അയ്യോ... കേരളത്തിൽ ഹണിമൂൺ ആഘോഷിക്കാൻ ഞങ്ങളില്ല
നാട്ടിലാണെങ്കിൽ തുറിച്ച് നോട്ടങ്ങൾ പേടിയ്ക്കണം, ജീവിതച്ചെലവ് കൂടുതലാണ്. ഇതൊക്കെ കാരണം വിദേശ രാജ്യങ്ങളിൽ ഹണിമൂൺ ആഘോഷിക്കാനാണ് ഇഷ്ടപ്പെടുത്തതെന്ന് മലയാളി നവദന്പതിമാർ
കൊച്ചി: നല്ല കലാവസ്ഥ, താമസസൗകര്യം, വ്യത്യസ്തമായ ഭക്ഷണം, വിവിധ സംസ്‌ക്കാരങ്ങള്‍ നിരവധി കാരണങ്ങളാണ് ലോകത്താകമാനമുള്ള യുവമിഥുനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ ടൂര്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വെയില്‍ കേരളത്തെയാണ് മികച്ച ഹണ്‍മൂണ്‍ കേന്ദ്രമായി തെരഞ്ഞെടുത്തത്. എന്നാല്‍ കേരളത്തിലെ യുവതി, യുവാക്കള്‍ക്ക് കേരളത്തില്‍ മധുവിധു ആഘോഷിക്കാന്‍ താല്‍പര്യം കുറവാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
ആലപ്പുഴയിലെ ഹൗസ്‌ബോട്ട് സവാരി, ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വിദേശ സംസ്‌ക്കാരങ്ങൾ, പൊന്മുടി... ഇതെല്ലാം കണ്ടും കേട്ടും മടുത്തെന്നാണ് യുവാക്കളുടെ അഭിപ്രായം. കല്യാണത്തിന് മുമ്പ് കൂട്ടാകാര്‍ക്കൊപ്പം കറങ്ങി നടന്ന സ്ഥലങ്ങളാണ്, അവിടേക്ക് തന്നെ ഭാര്യയൊടൊപ്പം പോകുന്നതില്‍ ഒരു രസവും ഇല്ലെന്നാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിപിന്റെ അഭിപ്രായം.
പുതുമോടി, സ്‌നേഹം, പ്രണയം, സാഹസികത... കല്യാണം കഴിഞ്ഞ് ആദ്യ നാളുകളില്‍ പങ്കാളിയ്ക്ക് ഒപ്പം ഒരു ദൂരയാത്ര നടത്താനും പരസ്പരം അറിയാനും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നാണ് ചെറുപ്പക്കാരുടെ ചോദ്യം. ഇത് വരെ പോകാത്ത വിദേശ രാജ്യങ്ങളില്‍ പോയി അവിടുത്തെ സംസ്‌ക്കാരങ്ങള്‍ അറിയാന്‍ കഴിയുന്നത് നല്ലതാണെന്നും യുവാക്കൾ പറയുന്നു.
കേരളത്തിലെ യുവാക്കള്‍ക്ക് കായലും പുഴകളും ബീച്ചും എപ്പോഴും പ്രിയപ്പെട്ടതാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍ മാര്‍ പറയുന്നു. മികച്ച ബീച്ച് ടൂറിസ്റ്റ് സൗകര്യങ്ങളുള്ള മൗറീഷ്യസും, മലേഷ്യയും മലയാളിയുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷ്യനാണ്. കുറഞ്ഞ തുകയ്ക്ക് നല്ല താമസവും ഭക്ഷണവും ഇവിടുത്തെ പ്രത്യേകതയാണ്. ധാരാളം സീസണൽ ഓഫറുകളും ഉണ്ടാവും
മലയാളികളെ തിരിച്ചറിയാനുള്ള എളുപ്പ വഴിയായി മറ്റ് നാട്ടുകാര്‍ തമാശയ്‌ക്കെങ്കിലും പറയുന്നതാണിത്, തുറിച്ച് നോട്ടങ്ങളുടെ നാട്... എന്നാല്‍ വിദേശാരാജ്യങ്ങളിലാണെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മലയാളി യുവാക്കള്‍ പറയുന്നു. ചെറിയ വസ്ത്രങ്ങളിട്ട് ബീച്ചില്‍ കുളിയ്ക്കാം, പരസ്യമായി മദ്യപിക്കാം, ആരും ചോദ്യംചെയ്യന്‍ വരില്ല. ഇതൊക്കെ കൊണ്ട് നാട് വിട്ട് ഹണ്‍മൂണ്‍ ആഘോഷിക്കാന്‍ തന്നെയാണ് താല്‍പര്യമെന്ന് ബാങ്ക് മാനേജറായ സുജിത പറയുന്നു.
തിരുവനന്തപുരത്ത് ചെന്ന് ഒരു ദിവസം തങ്ങിയിട്ട് പൊന്മുടി പോകാം, എങ്കില്‍ ശാസ്തമംഗലത്ത് താമസിക്കുന്ന അമ്മാവനെ കണ്ടിട്ട് പോ എന്ന് അമ്മ പറയും. പങ്കാളിക്ക് ഒപ്പം സ്വകാര്യത ആഗ്രഹിക്കുന്ന സമയങ്ങളില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് കേരളം വിട്ട് വിദേശ രാജ്യങ്ങളില്‍ ഹണിമൂണിന് പോയതെന്ന് മാര്‍ക്കറ്റിങ് മാനേജറായ സുമേഷ്. വ്യത്യസ്ത സംസ്‌കാരങ്ങൾക്കിടയിൽ വേറൊരു നാട്ടില്‍ കുറച്ച് നാള്‍ കഴിയുന്നത് പങ്കാളിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും, പരസ്പര സഹകരണം വളര്‍ത്തുന്നതിനും സഹായിക്കുമത്രേ...
വിദേശരാജ്യങ്ങള്‍ മികച്ച ഹണിമൂണ്‍ പാക്കേജുകള്‍ നല്‍കുന്നു എന്നത് കൂടുതല്‍ യുവതീ,യുവാക്കളെ അങ്ങോട്ട് ആകര്‍ഷിക്കുന്നതിന് കാരണമാണ്. നാല് ദിവസവും 3 രാത്രിയും അടങ്ങുന്ന മൗറീഷ്യസ് ഹണിമൂണ്‍ പാക്കേജിന് 1 ലക്ഷം രൂപയിൽ താഴയേ വരൂ... യാത്രയ്‌ക്കൊപ്പം ഷോപ്പിംഗ് കൂടി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായിയോ, സിംഗപ്പൂരോ തെരഞ്ഞെടുക്കാം. ഡെവിംഗ്, പാരസെലിംഗ് തുടങ്ങിയ രസകരമായ സ്‌പോട്ടുകളും അവിടെ ഉണ്ടാവും.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് കരുതേണ്ട, കേരളത്തിലെ സ്ഥലങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തെ ലീവ് കിട്ടുമ്പോള്‍ പോയി വരാവുന്നതേ ഉള്ളൂ എന്നും യുവാക്കള്‍ പറയുന്നു.