19,341 അടി ഉയരത്തിൽ, കിളിമഞ്ജാരോയുടെ നെറുകിൽ ഒറ്റക്കാലുമായി നീരജ് ജോർജ്! ഞെട്ടിച്ച് ഈ കൊച്ചിക്കാരൻ
Recommended Video
കൊച്ചി: 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ കൃത്രിമക്കാലുകളുമായി ഓടി കായിക ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ഓസ്കാര്‍ പിസ്റ്റോറിയസിനെ ലോകം വിളിക്കുന്നത് ബ്ലേഡ് റണ്ണര്‍ എന്നാണ്. പിസ്റ്റോറിയസിനെ ബ്ലേഡ് റണ്ണറെന്ന് വിളിക്കുമെങ്കില്‍ ഒറ്റക്കാലുമായി 19,341 അടി ഉയരം കീഴടക്കിയ ഈ മലയാളി യുവാവിനെ എന്ത് പേരിട്ട് വിളിക്കണം? കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ് നീരജ് ജോര്‍ജ് ബോബി എന്ന 32കാരന്.
ആ വീട്ടില്‍ കിടന്ന് ആത്മാക്കള്‍ നിലവിളിക്കുന്നു! പൊന്നാമറ്റത്ത് താമസിക്കാതെ റോജോ, പുതിയ വിവരങ്ങൾ
കൊച്ചിയില്‍ നിന്ന് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ കിളിമഞ്ജാരോയുടെ നെറുകെ വരെയുളള പ്രയാണത്തിന് നീരജിന് തുണ ഒരു ക്രച്ചസ് മാത്രമായിരുന്നു. രജനീകാന്ത് ചിത്രം യെന്തിരനിലെ ഹിറ്റ് ഗാനത്തിലൂടെ നമ്മൾ കേട്ട് പരിചയിച്ച അതേ കിളിമഞ്ജാരോ തന്നെ. പാട്ട് പോലെ അത്ര എളുപ്പമല്ല കിളിമഞ്ജാരോ കയറല്‍.
രണ്ട് കാലുളള മനുഷ്യര്‍ക്ക് പോലും ദുര്‍ഘടമായ യാത്രയാണ് മനോബലം ഒന്നുകൊണ്ട് മാത്രം നീരജ് പൂര്‍ത്തിയാക്കിയത്. കിളിമഞ്ജാരോയുടെ 19,341 അടി ഉയരം നീരജിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ തലകുനിച്ച് നിന്നു. ഒക്ടോബര്‍ 10നാണ് നീരജ് കിളി മഞ്ജാരോ കയറിത്തുടങ്ങിയത്. സുഹൃത്തുക്കളായ അഖില, പോല്‍, ചാന്ദ്നി അലക്സ്, ശ്യാം ഗോപകുമാര്‍ എന്നിവരും നീരജിനൊപ്പമുണ്ടായിരുന്നു. ഏറ്റവും കുറവ് സമയം കൊണ്ട് കിളിമഞ്ജാരോ കീഴടക്കിയ ഭിന്നശേഷിക്കാരന് എന്ന റെക്കോര്‍ഡാണ് നീരജിന്റെ ലക്ഷ്യം.
കിളിമഞ്ജാരോയുടെ നെറുകയില്‍ തൊട്ടതിന് ശേഷം നീരജ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: 'ഇത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. അഞ്ച് വര്‍ഷം നീണ്ട സ്വപ്നം ഒരുപാട് വേദനകള്‍ മറികടന്ന് സ്വന്തമാക്കിയിരിക്കുന്നു. അതിനൊരു കാരണവുമുണ്ട്. കൃത്രിമ കാലുകള്‍ ഇല്ലാതെ തന്നെ ഭിന്നശേഷിക്കാരനായ ഒരാള്‍ക്ക് അവരാഗ്രഹിക്കുന്നത് നേടാനാവും എന്ന് തനിക്ക് തെളിയിക്കണമായിരുന്നു. ജിഎസ്ടിയും നികുതിയും ഉണ്ടെങ്കിലും നമുക്ക് നമ്മുടെ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.'
ഇതാദ്യമായല്ല ഉയരങ്ങള്‍ ഈ മലയാളി യുവാവിന്റെ മുന്നില്‍ തല കുനിക്കുന്നത്. നേരത്തെ മൂന്നാര്‍ മലനിരകളും കുറിഞ്ഞി മലയും വയനാട്ടിലെ പക്ഷി പാതാളവും നൈനിറ്റാളിയെ നൈന കൊടുമുടിയും നീരജ് കീഴടക്കിയിട്ടുണ്ട്. കൊച്ചി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന നീരജ് 2012ലെ ഫ്രാന്‍സ് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കൂടിയാണ്.