കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്! പ്രവാസിയുടെ കുറിപ്പ് വൈറൽ!
രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. സമൂഹ വ്യാപനം തടയുന്നതിനൊപ്പം കൊവിഡ് മരണങ്ങൾ കുറയ്ക്കുന്നതിലും അത്ഭുതം കാട്ടുകയാണ് സംസ്ഥാനം. പ്രവാസികൾ അടക്കം പുറത്ത് നിന്നുളളവർ തിരികെ എത്തുന്നതോടെ മാത്രമാണ് കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയർന്ന് തുടങ്ങിയത്.
കൊവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കേരളം കാഴ്ച വെക്കുന്നത് എന്ന് മറ്റ് സംസ്ഥാനങ്ങളിലെയും മറ്റ് രാജ്യങ്ങളിലേയും അവസ്ഥ പരിശോധിച്ചാൽ മനസ്സിലാവും. അസാധ്യമായൊരു കാര്യമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എന്ന് കുവൈത്തിൽ നഴ്സായി ജോലി ചെയ്യുന്ന ജഗദീഷ് ചന്ദ്രൻ പറയുന്നു. അഞ്ച് ദുരന്തങ്ങൾക്ക് ശേഷം തകർന്ന് തരിപ്പണമായൊരു സാമ്പത്തിക സ്ഥിതിയുമായാണ് കേരളം ഈ അത്ഭുതം കാട്ടുന്നത്. കടുകുമണി കാര്യങ്ങളെടുത്ത് സർക്കാരിനെ കുറ്റം പറയുന്നവരോട് ജഗദീഷ് ചന്ദ്രൻ പറയുന്നത് വായിക്കാം..
അയ്യപ്പദാസ് വാർത്ത കൊടുത്ത ദിവസം
'' ആംബുലൻസ് വരാൻ 10 മിനിറ്റ് വൈകിയെന്നും പറഞ്ഞു അയ്യപ്പദാസ് വാർത്ത കൊടുത്ത ദിവസം പറയണമെന്ന് കരുതിയൊരു കാര്യമാണ്. ഇപ്പൊ ക്വാറന്റീൻ ചിലവിനെപ്പറ്റിയുള്ള ചർച്ച വന്നതോണ്ട് പറയുന്നു. BBCയിൽ ശൈലജ ടീച്ചറുടെ ഇന്റർവ്യൂ വരുന്നതിനു കുറച്ചു ദിവസം മുന്നേ ഞങ്ങടെ സർക്കിളിൽ നടന്നൊരു സംസാരമുണ്ട്. എന്താണ് ഇന്റർനാഷണൽ മീഡിയ ഇനിയും നമ്മുടെ സ്റ്റേറ്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു അർഹിക്കുന്ന വാർത്താ പ്രാധാന്യം കൊടുക്കാത്തത് എന്ന്.
യാഥാർത്ഥ ഭീതിയെന്താണെന്ന് അറിഞ്ഞിട്ടില്ല
അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ഞാനൊരു നേഴ്സാണ്. കേരളത്തിലുള്ളവരുടെ മുന്നിൽ കാണുന്ന സ്ഥിതിയല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്നുള്ളത്. കേരളത്തിലുള്ളവർ ഇപ്പഴും കൊറോണയുടെ യാഥാർത്ഥ ഭീതിയെന്താണെന്ന് അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇവിടെ ഞങ്ങടെ സർക്കിളിൽ ആയാലും മറ്റു യൂറോപീൻ രാജ്യങ്ങളിലുള്ള എന്റെ ഫ്രണ്ട്‌സായാലും ഞങ്ങളുടെ ഇടയിൽ നടക്കുന്ന ഒരു ടോക്കുണ്ട്, ഞാനിടയ്ക്ക് വണ്ടറടിക്കുന്നൊരു കാര്യം.
അതൊരസാധ്യമായ കാര്യമാണ്
ഇതെങ്ങെനെ സാധിച്ചു എന്ന്. എന്ത് മഹേന്ദ്രജാലമാണ് കേരളത്തിൽ ഗവണ്മെന്റ് ചെയ്യുന്നതെന്ന്. ആദ്യ കേസ് റിപ്പോർട് ചെയ്തിട്ടു നാല് മാസം കഴിയുമ്പോൾ മരണ സംഖ്യ 5ൽ പിടിച്ച് നിർത്താൻ പറ്റിയിട്ടുണ്ടെങ്കിൽ അതൊരസാധ്യമായ കാര്യമാണ്. ഓരോ കോവിഡ് മരണവും ഇപ്പഴും മാധ്യമങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് കൊടുക്കാൻ പറ്റുന്നത് കേരളത്തിൽ മാത്രമാണ്. മൂന്നരക്കോടി ജനങ്ങളുള്ള ഒരു സ്റ്റേറ്റിൽ നാല് മാസം കഴിയുമ്പോഴും ടോട്ടൽ കേസുകളുടെ എണ്ണം ആയിരത്തിലും ആക്റ്റീവ് കേസുകൾ അഞ്ഞൂറിൽ താഴെയുമായി നിർത്താൻ പറ്റുക എന്നത് ലോകത്തിന്ന് മറ്റാർക്കും സാധ്യ്മാവാത്തൊരു കാര്യമാണ്.
ബെഡ്ഡില്ല, സ്റ്റാഫ്സ് തികയുന്നില്ല
പ്രവാസികളുടെ തിരിച്ചു വരവോടു കൂടി ഉയർന്ന കഴിഞ്ഞ ആഴ്ചകളിലെ കേസുകൾ കൂടി ഉൾപെടുമ്പോഴുള്ള കാര്യമാണെന്ന് ഓർക്കണം. ഇപ്പഴും ഓരോ രോഗിക്കും ടോപ് ക്‌ളാസ് ഇന്റിവിജ്വൽ ചികിത്സയും ശ്രദ്ധയും കിട്ടുന്നില്ലേ.. മറ്റു പലയിടത്തും അങ്ങനല്ല കാര്യങ്ങൾ. രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വരുന്ന സമയത്തു മാത്രമാണ് ആളുകളെ ആശുപത്രീലോട്ടെടുക്കുന്നത്. അവഗണനയല്ല, അത്രയേ പറ്റുന്നുള്ളൂ പലയിടത്തും, ബെഡ്ഡില്ല, സ്റ്റാഫ്സ് തികയുന്നില്ല, ആ അളവിലാണ് രോഗ വ്യാപനം.
ഇന്നുവരെ ഒരാളും പട്ടിണി കിടന്നിട്ടില്ല
സാമൂഹ്യ വ്യാപനമ്ന്ന് കേട്ടിട്ടല്ലേ ഉള്ളൂ, അതിന്റെ ഭീകരത താങ്ങാൻ പറ്റാവുന്നതിനപ്പുറമാണ്. അഞ്ചാം മാസത്തിലേക്ക് കടക്കുമ്പഴും വളരെ ഇഫക്റ്റീവായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നടപ്പിലാക്കാൻ കേരള സർക്കാരിന് പറ്റുന്നുണ്ട്. നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് ഇപ്പഴും PPEക്ക് ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല. ലോകത്ത് മറ്റൊരിടത്തും ഈ സ്ഥിതിയില്ല. കൊറോണക്കാലത് ഇന്നുവരെ ഒരാളും പട്ടിണി കിടന്നിട്ടില്ല എന്നത് കേരളത്തിൽ മാത്രം സാധ്യമായൊരു കാര്യമാണ്.
അഞ്ച് ദുരന്തങ്ങൾക്ക് ശേഷം
അതാണ് പറഞ്ഞത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമായൊരു കാര്യമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.. അത്ഭുദമാണ്. ലോകത്തെ എറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിൽ നിന്നുകൊണ്ട്, അഞ്ച് ദുരന്തങ്ങൾക്ക് ശേഷം തകർന്ന് തരിപ്പണമായൊരു സാമ്പത്തിക സ്ഥിതി വെച്ചോണ്ടാണ് ഒരു സ്റ്റേറ്റ് ഗവണ്മെന്റ് ഒരു പരാതിക്കും ഇട വരുത്താതെ, ഇത്രയും ചെയ്യുന്നതെന്ന് ഓർക്കണം.
കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ
സർക്കാർ അനുഭാവികൾ ഉയർത്തിക്കാണിക്കുന്ന കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്, അതിനും എത്രയോ മുകളിലാണ്. വാഴ്ത്തിപ്പാടേണ്ട ഒന്നാണ്. പ്രവാസികളോട് ചോദിക്കൂ, വെളിനാട്ടിൽ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരോട് ചോദിക്കു, അവർ പറഞ്ഞു തരും കൺമുന്നിൽ കാണുന്ന കാഴ്ചകൾ എന്താണെന്ന്, അനുഭവിക്കുന്ന ഭയം, ദുരിതം, ട്രോമാ എത്രത്തോളമുണ്ടെന്ന്.
മരണ ഭയത്താൽ പേടിച്ച് വട്ടിളകി
രോഗം വന്നാൽ, പറഞ്ഞു കേട്ടിട്ടുള്ള മരുന്നും കഴിച്ച് പരിചയത്തിലുള്ള ആരൊഗ്യ പ്രവർത്തകർ ആരെങ്കിലുണ്ടെങ്കിൽ അവരെയും ഫോണിൽ വിളിച്ച് സ്വയം ചികിൽസിച്ച് വീട്ടിലിരിക്കുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ.. ലോകത്ത് പലയിടത്തും ഇന്ന് അതാണ് അവസ്ഥ.. രോഗം വന്നാൽ നോക്കാൻ ആളില്ലാതെ, മെഡിക്കൽ എയ്ഡ് കിട്ടാതെ, മരണ ഭയത്താൽ പേടിച്ച് വട്ടിളകുന്ന കാര്യം ചിന്തിക്കാൻ പറ്റുന്നുണ്ടോ, കണ്മുമ്പിലെ കാഴ്ചകളാണ്.
മരണഭയത്തിൽ തുണിയില്ലാതെ ..
ചികിത്സ കിട്ടാതെ മരണഭയത്തിൽ തുണിയില്ലാണ്ട് മുറിയിൽ കൂടി ഓടുന്ന ആളുകളെ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ, എനിക്ക് പറ്റും. ലോക്ഡൗൺ കാരണം, സ്ഥിരം ഉപയോഗിക്കുന്ന അവശ്യ മരുന്ന് കിട്ടാതെ ശ്വാസം മുട്ടി മരിച്ച് കിടക്കുന്ന ആളെ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ.. സ്വന്തം കയ്യീന്ന് കാശിട്ട് PPE വാങ്ങി പണിയെടുക്കുന്ന ആരോഗ്യ പ്രവത്തകരെ എനിക്ക് അറിയാം.
കേരളത്തിലായിരിക്കുക എന്നത് തന്നെ ലക്ഷ്വറി
ഇനിയുമുണ്ട് ഏറെ പറയാൻ.. പരിമിതികളുള്ളതുകൊണ്ട് ചരുക്കിയതാണ് . ഞാനിപ്പഴും കണ്ടിട്ടില്ല കേരള സർക്കാരിന്റെ ഭാഗത്തു നിന്നൊരു പിഴവ്. എന്തെങ്കിലും ചെറിയൊരു പിഴവ് പോലും ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര സുന്ദരമാവില്ലായിരുന്നു കേരളത്തിൽ. കടുകുമണി കാര്യങ്ങളെടുത്ത് സർക്കാരിനെ കുറ്റം പറയുന്നവരോടാണ്, ഇന്നത്തെ അവസ്ഥയിൽ, ഒരു മനുഷ്യൻ കേരളത്തിലായിരിക്കുക എന്നത് തന്നെ ലക്ഷ്വറിയാണ്''.