ഒമ്പത് തവണ നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ... ലോകത്തെ ഞെട്ടിച്ച മലയാളി ശാസ്ത്രജ്ഞന് ഇനി ഓര്മ
ടെക്സാസ്: ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി ആരെന്ന് ചോദിച്ചാല്‍ മറുത്തൊരു ഉത്തരം ഉണ്ടാകില്ല... അത് ഇസിജി സുദര്ശന് എന്ന ഭൗതിക ശാസ്ത്രജ്ഞന് തന്നെ ആയിരിക്കും. തിയററ്റിക്കല്‍ ഫിസിക്സില്‍ ഇത്രയേറെ സംഭാവനകള്‍ നല്കിയ സമകാലീനര്‍ വേറെ അധികം ഉണ്ടാവില്ല.
ഒമ്പത് തവണയാണ് ഇസിജി സുദര്‍ശനെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ശുമാര്‍ശ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തില്ല. ആഗോള തലത്തില്‍ തന്നെ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇസിജി സുദര്‍ശന്റെ പഠനങ്ങള്‍ ഉപയോഗിച്ച് പ്രശസ്തരായവരും നൊബേല്‍ പുരസ്കാരം സ്വന്തമാക്കിയവരും ഉണ്ട്.
കേരളത്തില്‍ ജനിച്ച്, പഠിച്ച് വളര്‍ന്ന ഇസിജി സുദര്ശന് ഓര്‍മയായിക്കഴിഞ്ഞു. അമേരിക്കയിലെ ടെക്സാസില്‍ വച്ചായിരുന്നു അന്ത്യം.86 വയസ്സായിരുന്നു.
കോട്ടയംകാരന് സുദര്ശന്
1931 സെപ്തംബര്‍ 16 ന് കോട്ടയം ജില്ലയിലെ പള്ളത്ത് ആയിരുന്നു സുദര്‍ശന്റെ ജനനം. റവന്യു സൂപ്പര്‍ വൈസര്‍ ആയിരുന്ന എണ്ണക്കല്‍ വീട്ടില്‍ ഇഐ ചാണ്ടിയുടേയും അധ്യാപികയായ അച്ചാമ്മയുടേയും മകന്. മുഴുവന്‍ പേര് എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്ശന്. ഒരുപക്ഷേ, ലോകം ഏറ്റവും കൂടുതല്‍ അറിഞ്ഞ മലയാളിയും ഇദ്ദേഹം തന്നെ ആയിരുന്നു.
സിഎംഎസ് കോളേജില്‍ തുടങ്ങി
കോട്ടയം സിഎംസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇസിജി സുദര്ശന്. പിന്നീട് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കി. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ലോകം കണ്ട മികച്ച തിയറ്റിക്കല്‍ ഫിസിസിസ്റ്റിലേക്കുള്ള യാത്രയുടെ തുടക്കം ആയിരുന്നു അത്.
ഹോമി ഭാഭയ്ക്കൊപ്പം
ബിരുദാനന്ദര ബിരുദത്തിന് ശേഷം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ജോലിക്ക് ചേര്‍ന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവായ ഹോമി ജഹാംഗീര്‍ ഭാഭയ്ക്കൊപ്പവും കുറച്ച് കാലം പ്രവര്‍ത്തിക്കാന്‍ സുദര്ശന് സാധിച്ചു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലെ റോച്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എത്തി. അവിടെ നിന്ന് ഗവേഷണ ബിരുദവും സ്വന്തമാക്കി. പിന്നീട് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനായി ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എത്തി.
ഒരു ക്ലോക്ക് മാറ്റി മറിച്ച ജീവിതം!!!
കോട്ടയത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സുദര്ശന് എങ്ങനെ തിയററ്റിക്കല്‍ ഫിസിക്സിന്റെ കൊടുമുടികള്‍ കയറി എന്നത് ആരേയും അമ്പരപ്പിക്കുന്ന ഒന്നാണ്. വീട്ടിലെ പുരാതന ഘടികാരത്തിനും അതിന് പിന്നിലെ ഒരു കഥ പറയാനുണ്ട്. ഒരിക്കല്‍ ക്ലോക്കില്‍ എണ്ണയിടാന്‍ ആയി അച്ഛന് അത് താഴെ ഇറക്കിയപ്പോള്‍ അതിനുള്ളില്‍ കണ്ട ചക്രങ്ങള്‍ ആയിരുന്നു തന്നിലെ ശാസ്ത്ര വിദ്യാര്‍ത്ഥിയെ ഉണര്‍ത്തിയത് എന്ന് സുദര്ശന് തന്നെ പറഞ്ഞിട്ടുണ്ട്.
ഭൗതിക ശാത്രത്തിന്റെ അനന്ത സാധ്യതകള്‍
ഭൗതിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലായി ഇസിജി സുദര്‍ശന്റെ സംഭാവനകള്‍ അസംഖ്യമാണ്. തിയററ്റിക്കല്‍ ഫിസിക്സില്‍ ഒരുകാലത്തെ അവസാന വാക്കായിരുന്നു അദ്ദേഹം. പ്രകാശഗേത്തേക്കാള്‍ വേഗമുള്ള ടോക്കിയോണുകളെ കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തുന്നത്. വിഎ തിയ്യറി, സുദര്ശന്- ഗ്ലോബര്‍ റെപ്രസെന്റേഷന്‍ തുടങ്ങി അനവധിയുണ്ട് അദ്ദേഹത്തിന്റെ സംഭാവനകള്‍.
നൊബേല്‍ പുരസ്കാരത്തിനരികെ
ഒമ്പത് തവണയാണ് ഇസിജി സുദര്ശന് നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞനും അവകാശപ്പെടാന്‍ കഴിയാത്ത ഒന്ന് തന്നെയാണ് ഇത്. എന്നാല്‍ ഒരൊറ്റ തവണ പോലും അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമായിരുന്നു. വലിയ വിവാദങ്ങള്‍ക്കും ഇത് വഴിവച്ചിരുന്നു.
തട്ടിയെടുത്ത പുരസ്കാരം
2005 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ക്വാണ്ടം ഒപ്റ്റിക്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് റോയ് ജെ ഗ്ലോബറിന് ആയിരുന്നു അന്ന് പുരസ്കാരം നല്‍കിയത്. എന്നാല്‍ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ വികസിപ്പിച്ചെടുത്തത് സുദര്ശന് ആയിരുന്നു. സുദര്‍ശനെ ഒഴിവാക്കി ഗ്ലോബറിന് പുരസ്കാരം നല്‍കിയതിനെതിരെ സ്വീഡിഷ് അക്കാദമിക്ക് ലോകമെമ്പാടുമുള്ള ഭൗതിക ശാസ്ത്രജ്ഞര്‍ പ്രതിഷേധിച്ചുകൊണ്ട് കത്തുകള്‍ അയച്ചു. ആദ്യം ഗ്ലോബര്‍ റെപ്രസെന്റേഷന്‍ എന്ന് അറിയപ്പെട്ടിരുന്ന ആ പഠനം പിന്നീട് സുദര്ശന്-ഗ്ലോബര്‍ റെപ്രസെന്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
1979 ല്‍ തന്നെ
നൊബേല്‍ പുരസ്കാരം സുദര്‍ശന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടത് ആദ്യമായിട്ടൊന്നും ആയിരുന്നില്ല. 1979 ലും താന്‍ നൊബേല്‍ പുരസ്കാരം ലഭിക്കാന്‍ അര്‍ഹനായിരുന്നു എന്ന് സുദര്ശന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പഠനങ്ങള്‍ അടിസ്ഥാനമാക്കി ഗവേഷണം നടത്തിയവര്‍ക്കായിരുന്നു 1979 ല്‍ നൊബേല്‍ പുരസ്കാരം നല്‍കിയത്. ഒരു കെട്ടിടത്തിന് സമ്മാനം നല്കുകയാണെങ്കില്, അതിന്റെ ഒന്നാം നില നിര്‍മിച്ച ആളെ ഒഴിവാക്കി രണ്ടാം നില നിര്‍മിച്ചവര്‍ക്ക് കൊടുക്കുന്നത് ശരിയാണോ എന്ന ചോദ്യമായിരുന്നു സുദര്ശന് പിന്നീട് ഉയര്‍ത്തിയത്.
ഐസ്റ്റീനെ വെല്ലുവിളിച്ച ശാസ്ത്രജ്ഞന്
ആല്‍ബര്‍ട്ട് ഐസ്റ്റീന് മുകളില്‍ ഒരു ശാസ്ത്രജ്ഞനും ഉണ്ടായിട്ടില്ലെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ഐസ്റ്റീന്റെ സിദ്ധാന്തങ്ങളെ പോലും പൊളിച്ചെഴുതിയ ആളായിരുന്നു സുദര്ശന്. പ്രകാശത്തേക്കള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒന്നും ഇല്ലെന്നായിരുന്നു ഐസ്റ്റീന്റെ നിരീക്ഷണം. എന്നാല്‍ ടോക്കിയോണുകളെ സംബന്ധിച്ച സുദര്‍ശന്റെ നിരീക്ഷണങ്ങള്‍ ഐസ്റ്റീന്റെ കണ്ടെത്തലുകളെ പൊളിച്ചെഴുതുന്നതായിരുന്നു.
പുരസ്കാരങ്ങള്‍
രാജ്യം പത്മവിഭൂഷണന്‍, പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുള്ള വ്യക്തിയാണ് ഇസിജി സുദര്ശന്. സിവിരാമന്‍ പുരസ്കാരം, ബോസ് മെഡല്‍ തുടങ്ങിയ സ്വന്തമാക്കിയിട്ടുണ്ട്. ഭാമതിയാണ് ഭാര്യ. അലസ്കാണ്ടര്‍, അരവിന്ദ്, അശോക് എന്നിവര്‍ മക്കളാണ്. അരവിന്ദ് നേരത്തെ തന്നെ മരിച്ചു.
പ്രമുഖ നടന് കലാശാല ബാബു അന്തരിച്ചു; മരണകാരണം മസ്തിഷ്കാഘാതം
സംഘ് ആക്രമണങ്ങളെ അക്രമരാഷ്ട്രീയം എന്ന് ലളിതവൽക്കരിക്കുന്ന നിഷ്പക്ഷത അശ്ലീലമാണ്- രശ്മി എഴുതുന്നു
കൊലവിളി നടത്തി ഇസ്രായേൽ... ഒന്നിന് പത്തായി പ്രതികാരം; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വിനാശം വിതച്ച്...