മുഖ്യമന്ത്രിയുടെ മുറിക്ക് മുമ്പിൽ കത്തിയുമായി യുവാവ്; ഗുരുതര സുരക്ഷാ വീഴ്ച; കേരളാഹൗസിൽ നാടകീയരംഗങ്ങൾ
Recommended Video
ദില്ലി: ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങുന്ന കേരളാ ഹൗസിന് മുമ്പിൽ കത്തിയുമായെത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമൽ രാജ് എന്ന യുവാവാണ് കത്തിയുമായി കേരളാ ഹൗസിലെത്തി പരിഭ്രാന്തി സൃഷടിച്ചത്. സുരക്ഷാ ജീവനക്കാർ വിമൽ രാജിനെ പിടികൂടി ദില്ലി പോലീസിന് കൈമാറി.
രാവിലെ ഒമ്പതരയോടുകൂടിയാണ് സംഭവമുണ്ടായത്. ഇയാളുടെ കയ്യിൽ ഒരു ബാഗും, ദേശിയ പതാകയും ഉണ്ടായിരുന്നു. കേരളാ ഹൗസിന് മുമ്പിൽ കറങ്ങി നടന്ന ഇയാൾ മുഖ്യമന്ത്രിയെ കാത്ത് നിന്ന മാധ്യമപ്രവർത്തകരുടെയടുത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ബാഗ് തുറന്ന് കത്തിയുമായി മുഖ്യമന്ത്രിയുടെ മുറിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
താൻ മരിക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അലറിക്കൊണ്ടാണ് ഇയാൾ കത്തിയുമായി പാഞ്ഞത്. നിരവധി തവണ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. മുഖ്യമന്ത്രി തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് ഇയാൾ പറയുന്നത്.
തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ ഇയാളെ കീഴ്പ്പെടു്തതി ദില്ലി പോലീസിന് കൈമാറുകയായിരുന്നു. രണ്ട് ദിവസമായി കേരളാ ഹൗസിന് സമീപം ഇയാൾ കറങ്ങി നടപ്പുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2 ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ദില്ലിയിൽ എത്തിയത്.