ഫാദർ മാനസികമായി പീഡിപ്പിച്ചിരുന്നു! പറ്റിപ്പോയി, തല്ലരുത്.. കപ്യാർ ജോണിയുടെ കുമ്പസാരം!
Recommended Video
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്ന സംഭവം വിശ്വാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ജോലിയില്‍ നിന്നും പഞ്ഞ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കപ്യാരായ ജോണി ഫാദറെ ആക്രമിച്ചത്.
ഫാദറെ കുത്തിവീഴ്ത്തിയ ശേഷം ഒളിവില്‍ പോയിരിക്കുകയായിരുന്നു ജോണി. കഴിഞ്ഞ ദിവസം നാട്ടുകാരാണ് കുരിശുമുടി പാതയില്‍ അവശനായിരിക്കുന്ന ജോണിയെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്. അച്ഛനെ കൊല്ലാനുദ്ദേശിച്ച് കുത്തിയതല്ലെന്ന് ജോണി പറയുന്നു. ആക്രമിക്കാനുള്ള കാരണവും ജോണി വെളിപ്പെടുത്തി.
കൊല്ലാനല്ല കുത്തിയത്
ഒരു കാരണവും ഇല്ലാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതും ഇനി തിരിച്ചെടുക്കില്ലെന്ന് കട്ടായം പറഞ്ഞതുമാണ് അച്ഛനെ ആക്രമിക്കാന്‍ ജോണി തീരുമാനിക്കാനുള്ള കാരണം. ജോലി പോയതില്‍ ജോണി വലിയ വിഷമത്തിലായിരുന്നുവെന്ന് ഭാര്യ പ്രതികരിച്ചു. കൊല്ലാനല്ല കുത്തിയതെന്ന് കപ്യാര്‍ ജോണി പറയുന്നു.
മാനസികമായി പീഡിപ്പിച്ചത്
കൊല്ലപ്പെട്ട വൈദികന്‍ സേവ്യര്‍ തേലക്കാട് തന്നെ മാനസികമായി വളരെ അധികം പീഡിപ്പിച്ചിരുന്നുവെന്നും ജോണി വെളിപ്പെടുത്തി. തനിക്ക് മാപ്പ് നല്‍കണമെന്നും ജോണി മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറയുകയുണ്ടായി. ചെയ്തത് അബദ്ധമായിപ്പോയെന്നും ജോണി പറയുന്നു.
പറ്റിപ്പോയി, തല്ലരുത്
കൈകാലുകളില്‍ മുറിവേററ് തീര്‍ത്തും അവശനായ നിലയിലാണ് ജോണിയെ നാട്ടുകാര്‍ കണ്ടെത്തിയത്. പറ്റിപ്പോയി, തല്ലരുത് എന്നാണ് ജോണി നാട്ടുകാരോട് അപേക്ഷിച്ചത്. രാത്രി കാട്ടില്‍ ഒളിവില്‍ കഴിയവേ പാറക്കൂട്ടത്തില്‍ നിന്ന് താഴെ വീണാണ് മുറിവുണ്ടായതെന്ന് ജോണി പോലീസുകാരോട് പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമം
ഒളിവില്‍ കഴിയവേ ജോണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും തുണി പൊട്ടി താഴെ വീഴുകയായിരുന്നു. സംഭവ ദിവസം കുരിശുമുടിയുടെ ആറാം സ്ഥലത്ത് വെച്ചാണ് ജോണിയും പുരോഹിതനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ജോണി അച്ഛനെ കുത്തുകയുമായിരുന്നു.
രക്തം വാർന്ന് മരണം
ഫാദര്‍ സേവ്യറിന്റെ ഇടത് തുടയിലാണ് കുത്തേറ്റത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. തന്നെ കപ്യാര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛന്‍ കയര്‍ത്ത് സംസാരിച്ചതിലുള്ള ദേഷ്യം മൂലമാണ് കുത്തിയതെന്ന് ജോണി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കത്തി കണ്ടെടുത്തു
ജോണി ഫാദറിനെ കുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ച നിലയിലാണ് ജോണിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ശേഷം പോലീസിനെ വിളിച്ച് പ്രതിയെ കൈമാറുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ കാണ്‍കെ നടത്തിക്കൊണ്ടുപോകണമെന്ന ആവശ്യം പോലീസ് അംഗീകരിക്കുകയുണ്ടായില്ല.
കാട്ടിൽ ഒളിവിൽ
ജോണിക്ക് വേണ്ടി പോലീസ് കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കാട്ടിലെ വഴികളെല്ലാം ജോണിക്ക് ചിരപരിചിതമാണ്. ജോണി രാത്രികളില്‍ കുരിശുമുടിയിലേക്കുളള വഴിയിലെത്തി ടാപ്പില്‍ നിന്നും വെള്ളം കുടിച്ച് മടങ്ങിയിരുന്നുവെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ജോണിയെ പോലീസ് കളമശ്ശേരി എആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്തു.