ഫേസ്ബുക്ക് കാമുകനെ കൊല്ലാൻ മലേഷ്യൻ യുവതിയുടെ ക്വട്ടേഷൻ; മൂന്നാറിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ!
ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ പറ്റിക്കപ്പെടുന്ന വാർത്തകൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, സെലിബ്രിറ്റികളോട് അപമര്യാദയായി പെരുമാറി തുടങ്ങിയ നിരവധി വാർത്തകലാണ് ദിനം പ്രതി വാർത്തകൾ വരുന്നത്. പ്രായപൂർത്തിയാകാത്ത കാമുകനെ കാണാൻ വീട്ടമ്മ വീട് വിട്ടിറങ്ങി പോകുന്നതും പതിവ് കാഴ്ചകളാണ്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മലേഷ്യൻ യുവതി തന്റെ മലയാളിയായ കാമുകനെ അപായപ്പെടുത്താൻ ശ്രമിച്ച ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ അപായപ്പെടുത്താൻ ഫേസ്ബുക്ക് തന്നെയാണ് മലേഷ്യയിലെ കാമുകി തെരഞ്ഞെടുത്തത്.

ക്വട്ടേഷൻ നൽകി
ഫെയ്സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് കാമുകിയായ മലേഷ്യൻ യുവതി ക്വട്ടേഷന്‍ നല്കി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ബെംഗളൂരുവിലെ ഐടി എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷൻ നൽകിയിരിക്കുന്നത്.

ക്വട്ടേഷൻ സംഘം അറസ്റ്റിൽ
ക്വട്ടേഷൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് രഹസ്യങ്ങൾ ചുരുളഴിഞ്ഞത്. ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മധുര ആവണിയാപുരം സ്വദേശി അന്പരശന്, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യൻ കുമാർ, സംഘത്തലവന് നിലെകോട്ടൈ സ്വദേശി ഭാസ്കരന്, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പണമിടപാട് നടത്തി
ഫേസ്ബുക്ക് വഴി ക്വട്ടേഷൻ ഏൽപ്പിച്ച യുവതി ആദ്യ ഘടുവായി ഒരു ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് കൈമാറിയിരുന്നു. ഫെയ്സ്ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നത്. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്.

യുവതിക്കെതിരെ കൂടുതൽ അന്വേഷണം
കഴിഞ്ഞയാഴ്ച വിഗ്നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും അശോക് വിസ്സമതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്നേശ്വരി നാട്ടിലേക്ക് തിരിച്ച് പോയത്. തുടർന്നാണ് കാമുകനെ കൊലപ്പെടുത്താനായി യുവതി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.