സർക്കാരിന്റെ 51 സ്ത്രീകളുടെ പട്ടികയിൽ ഒരു പുരുഷൻ കൂടി, മല ചവിട്ടിയെന്ന് പട്ടികയിലുളള 48കാരി
Recommended Video
തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകള്‍ കയറി എന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടിക സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. വെര്‍ച്വല്‍ ക്യൂവിലെ വിവരങ്ങള്‍ പ്രകാരം സര്‍ക്കാര്‍ നല്‍കിയ പട്ടികയിലെ പലര്‍ക്കും 50 വയസ്സിന് മുകളില്‍ പ്രായമുളളതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പട്ടികയില്‍ ഒരു പുരുഷന്‍ ഉള്ളതായും വിവരം പുറത്ത് വന്നു.സര്‍ക്കാര്‍ പട്ടികയില്‍ ഒരു പുരുഷന്റെ പേര് കൂടി ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പട്ടികയില്‍ 48ാമത്തെ പേരായി ഇടം പിടിച്ച കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയായ ശങ്കറിന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറുമാണ്. ശങ്കര്‍ പുതുച്ചേരിയില്‍ ടാക്‌സി ഡ്രൈവറാണ്. താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്ന് ശങ്കര്‍ പറയുന്നു.
കലൈവതി എന്ന പേരില്‍ തന്റെ കുടുംബത്തില്‍ ആരുമില്ലെന്നും തന്റെ മൊബൈല്‍ നമ്പറും ആധാറും ഉപയോഗിച്ച് ആ പേര് എങ്ങനെ പട്ടികയില്‍ വന്നുവെന്ന് അറിയില്ലെന്നും ശങ്കര്‍ പറയുന്നു. 21മത്തെ പേരായ ജ്യോതിയും പുരുഷനാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തനിക്ക് പറ്റിയ പിഴവാണ് എന്നാണ് ജ്യോതി പറയുന്നത്.
അതിനിടെ പട്ടികയില്‍ പേരുളള ശാന്തി എന്ന 48കാരി ദര്‍ശനം നടത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. പട്ടികയിലെ പന്ത്രണ്ടാമത്തെ ആളാണ് വെല്ലൂര്‍ സ്വദേശിനി ശാന്തി. നവംബറില്‍ 52 അംഗ സംഘത്തിനമൊപ്പമാണ് ശാന്തി ശബരിമലയിലെത്തിയത്. പട്ടികയിലെ പൊരുത്തക്കേടുകളെ കുറിച്ച് മുഖ്യമന്ത്രി നിയമ വകുപ്പിനോടും പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.
സുപ്രീം കോടതിയില്‍ നല്‍കിയ പട്ടികയില്‍ ആശയക്കുഴപ്പമില്ല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. അതേസമയം സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാറിന്റെ നിലപാട്. വ്യാപക ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പട്ടിക തിരുത്തി പുതിയ പട്ടിക തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്.