ഖാർഗെ 'ദളിത് മുഖം', എന്തുകൊണ്ടും യോഗ്യൻ; തരൂർ പിൻമാറണമെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്തുകൊണ്ടും മത്സരിക്കാൻ യോഗ്യൻ മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടിയുടെ ദളിത് മുഖമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ ശശി തരൂർ തയ്യാറകണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മീഡിയ വൺ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നേതൃപാടവം, പാർട്ടിയെ നയിക്കാനുള്ള കഴിവ്, പ്രവർത്തകരുമായുള്ള ബന്ധം , അനുഭവ സമ്പത്ത് എന്നിവയാണ് മാനദണ്ഡം. അവിടെ മലയാളിയാണോ യുപിക്കാരനാണോ ഉത്തരേന്ത്യക്കാരാണോ എന്ന് നോക്കേണ്ട കാര്യമില്ല. പ്രാദേശികമായൊരു കാഴ്ചപ്പാടോട് കൂടി ഒരു അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന രീതിയല്ല കോൺഗ്രസിനുള്ളത്.
നിലനിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സര രംഗത്തുള്ളത്. ഇരു പേരുകളും പരിശോധിക്കുമ്പോൾ എന്തുകൊണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയ്ക്ക് ആയിരിക്കും പിന്തുണ. കാരണം അദ്ദേഹം പാർട്ടിയുടെ ദളിത് മുഖമാണ്. ജഗജീവൻ റാമിന് ശേഷം കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായൊരു ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ വരാൻ പോകുകയാണ്. ശശി തരൂരിനോട് അധ്യക്ഷ മത്സരത്തിൽ നിന്നും പിൻമാറണമെന്നാണ് എനിക്ക് ആവശ്യപ്പെടാൻ ഉള്ളത്. ഖാർഗെയാണ് മുതിർന്ന നേതാവ്. അദ്ദേഹം നിലവിൽ രാജ്യസഭയുടെ പ്രതിപക്ഷ നേതാവാണ്.
കീഴ്ഘടകത്തിൽ നിന്നും പടിപടിയായി ഉയർന്ന് വന്നയാളാണ് അദ്ദേഹം. ഇംഗ്ലീഷ് ഭാഷ അസാമാന്യമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. ഹിന്ദി അടക്കം വിവിധ ഭാഷകൾ അറിയാം. ഭാഷാ പ്രാവീണ്യം കൊണ്ടും ഖാർഗയെ ആർക്കും മാറ്റി നിർത്താനാകില്ല. പ്രായമാണ് അദ്ദേഹത്തെ സംബന്ധിച്ച് ഉയരുന്ന പ്രശ്നം. രാഹുൽ ഗാന്ധിയേയും രാജീവ് ഗാന്ധിയേയും ഒഴിച്ച് നിർത്തിയാൽ 70 നും 80 നും ഇടയിലുള്ളവരാണ് കോൺഗ്രസ് അധ്യക്ഷരായവർ. അതുകൊണ്ട് തന്നെ പ്രായം ഒരു തടസമല്ല. അനുഭവ സമ്പത്ത്, സംഘടന പരിചയം എന്നിവ കൊണ്ടെല്ലാം എന്തുകൊണ്ടും യോഗ്യൻ ഖാർഗെയാണ്.
ശശി തരൂർ 2009 ലാണ് ശശി തരൂർ കോൺഗ്രസിലെത്തുന്നത്. അങ്ങനെയൊരു സീനിയോറിറ്റി തരൂരിന് പാർട്ടിക്കകത്ത് ഇല്ല.അദ്ദേഹം വിശ്വപൗരനാണ്, യുഎന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് വന്നപ്പോഴാണ് കോൺഗ്രസിൽ ചേർന്ന് മത്സരിക്കുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. പിന്നീട് കേന്ദ്രമന്ത്രിയായി, പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പാർലമെന്റ് കമ്മിറ്റിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി. അദ്ദേഹത്തിന്റെ യോഗ്യതയും കഴിവും അനുസരിച്ച് പാർട്ടി പദവികൾ നൽകിയിട്ടുണ്ട്', കൊടിക്കുന്നിൽ പറഞ്ഞു...