സാധ്വി സരസ്വതിയുടെ പേജിൽ മല്ലൂസിന്റെ ബീഫ് പൊങ്കാല! വിവിധതരം ബീഫ് വിഭവങ്ങൾ തയ്യാർ... ഞെട്ടിത്തരിച്ചോ?
കാസര്‍കോട് നടന്ന ഒരുപരിപാടിയില്‍ ആയിരുന്നു വിശ്വഹിന്ദു പരിഷത് നേതാവായ സാധ്വി സരസ്വതിയുടെ വിവാദ പരാമര്‍ശങ്ങള്‍. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും കേരളത്തിലും പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ ഹിന്ദുക്കള്‍ തയ്യാറാകണം എന്നും ഒക്കെ ആയിരുന്നു പ്രസംഗം.
സംഗതി അപ്പോള്‍ തന്നെ വലിയ വിവാദം ആവുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസും എടുത്തു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മലയാളികളുടെ പ്രതികരണം അതുക്കും മേലെ ആണെന്ന് പറയേണ്ടി വരും. ബീഫിനെ വെറുക്കുന്ന സാധ്വി സരസ്വതി അവസാനം അതിനെ ഇഷ്ടപ്പെട്ടുപോകുമോ എന്ന് പോലും സംശയിച്ച് പോകും. അത്രയേറെ ബീഫ് വിഭവങ്ങളുമായാണ് സാധ്വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല!
ബീഫ് കറിയുണ്ടാക്കുന്ന വിധം
എങ്ങനെയാണ് സ്വാദിഷ്ടമായ ബീഫ് കറി തയ്യാറാക്കുക? ഇങ്ങനെ ഒരു സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ധൈര്യമായി സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജിലേക്ക് വന്നോളൂ... ഒന്നല്ല, പലതരം ബീഫ് കറികളുടെ റെസീപ്പികളാല്‍ നിറഞ്ഞിരിക്കുകയാണ് ഓരോ പോസ്റ്റിന്റേയും കമന്റ് ബോക്‌സുകള്‍. അത്രയേറെ ചിത്രങ്ങളും ഉണ്ട്.
ഇറച്ചി ചിത്രങ്ങള്‍
ബീഫ് വിഭവങ്ങളായ ബീഫ് ഫ്രൈ, ബീഫ് കറി, ബീഫ് ഉലത്തിയത്, ബീഫ് ബിരായിണി തുടങ്ങി അസംഖ്യം ചിത്രങ്ങള്‍ ആളുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ പച്ച ഇറച്ചി വില്‍ക്കാനായി തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വല്ലതും സാധ്വി സരസ്വതിക്ക് മനസ്സിലാകുന്നുണ്ടോ എന്ന് ആര്‍ക്കും അറിയില്ല.
പച്ചത്തെറിവിളി
പതിവ് രീതികളില്‍ നിന്ന് വലിയ മാറ്റം ഒന്നും ഇത്തവണയും ഇല്ലെന്ന് തന്നെ പറയേണ്ടിവരും. ആശയത്തോടുള്ള എതിര്‍പ്പ് ആശയം ഉപയോഗിച്ച് നേരിടുന്നതിന് പകരം പച്ചത്തെറിവിളിളിക്കുന്നവരും കുറവല്ല. അപവാദ പ്രചാരണങ്ങള്‍ക്ക് വേറെ എവിടേയും പോകേണ്ട ആവശ്യം ഇല്ലല്ലോ... മലയാളികള്‍ ആ നിലവാരവും പ്രകടമാക്കുന്നുണ്ട്.
കേരളത്തില്‍ നടക്കില്ല
ഉത്തരേന്ത്യയിലെ വിദ്യാഭ്യാസമില്ലാത്ത ജനങ്ങളുടെ അടുത്ത് ചിലപ്പോള്‍ ഈ ആഹ്വാനം ഒക്കെ നടന്നേക്കും. എന്നാല്‍ കേരളത്തില്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. കേരളീയരുടെ ദേശീയ ഭക്ഷണമാണ് പൊറോട്ടയും ബീഫ് ഫ്രൈയും എന്ന് വരെ പറയുന്നവരുണ്ട്. അതിനെ തൊട്ടാല്‍ വിവരം അറിയും എന്നാണ് ഇവരുടെ ഭീഷണി.
മലയാളം അറിയില്ലെങ്കില്‍...
എന്തായാലും സാധ്വി സരസ്വതിക്ക് മലയാളം അറിയാന്‍ വഴിയില്ല. പക്ഷേ, കൂടുതല്‍ പൊങ്കാലകള്‍ വരുന്നതും മലയാളത്തില്‍ തന്നെ ആണ്. അതിനിടയില്‍ ചില വിരുതന്‍മാര്‍ ഹിന്ദിയിലും കമന്റ് ഇടുന്നുണ്ട്, എന്തിനാണ് ഈ പൊങ്കാല എന്നെങ്കിലും സാധ്വി സരസ്വതി മനസ്സിലാക്കണമല്ലോ എന്നായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. ചിലര്‍ ഇംഗ്ലീഷിലും പോസ്റ്റ് ചെയ്യുന്നുണ്ട്.
കുമ്മനവും സുരേന്ദ്രനും
എന്ത് വിവാദം ഉണ്ടായാലും ഇരിക്കപ്പൊറുതി ഇല്ലാത്ത രണ്ട് ബിജെപി നേതാക്കളാണ് കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും. സാധ്വി സരസ്വതിയുടെ പോസ്റ്റിന് താഴെയുള്ള പൊങ്കാലയിലും ഇവരെ വെറുതേ വ്ിടുന്നില്ല. കെ സുരേന്ദ്രന്‍ ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കുന്നു എന്ന രീതിയില്‍ ഉള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്. എംടി രമേശിന്റെ സമാനമായ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കമന്റ് ചെയ്ത് നിറച്ചു
സാധ്വി സരസ്വതിയുടേതായി ഏറ്റവും അവസാനം വന്ന പോസ്റ്റിന് താഴെയാണ് ഏറ്റവും അധികം കമന്റുകള്‍. ഒരുപക്ഷേ, ഫേസ്ബുക്ക് പേജ് തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും ഇത്രയും കമന്റുകള്‍ ലഭിക്കുന്നത്. അവസാന പോസ്റ്റിന് താഴെ മാത്രം പതിനയ്യായിരത്തിലധികം കമന്റുകള്‍ ഉണ്ട്. കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയ്ക്ക് വന്നതിനെ കുറിച്ചായിരുന്നു ആ പോസ്റ്റ്.
കൊതിപ്പിക്കും ഫോട്ടോകള്‍
എന്തായാലും മലയാളികള്‍ അത്രയേറെ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളാണ് സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിലര്‍ക്കെങ്കിലും അത് കണ്ട് വായില്‍ വെള്ളമൂറും എന്ന് ഉറപ്പാണ്. ഇന്ത്യയെ വിഭജിക്കുന്നത് ബീഫ് ആണെങ്കില്‍ കേരളത്തെ ഒരുമിപ്പിക്കുന്നത് ബീഫ് ആണ് എന്നും പറയുന്നവരുണ്ട്.
പിന്തുണയ്ക്കാനും ആരുമില്ല
സാധാരണ ഗതിയില്‍ ഇത്തരം പൊങ്കാലകള്‍ വരുമ്പോള്‍ പിന്തുണയ്ക്കാനും ഒരു വിഭാഗം എത്താറുള്ളതാണ്. സംഘപരിവാര്‍ അനുകൂലികള്‍ കൂട്ടത്തോടെ തന്നെ എത്താറാണ് പതിവ്. എന്നാല്‍ സാധ്വി സരസ്വതിയുടെ കാര്യത്തില്‍ അത്തരം ഒരു പിന്തുണ ഒരു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നില്ല എന്നതാണ സത്യം. കാസര്‍കോട് നടത്തിയ അഭിപ്രായ പ്രകടനത്തോട് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് പോലും അത്ര മമതയില്ലെന്ന് തോന്നുന്നു.
വാള്‍ വാങ്ങാന്‍
ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്ത് വെട്ടാന്‍ ഹിന്ദു സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണം എന്നും സാധ്വി സരസ്വതി കാസര്‍കോട് പ്രസംഗിച്ചിരുന്നു. രക്ഷാബന്ധന്‍ ദിവസം സഹോദരിമാര്‍ക്ക് സമ്മാനമായി വാളാണ് നല്‍കേണ്ടത് എന്നും സാധ്വി സരസ്വതി പറഞ്ഞിരുന്നു. ഈ വിവാദ പ്രസംഗത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും എടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം. ഇതില്‍ ആണ് മലയാളികള്‍ കൂട്ടത്തോടെ എത്തി പൊങ്കാലയിട്ടുകൊണ്ടിരിക്കുന്നത്.
1000 മുടക്കി വാൾ വാങ്ങണം... ലൗ ജിഹാദികളെ കൊല്ലണം, വിവാദ പ്രസംഗത്തിൽ കേസെടുക്കാതെ പോലീസ്!
ഒടുവിൽ പിണറായി സർക്കാർ സടകുടഞ്ഞെഴുന്നേറ്റു... വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കേസ്...