പെണ്ണും പണവും കൊടുത്ത് കേരളത്തില്‍ നിന്നടക്കം തീവ്രവാദം ... മല്ലു സൈബര്‍ സോൾജ്യേഴ്സ് ഞെട്ടിച്ചു
കൊച്ചി: മെയ് 11 ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടും എന്നായിരുന്നു മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന എത്തിക്കല്‍ ഹാക്കിങ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നത്. കശ്മീര്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടും എന്നായിരുന്നു അവകാശവാദം. ഒടുവില്‍ മെയ് 11 ല്‍ അവര്‍ ആ വാക്ക് പാലിച്ചിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
കേരളത്തിലെ സ്ത്രീകളേയും തീവ്രവാദികള്‍ ലക്ഷ്യമിടുന്നു... വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയിൽ 10,000
ഫേസ്ബുക്ക് ഐഡികളും ഗ്രൂപ്പുകളും പേജുകളും ഇമെയില്‍ ഐഡികളും ഗൂഗിള്‍ പ്ലസ് ഐഡികളും ട്വിറ്റര്‍ ഐഡികളും അടക്കം 36 ഐഡികളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
കശ്മീര്‍ വിഘടനവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും അവരുടെ പ്രവര്‍ത്തന രീതികളേയും ആണ് തുറന്ന് കാട്ടിയിരിക്കുന്നത്. കേരളം അടക്കമുള്ള മതേതര സംസ്ഥാനങ്ങളില്‍ നിന്ന് എങ്ങനെയാണ് തീവ്രവാദത്തിന് ആളെ കൂട്ടുന്നത് എന്നും മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് വെളിപ്പെടുത്തുന്നുണ്ട്.
കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിറകില്‍ സ്വാതന്ത്ര്യ പ്രസ്ഥാനം അല്ല. മറിച്ച് പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐസ്‌ഐയുടേയും അതിന്റെ അനുയായികളുടേയും പരോക്ഷമായ യുദ്ധമുറകളാണെന്ന് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നു.
കശ്മീരില്‍ നടക്കുന്നത് ചില വ്യക്തികളുടെ ലാഭക്കച്ചവടങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ അവരുടെ വിശ്വാസങ്ങള്‍ക്കോ സ്വാതന്ത്ര്യത്തിനോ വേണ്ടിയല്ലെന്നും പറയുന്നുണ്ട്.
ഇന്ത്യക്കെതിരെയുള്ള പരോക്ഷമായ തീവ്രവാദ പ്രവര്‍ത്തനം തന്നെയാണ് കശ്മീരില്‍ നടക്കുന്നത്. ്അത് സംബന്ധിച്ച് തങ്ങള്‍ ചികഞ്ഞെടുത്ത തെളിവുകളില്‍ നിന്ന് ഇത് വ്യക്തമാകും എന്നും മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നു.
രാജ്യത്തെ മാധ്യമങ്ങള്‍ക്ക് നേര്‍ക്കും ഉണ്ട് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ വിമര്‍ശനം. ഓരോ പട്ടാളക്കാരന്റേയും അതിലുപരി ഓരോ വ്യക്തിയുടേയും മരണത്തിനും കണക്കെടുക്കുന്ന നാണം കെട്ട പത്രപ്രവര്‍ത്തനം എന്നാണ് വിമര്‍ശനം.
രാജ്യദ്രോഹികളുടെ (തീവ്രവാദികളുടെ) മൊബൈല്‍ നമ്പറുകള്‍, റെക്കോര്‍ഡുകള്‍, പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് പ്രൊഫൈല്‍സ്, പേര്‍സണല്‍ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ്‌സ്, പിന്നെ അവരുടെ പ്രൈവറ്റ് ഡാറ്റാസ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകളും ഞങ്ങള്‍ ഇവിടെ ജന്മനാടിനു മുന്നില്‍ തുറന്നു കാട്ടുന്നു എന്ന് പറഞ്ഞാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.
ഇപ്പോള്‍ ചെറുപ്പക്കാരെ മാത്രം ലക്ഷ്യം വച്ചാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. 15 വയസ്സിന് മുകളിലുള്ളവരെയാണ് കെണിയിലാക്കുന്നത്. മതത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് പറയുന്നത്.
വിദ്യാഭ്യാസമുള്ളവരെ ഇത്തരം കെണിയില്‍ എളുപ്പം പെടുത്താന്‍ പറ്റില്ല. അതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വക്കുന്നത്. ഇവരെ പിന്നീട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
മൊഹാലിയില്‍ പഠിക്കുന്ന ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ നിരീക്ഷിച്ച കാര്യം മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നുണ്ട്. അറ്റന്‍ഡന്‍സ് ഇല്ലാത്ത വിദ്യാര്‍ത്ഥി ആഴ്ചയില്‍ സമ്പാദിക്കുന്നത് 10,00 രൂപയാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് എന്ന് ഇവര്‍ പറയുന്നു.
പോലീസിനും പട്ടാളത്തിനും നേര്‍ക്ക് കല്ലെറിയുക, സൈന്യത്തെ ആക്രമിക്കുക, ആയുധങ്ങള്‍ തട്ടിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് ആയുധ പരിശീലനത്തിന് തിരഞ്ഞെടുക്കുന്നതത്രെ. പക്ഷേ പലപ്പോഴും ഇതില്‍ പങ്കാളികളാകുന്നവര്‍ പോലും തങ്ങള്‍ ചെയ്യുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനം ആണെന്ന് തിരിച്ചറിയാറില്ല.
ഇതിനെല്ലാം നേതൃത്വം നല്‍കുന്നവര്‍ സുരക്ഷിതരാണ്. അവരുടെ കുട്ടികള്‍ വലിയ സര്‍വ്വകലാശാലകളില്‍ പഠനം നടത്തുന്നുണ്ട്. അല്ലെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ താമസിക്കുന്നുണ്ട് എന്നാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് കണ്ടെത്തിയിട്ടുള്ളത്
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക മാത്രമല്ല, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ഫോണ്‍കോള്‍, എസ്എംഎസ് വിവരങ്ങളും മല്ലി സൈബര്‍ സോള്‍ജ്യേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്.
ഒറ്റയടിക്ക് എല്ലാ വിവരങ്ങളും പുറത്ത് വിടാന്‍ തടസ്സങ്ങളുണ്ട്. അതുകൊണ്ട് ഘട്ടംഘട്ടമായി വിവരങ്ങള്‍ പുറത്ത് വിടും എന്നാണ് പറയുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടുന്നില്ല എന്നും മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നു.
പെണ്ണും പണവും കൊടുത്തുവരെയാണ് കേരളവും ആന്ധ്രയും അടക്കമുള്ള സെക്യുലര്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് എന്നും മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നുണ്ട്.
കശ്മീര്‍ വിഘടനവാദത്തെ പൊളിച്ചെഴുതുന്ന മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ വീഡിയോ കാണാം.