വാ തുറക്കുന്ന പെണ്ണിനെ ഫെമിനിസ്റ്റ് എന്ന് ചാപ്പ കുത്തുന്നു.. രൂക്ഷ പ്രതികരണവുമായി നടി മംമ്ത മോഹൻദാസ്
സിനിമ ഉള്‍പ്പെടെ ഉള്ള എല്ലാ തൊഴിലിടങ്ങളും പുരുഷ കേന്ദ്രീകൃതമാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത വിഷയമാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ പ്രതിഫലനങ്ങളും അതുകൊണ്ട് തന്നെ സിനിമാ രംഗത്ത് അടക്കം നിലനില്‍ക്കുന്നുണ്ട്. ലിംഗ അസമത്വം ഉള്‍പ്പെടെ ഉള്ള വിഷയങ്ങളെ മലയാള സിനിമ ഇതുവരേ അഭിമുഖീകരിച്ചിട്ടേ ഇല്ല. സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്നുവെന്നത് ആര്‍ക്കും പരിഗണിക്കപ്പെടേണ്ട വിഷയമായി പോലും തോന്നിയിട്ടില്ല.
അത്തരമൊരു ഘട്ടത്തിലാണ് സിനിമ ഇങ്ങനെയല്ല വേണ്ടത് എന്ന് ചിലര്‍ ചൂണ്ടിക്കാണിട്ട് തുടങ്ങിയത്. അതിന്റെ പേരില്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് തുടങ്ങിയത്. ഇതോടെ ഫെമിനിസം എന്ന വാക്ക് പോലും തെറിക്ക് സമാനമായി മാറി. പ്രതികരിക്കുന്ന സ്ത്രീകളെ ചാപ്പ കുത്തുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്.

എന്താണ് ഫെമിനിസം
ഫെമിനിസം എന്ന വാക്കിനെ ഒറ്റവാക്കില്‍ വിശദീകരിച്ചാല്‍ അത് സമത്വം എന്നതാണ്. സ്ത്രീയും പുരുഷനും എല്ലാ അര്‍ത്ഥത്തിലും തുല്യരായി പരിഗണിക്കപ്പെടുക എന്നതും ലിംഗ വ്യത്യാസത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടാതിരിക്കുക, ചൂഷണം ചെയ്യപ്പെടാതിരിക്കുക എന്നതൊക്കെയാണ് ഫെമിനിസം മൂവ്‌മെന്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെറിയായി ഫെമിനിച്ചി
സോഷ്യല്‍ മീഡിയയില്‍ റിമ കല്ലിങ്കലിനേയും പാര്‍വ്വതിയേയും തെറി വിളിക്കുന്നവര്‍ ആ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കുന്നവരാകാന്‍ സാധ്യതയില്ല. ഫെമിനിസം എന്നാല്‍ ലോകത്തുള്ള പുരുഷന്മാരെ മുഴുവന്‍ അടിച്ചമര്‍ത്താന്‍ അവതരിച്ച ഭൂതമാണെന്ന മട്ടിലാണ് ഫാന്‍സിന്റെ പെരുമാറ്റങ്ങള്‍. റിമയേയും പാര്‍വ്വതിയേയും ഫെമിനിച്ചി എന്ന് വിളിച്ച് കളിയാക്കി അത്തരക്കാര്‍ ആശ്വസിക്കുന്നു.

സ്ത്രീകൾക്കുണ്ടായ മാറ്റം
പ്രതികരിക്കുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചാപ്പ കുത്തുന്നതിന് എതിരെയാണ് നടി മംമ്ത മോഹന്‍ദാസ് സംസാരിച്ചിരിക്കുന്നത്. കമോണ്‍ കേരള പരിപാടിയില്‍ വനിതാ സംരംഭക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യവേയാണ് മമത അഭിപ്രായ പ്രകടനം നടത്തിയത്. പഴയ കാലത്തില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.

വാ തുറന്നാൽ ഫെമിനിസ്റ്റെന്ന്
എന്നാല്‍ സ്ത്രീകള്‍ വായ തുറന്നാല്‍ അവരെ ഫെമിനിസ്റ്റ് എന്ന് വിളിച്ച് ചിലര്‍ ഭയപ്പാട് സൃഷ്ടിക്കുകയാണ്. ഭയക്കേണ്ടുന്ന ഒരു പിളര്‍പ്പാണ് സ്ത്രീക്കും പുരുഷുനും ഇടയില്‍ ഇത് വഴി സൃഷ്ടിക്കുന്നത്. സ്ത്രീയാണോ പുരുഷനാണോ എന്നുള്ളതല്ല, രണ്ടും ഒരുമിച്ച് പോകേണ്ടതാണ് എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.

അക്കാര്യം സ്ത്രീകൾ മറക്കരുത്
ജിവിക്കാനും സ്‌നേഹിക്കാനും സന്തോഷിക്കാനും തങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യം സ്ത്രീകള്‍ ഒരിക്കലും മറക്കരുത് എന്നും മംമ്ത പറഞ്ഞു. പുരുഷന്റെ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനും ഉണ്ടാകും. തന്റെ വിജയത്തിന് പിന്നില്‍ അച്ഛനാണെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ അസമത്വം
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന അസമത്വവും ചൂഷണവും വലിയ ചർച്ചാവിഷയമായി മാറിയത്. പാർവ്വതിയേയും റിമ കല്ലിങ്കലിനേയും പോലുള്ള നടിമാരും വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയും മുൻപാരും ചോദിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി. പല താരവിഗ്രഹങ്ങളും ഇതോടെ ഉടയാനും തുടങ്ങി.

കടുത്ത സൈബർ ആക്രമണം
സിനിമയ്ക്കകത്ത് സ്ത്രീിരുദ്ധത മഹത്വവൽക്കരിക്കുന്നതിനെ കസബ ഉദാഹരണമാക്കി വിമർശിച്ചതിന്റെ പേരിൽ മമ്മൂട്ടി ഫാൻസ് അടക്കമുള്ളവർ പാർവ്വതിയെ ക്രൂരമായ സൈബർ ആക്രമണത്തിന് ഇരയാക്കി. എന്നാൽ പാർവ്വതി വിമർശനത്തിൽ ഉറച്ച് നിൽക്കുക തന്നെ ചെയ്തു. മാപ്പ് പറയാനും തയ്യാറായില്ല. ഇതേ വിധത്തിൽ തന്നെയാണ് റിമ കല്ലിങ്കലും ആക്രമിക്കപ്പെട്ടത്. എന്നാൽ തെറി വിളിക്കുന്നവർക്കൊന്നും ഈ സ്ത്രീകൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നതാണ് സത്യം.


Click it and Unblock the Notifications