'മമ്മൂട്ടി എല്ലാം മാറ്റിവെച്ച് വന്ന് മാപ്പ് പറയണോ?, ശാരീരക ബുദ്ധിമുട്ട് കൂടാതെ മാനസിക ബുദ്ധിമുട്ടും';വിമർശനം
മമ്മൂട്ടിയുടെ ആരോഗ്യസൗഖ്യത്തിനായി ശബരിമലയിൽ നടൻ മോഹൻലാൽ വഴിപാട് കഴിച്ച നടപടിക്കെതിരെ സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി നിർദേശിച്ചിട്ടാണ് മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ അത് മുസ്ലീം മതവിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി മാപ്പ് പറയണമെന്നുമാണ് ആവശ്യം. ഇപ്പോഴിതാ ഈ തിട്ടൂരത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സാമൂഹിക നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ന്യൂസ് 18 മലയാളം ചർച്ചയിലാണ് പ്രതികരണം. വായിക്കാം
'മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ബന്ധം എന്ന് പറയുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ദീർഘകാലത്ത് തുടങ്ങിയതാണ്. മമ്മൂട്ടിക്ക് ഒരു സൗഖ്യത്തിന് വേണ്ടിയാണ് മോഹൻലാൽ വഴിപാട് കഴിച്ചത്. അതൊരുപക്ഷേ മമ്മൂട്ടി അറിയാതെയായിരിക്കും, പരസ്പരം സംസാരിച്ചതിന് ശേഷമായിരിക്കാം അല്ലെങ്കിൽ മമ്മൂട്ടി ആവശ്യപ്പെട്ടത് പ്രകാരമായിരിക്കും. ഇനി മമ്മൂട്ടി ആവശ്യപ്പെട്ടതാണെങ്കിലും അല്ലെങ്കിലും ഇവിടെ ഒ അബ്ദുള്ളയ്ക്ക് എന്താണ് കാര്യം?

ദേഹ സൗഖ്യം ഇല്ലാത്തൊരാൾ അയാളുടെ പ്രയോറിറ്റികളെല്ലാം മാറ്റി വെച്ച് ഞാൻ ഇതാണ് എന്റെ സമൂഹത്തോട് മാപ്പ് പറയണമെന്നൊക്കെ ആവശ്യപ്പെടുന്നതിൽ എന്ത് മനുഷ്യത്വമാണ് ഉള്ളത്. മമ്മൂട്ടി ഈ സമയത്ത് ഈ മാപ്പ് പറയുകയാണോ വേണ്ടത്, അദ്ദേഹത്തിന് വേറെ ജോലിയൊന്നുമില്ലേ,
ഒരു മുസ്ലീം മതവിശ്വാസിയായൊരാൾക്ക് വേണ്ടി ഹിന്ദു മതവിശ്വാസിയായ ഒരാൾ ഒരു വഴിപാട് കഴിപ്പിക്കുമ്പോൾ മതത്തിന്റെ കണ്ണിലൂടെ കാണേണ്ട കാര്യമല്ല. ഇനി അങ്ങനെ മതത്തിന്റെ കണ്ണിലൂടെ കണ്ടാൽ തന്നെ അത് മതമൈത്രിയാണ്. അതുകാണേണ്ടുന്നതിന് പകരം മോഹൻലാൽ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെങ്കിൽ കുഴപ്പമില്ല, പക്ഷേ മമ്മൂട്ടി നിർദേശിച്ചിട്ട് ചെയ്തതാണെങ്കിൽ മമ്മൂട്ടി മുസ്ലീം സമുദായത്തോട് ക്ഷമ പറയണമെന്നാണ് പറയുന്നത്. മതവിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നിരിക്കെ മമ്മൂട്ടി ക്ഷമ പറയണമെന്നൊക്കെ പറയുന്നത് മനുഷ്യത്വരരമല്ലെന്നേ പറയാനുള്ളൂ. ശാരീരിക സൗഖ്യം ഇല്ലാത്തരാളോട് ഇക്കാര്യം ആവശ്യപ്പെടുന്നത് അദ്ദേഹത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂ. ശാരീരിക ബുദ്ധിമുട്ടുള്ളയാളെ മാനസിക ബുദ്ധിമുട്ടിലും കൊണ്ടെത്തിക്കുകയാണ്', ശ്രീജിത്ത് പണിക്കർ പറഞ്ഞു.
;ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറും ഇത്തരം വാദങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി. ' മമ്മൂട്ടി ഹജ്ജിന് പോകുമ്പോൾ മോഹൻലാലിന് അസുഖമുണ്ടെങ്കിൽ അദ്ദേഹം പറയുകയാണ് ലാലേ നിനക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന്. അപ്പോൾ പാടില്ല അത് മതഭ്രഷ്ട് ആകുമെന്ന് മോഹൻലാൽ പറയണോ? ഇതൊക്കെ എന്തുതരം ഭ്രാന്താണ്. തീവ്ര മതമൗലികവാദികൾക്ക് വെടിമരുന്ന് ഇട്ടുകൊടുക്കുകയാണ് ഒ അബ്ദുള്ളയെ പോലുള്ളവർ. മോഹൻലാൽ അദ്ദേഹത്തിന്റെ ജ്യേഷ്ട സഹോദരനെ പോലെ കാണുന്നയാളാണ് മമ്മൂട്ടി. മോഹൻലാൽ വഴിപാട് കഴിച്ചതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ യാതൊരു തെറ്റുമില്ല. ആ വാർത്ത പുറത്തുവന്നത് സമൂഹത്തിൽ പോസിറ്റീവേ ഉണ്ടാക്കുകയുള്ളൂ. അതിനെ ഇല്ലാതാക്കാനാണ് തീവ്ര ഹിന്ദുത്വ വാദികളും ഇസ്ലാം വാദികളും ശ്രമിക്കുന്നത്. ഒ അബ്ദുള്ള ഈ വിഷയത്തിൽ വിഷം കലർത്തുകയാണ്', രാഹുൽ പറഞ്ഞു.












Click it and Unblock the Notifications