''മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്'', ദേശീയ പുരസ്ക്കാര നേട്ടത്തിൽ അഭിനന്ദന പ്രവാഹം
മികച്ച നടനുളള ദേശീയ പുരസ്ക്കാരം നാലാം തവണയും സ്വന്തമാക്കിയ നടൻ മമ്മൂട്ടിക്ക് അഭിനന്ദന പ്രവാഹം. സിനിമാ രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്ക്കാരം.
മമ്മൂട്ടി മലയാളിക്ക് ഒരു പേരല്ല ശീലമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. '' ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു.
സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.

ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകൻ ഷഹനാദ് ജലാല്‍, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹൃദയം നിറഞ്ഞ സന്തോഷം'', മുഖ്യമന്ത്രി വിഡി സതീശൻ കുറിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: '' 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് മലയാള സിനിമയുടെ അഭിമാനമായി മാറിയ എല്ലാ പ്രതിഭകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. 'ഭ്രമയുഗ'ത്തിലെ ഉജ്ജ്വലമായ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയും മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാലും (ഭ്രമയുഗം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് 'ഫെമിനിച്ചി ഫാത്തിമ'ക്കാണ്.
മലയാള സിനിമയുടെ കലാ-സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ആശയങ്ങളും ശക്തമായ കഥപറച്ചിലും ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക തികവും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന മികവാണ് ഇത്തവണയും നമ്മൾ ആവർത്തിച്ചത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു. വരുംകാലങ്ങളിലും മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ''.


Click it and Unblock the Notifications