പൃഥ്വിരാജിനെ പ്രീതിപ്പെടുത്താൻ അമ്മയിൽ നിന്നും ദിലീപിനെ മമ്മൂട്ടി പുറത്താക്കി..! ആഞ്ഞടിച്ച് ഗണേഷ്
കൊച്ചി: ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ മലയാള സിനിമ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. നേരത്തെ തന്നെ ദിലീപിനൊപ്പം നിന്നവര്‍ താരത്തിന് എതിരെ നിന്നവര്‍ക്കെതിരെ കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു.
ദിലീപിനെ സിനിമാ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയിട്ട് പൃഥ്വിരാജിനും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും എന്താണ് കാര്യം ? മമ്മൂട്ടിക്കെതിരെ ഗുരുതര വിമർശനം ഉന്നയിച്ച് കൊണ്ട് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
പുറത്തിറങ്ങി മണിക്കൂറുകൾ മാത്രം.. ദിലീപിന് പട്ടാഭിഷേകം! ഇനിയും മമ്മൂട്ടിക്കും മോഹൻലാലിനും മേലെ തന്നെ
അമ്മയുടെ നിലപാട്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും സിനിമാ പ്രവര്‍ത്തകരാണ്.ഇരുവര്‍ക്കൊപ്പവും എന്നാണ് അമ്മ അന്ന് നിലപാട് വ്യക്തമാക്കിയത്.
മമ്മൂട്ടിക്കെതിരെ ഗണേഷ്
എന്നാല്‍ ദിലീപിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെ കളി മാറി. അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലീപ് പുറത്താക്കപ്പെട്ടു. ഇത് മമ്മൂട്ടി കാരണമാണ് എന്നാണ് സൂചിപ്പിക്കുന്ന തരത്തിലാണ്ഗണേഷ് കുമാര്‍ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പൃഥ്വിരാജിന് എതിരെയും
പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ മെഗാസ്റ്റാറിന് എതിരെ തുറന്നടിച്ചിരിക്കുന്നത്. പൃഥ്വിരാജിനേയും വെറുതേ വിട്ടിട്ടില്ല.
അത് പൃഥ്വിരാജിന് വേണ്ടിയെന്ന്
അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് ഗണേഷ് കുമാര്‍ പറഞ്ഞു. പൃഥ്വിരാജിന് വേണ്ടിയാണ് അതെന്നും ഗണേഷ് പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഞെട്ടിക്കുന്ന ആരോപണം
അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടി തയ്യാറായത് പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതല്ല അമ്മയുടെ നിയമം
ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് അമ്മയുടെ നിലപാടിന് എതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. മമ്മൂട്ടി ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് അമ്മയുടെ നിയമപ്രകാരം സാധ്യമല്ലാത്തത് ആണ്.
സസ്പെൻഷൻ മാത്രമാണ് സാധ്യം
ദിലീപിനെ വേണമെങ്കില്‍ അമ്മയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു. അതും പെട്ടെന്നല്ല. മറിച്ച് അമ്മ രൂപം കൊടുത്ത അച്ചടക്ക സമിതിയുടെ വിശദമായ അന്വേഷണത്തിന് ശേഷമേ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോലും സാധിക്കുമായിരുന്നുള്ളൂ എന്നാണ് ഗണേഷ് പറയുന്നത്.
മമ്മൂട്ടി പറഞ്ഞത് അടിസ്ഥാന രഹിതം
അമ്മ എന്ന സംഘടന പാലിച്ച് പോരുന്ന നിയമ പ്രകാരം ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നുവെന്നും ഗണേഷ് പറഞ്ഞതായി വാര്‍ത്തയിലുണ്ട്.
ദിലീപ് തിരികെ വരുമോ
ജാമ്യം നേടി പുറത്തിറങ്ങിയ സ്ഥിതിക്ക് ദിലീപ് ഇനി അഭിനയിക്കുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. മാത്രമല്ല അമ്മയിലേക്ക് ദിലീപ് തിരികെ വരുമോ എന്ന സംശയവും ബാക്കി നില്‍ക്കുകയാണ്. ദിലീപിന്റെ സംഘടനയായ ഫിയോക് നടനെ തിരിച്ചെടുത്തു കഴിഞ്ഞു.
അത് ദിലീപ് തീരുമാനിക്കണം
അമ്മയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇനി ദിലീപിന് അമ്മയിലേക്ക് തിരികെ വരാമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അക്കാര്യം ഇനി ദിലീപ് തന്നെയാണ് തീരുമാനിക്കേണ്ടത് എന്നും ഗണേഷ് ടൈംസിനോട് പറഞ്ഞു
അംഗമല്ലെങ്കിലും അഭിനയിക്കാം
അതേസമയം ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നു എങ്കില്‍ പൊന്ന് കൊണ്ട് പുളിശ്ശേരി വെച്ച് തരാം എന്ന് പറഞ്ഞാലും അമ്മയില്‍ എന്നല്ല ഒരു സിനിമാ സംഘടനയിലും ചേരില്ലെന്നും ഗണേഷ് പറഞ്ഞു. സംഘടനകളില്‍ അംഗമാകാതെ തന്നെ ദിലീപിന് അഭിനയിക്കാം.
ഗണേഷ് ദിലീപിന് ഒപ്പം തന്നെ
നേരത്തെ തന്നെ ദിലീപിനെ പിന്തുണച്ച് രംഗത്തുള്ള വ്യക്തിയാണ് ഗണേഷ് കുമാര്‍. അമ്മയിലും ദിലീപിനൊപ്പമായിരുന്നു ഗണേഷ്. ആലുവ സബ് ജയിലില്‍ ദിലീപിനെ ചെന്ന് കാണുകയും പിന്തുണ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തവരുടെ കൂട്ടത്തിലും ഗണേഷുണ്ട്.
പുറത്താക്കിയതിൽ അതൃപ്തി
കേസില്‍ വിധി വരുന്നതിന് മുന്‍പേ ദിലീപിനെ പുറത്താക്കിയതില്‍ ഗണേഷ് അടക്കമുള്ളവര്‍ക്ക് നേരത്തെ തന്നെ അതൃപ്തി ഉള്ളതാണ്. ആരോപണ വിധേയനായപ്പോഴെല്ലാം ദിലീപിനെ കൈവിടാത്ത അമ്മ താരം അറസ്റ്റിലയപ്പോഴാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
നിർണായകമായ നിലപാടുകൾ
വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റേയും പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടേയും ശക്തമായ നിലപാട് മൂലമാണ് ദിലീപിനെ അമ്മയില്‍ നിന്നും അതിവേഗം പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് ആരോപണമുണ്ട്. നടിക്കൊപ്പം നില്‍ക്കുന്നവരാണ് ഇവരെല്ലാം.
ഏകകണ്ഠമായ തീരുമാനം
മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്.