നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്
കൊച്ചി: സിനിമാ-സീരിയല്‍ മേഖലയിലെ പുരുഷാധിപത്യ പ്രവണതകളുടെ റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തായി വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ സീരിയലായ ഉപ്പുമുളകിലെ നടി നിഷ സാരംഗ് തനിക്ക് സെറ്റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിന്നു. ഇത് പുതിയ വിവാദത്തിനാണ് തിരികൊളുത്തുകയും ചെയ്തു. തന്നെ സംവിധായകന്‍ സീരിയലില്‍ നിന്ന് പുറത്താക്കിയെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം വിഷയത്തില്‍ ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിനാണ് ശ്രമം നടക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം വിഷയത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി ഇടപെട്ടെന്നാണ് റിപ്പോര്‍ട്ട്. താരസംഘടയായ എഎംഎംഎയും ഫ്‌ളവേഴ്‌സ് ടിവിയും നിഷയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇതോടെ ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനാണ് ഇതോടെ കുടുങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ ഇടപെടല്‍
വിഷയം അങ്ങേയറ്റം വഷളായപ്പോഴാണ് മമ്മൂട്ടി ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉപ്പും മുളകും സീരിയലിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് മമ്മൂട്ടി. പല കോണുകളില്‍ നിന്ന് ഇക്കാര്യത്തില്‍ നിഷയ്ക്ക് പിന്തുണ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി നേരിട്ട് വിളിച്ച് നിഷയെ ആശ്വസിപ്പിച്ചത്. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി പിന്തുണയറിയിച്ച് മമ്മൂട്ടിയാണ് നിഷയെ വിളിച്ചത്. സീരിയല്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ, ഫ്‌ളവേഴ്‌സ് ചാനല്‍ എന്നിവരും പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായര്‍ ഈ വിഷയം വേറെ ആരോടും പറയേണ്ട എന്ന് പറഞ്ഞതും വലിയ വിവാദമായിരുന്നു.
മാലാ പാര്‍വതിയുടെ ഇടപെടല്‍
നടി മാലാ പാര്‍വതിയുടെ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഇത്ര ചര്‍ച്ചയാവാന്‍ കാരണം. മമ്മൂട്ടി നിഷയെ വിളിച്ച കാര്യവും മാലാ പാര്‍വതിയാണ് അറിയിച്ചത്. അതേസമയം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ഫ്‌ളവേഴ്‌സ് ടിവിയും വിളിച്ചെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ ശേഷം സീരിയലില്‍ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു. നേരത്തെ ഈ സംവിധായകന്‍ ഉള്ളിടത്തോളം കാലം താനിനി ആ സീരിയലിലേക്കില്ലെന്നും നിഷ പറഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
ഗുരുതര ആരോപണങ്ങള്‍...
സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവെന്ന് നിഷ പറയുന്നു. എന്നാല്‍ ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാന്‍ അമേരിക്കയില്‍ നടന്ന അവാര്‍ഡ് ഷോയ്ക്ക് പോയത്. മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട്ട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുമുണ്ട്. എന്നാല്‍ എത്ര ആട്ടി ഒാടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പലവട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കാറുണ്ടെന്നും നിഷ പറഞ്ഞു.
നിഷയുമായി സംസാരിച്ചു
താന്‍ നേരത്തെ നിഷയുടെ നമ്പര്‍ ട്രൈ ചെയ്‌തെങ്കിലും എടുത്തില്ല. ചര്‍ച്ചയിലാവും അറിയിക്കാമേ എന്നായിരുന്നു മാല പാര്‍വതി ഈ വിഷയത്തില്‍ അവസാനം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് മുമ്പുള്ള പോസ്റ്റില്‍ നിഷയുമായി സംസാരിച്ചെന്ന് മാലാ പാര്‍വതി പറഞ്ഞിരുന്നു. ഞാനിന്നലേ നിഷയോട് സംസാരിച്ചിരുന്നു. ഒരു സംവിധായകന്റെ ഇംഗിതങ്ങള്‍ വഴങ്ങാത്ത നടിമാര്‍ ഒരു ഭാരമായി സംവിധായകര്‍ക്ക് മാറാറുണ്ടെന്നും പിന്നെ ഇത്തരം വേയ്സ്റ്റുകളോട് പുച്ഛിക്കല്‍ ആരംഭിക്കും ഇത് ഞാനും അനുഭവിച്ചിട്ടുള്ളതിനാല്‍ നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു എന്നും മാലാ പാര്‍വതിയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നു.
സഹതാരങ്ങള്‍ക്കും അറിയാം
തന്നോട് സംവിധായകന്‍ മോശമായി പെരുമാറുന്ന കാര്യം ബിജു സോപാനം അടക്കമുള്ള സഹതാരങ്ങള്‍ക്കറിയാം. ബിജു സോപാനം പലതവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടീ പോടീ എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളതെന്നും നിഷ പറഞ്ഞു.
ശ്രീകണ്ഠന്‍ നായരും കുരുക്കില്‍
ശ്രീകണ്ഠന്‍ നായരോട് ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം നിഷയെ ഇക്കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്ന് മാലാ പാര്‍വതി നേരത്തെ ആരോപിച്ചു. നിഷ ഇക്കാര്യം തന്നോട് പറഞ്ഞെന്നും അവര്‍ പറഞ്ഞു. ചേച്ചി ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന് നിഷ എന്നോട് ചോദിച്ചു. ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ അങ്ങനെ പറഞ്ഞ് പോലും. നമ്മള്‍ തമ്മില്‍ പറഞ്ഞതിരിക്കട്ടെ ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും. ഇതോടെ കുടുങ്ങിയിരിക്കുന്നത് ശ്രീകണ്ഠന്‍ നായരാണ്. വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും റിപ്പോര്‍ട്ടുണ്ട്.
ലിവിംഗ് ടുഗെതറാണെന്ന് പറഞ്ഞ് അപമാനിച്ചു
ലൊക്കേഷനില്‍ വച്ച് പലതവണ സംവിധായകന്‍ മാനസികമായി തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് നിഷ പറഞ്ഞു. ഞാന്‍ ലിവിംഗ് ടുഗെദറാണെന്ന് പറഞ്ഞ് അപമാനിച്ചു. ചില സൈറ്റുകളില്‍ വരെ അയാള്‍ ഞാന്‍ ലിവിംഗ് ടുഗെദറാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. വിവാഹം നിയപരമായി കഴിച്ച വ്യക്തിയാണ് ഞാന്‍. അതും മുറച്ചെറുക്കനെയാണ് വിവാഹം ചെയ്തത്. എന്നെ അറിയുന്നവര്‍ക്കെല്ലാം ഇത് അറിയാം. ഇതെല്ലാം കുടുംബത്തിന് വേണ്ടിയാണ് സഹിച്ചത്. അച്ഛനില്ലാതെയാണ് ഞാന്‍ എന്റെ മക്കളെ വളര്‍ത്തിയത്. മകളുടെ കല്യാണത്തിനും പ്രസവത്തിനുമെല്ലാം വെറും മൂന്ന് ദിവസം മാത്രമാണ് ഞാന്‍ അവധിയെടുത്തതെന്നും നിഷ പറഞ്ഞിരുന്നു.
കര്‍ണാടകത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകും; കുമാരസ്വാമി ഉടന്‍ വീഴും!! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്
ഉപ്പും മുളകും സീരിയലിൽ ഇനി അഭിനയിക്കില്ല; സംവിധായകനെതിരെ ആരോപണങ്ങളുമായി നിഷ സാരംഗ്