മമ്മൂട്ടി മധുവിനെ അനുജനെന്ന് വിളിച്ചത് വെറുതെയല്ല.. വർഷങ്ങൾക്ക് മുൻപേ ഊരുകളിലെ സാന്നിധ്യം
പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. മധുവിനെ മര്‍ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലകളും അവയെ ആഘോഷമാക്കുന്നതും കേരളത്തില്‍ അടുത്തിടെ വര്‍ധിക്കുന്നുവെന്ന ആശങ്കകളാണ് ഉയരുന്നു.
മധുവിന്റെ ക്രൂരമായ കൊലപാതകത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. അ്ക്കൂട്ടത്തില്‍ പ്രതിഷേധം പ്രഹസനമാക്കിയ കുമ്മനം രാജശേഖരനടക്കമുള്ളവര്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടേത് ഭംഗിവാക്കുകളല്ലെന്ന് വ്യക്തമാക്കി ആരാധകര്‍ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്.
അവൻ എന്റെ അനുജൻ
മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് ഇതായിരുന്നു: മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.
മധു... മാപ്പ്...
ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...
മമ്മൂട്ടിക്ക് വിമർശനം
ഈ പോസ്റ്റിന്റെ പേരില്‍ മമ്മൂട്ടി നിശിതമായ വിമര്‍ശിക്കപ്പെട്ടു. മധുവിനെ ആദിവാസിയെന്ന് വിളിക്കരുതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. മധുവിനെ ആദിവാസിയെന്ന് തന്നെ വിളിക്കണമെന്നും അയാളുടെ സ്വത്വം മറച്ച് പിടിക്കേണ്ടത് അല്ലെന്നും സോഷ്യല്‍ മീഡിയ മെഗാസ്റ്റാറിന് പറഞ്ഞ് കൊടുത്തു.
ആദിവാസിയെന്ന് വിളിക്കണം
മധു ആദിവാസിയായത് കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നും അത് മറക്കരുതെന്നും പ്രതികരണങ്ങളുണ്ടായി. തീര്‍ന്നില്ല ആദിവാസികളെക്കുറിച്ച് അഭിപ്രായം പറയാന്‍ മമ്മൂട്ടിക്ക് എന്താണ് യോഗ്യതയെന്നും ഇതുവരെ ഒരാളെയെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തി.
മറുപടിയുമായി ഫാന്‍സ്
മമ്മൂട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫാന്‍സ് രംഗത്തുണ്ട്. മമ്മൂട്ടി അട്ടപ്പാടിയിലെ ഒരു ആദിവാസി ഊര് ദത്തെടുത്തിട്ടുണ്ട് എന്ന് തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഏതാണാ ഊര് എന്നതടക്കമുള്ള വിശദാംശങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്നു ആരാധകര്‍ക്ക് പോലുമില്ല.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
അതിനിടെ ഇടുക്കിയിലെ ഇടമലക്കുടി അടക്കമുള്ള ആദിവാസി ഊരുകളില്‍ താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ കെയര്‍ ആന്റ് ഷെയര്‍ എന്ന സംഘടന ആദിവാസി ഊരുകളില്‍ നടത്തുന്ന സാമൂഹ്യ സേവനത്തിന്റെത് എന്നവകാശപ്പെടുന്ന വീഡിയോയും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
ഇതാണ് ഉത്തരം
കെയര്‍ ആന്റ് ഷെയര്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ആയ റോബര്‍ട്ട് കുര്യാക്കോസാണ് മമ്മൂട്ടിയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മധുവിനെ സഹോദര തുല്യനായി കാണാന്‍ ചലച്ചിത്ര താരമായ മമ്മൂട്ടിക്ക് എന്താണ് അവകാശം എന്ന ചോദ്യത്തിന് ഭാഗികമായെങ്കിലും ഈ വീഡിയോയില്‍ ഉണ്ടെന്ന് കുറിപ്പോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു ഊരിന് സ്വന്തക്കാരൻ
കുണ്ടലുകുടി ആദിവാസി ഗ്രാമത്തില്‍ മമ്മൂട്ടി നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വീഡിയോ പറയുന്നത്. പരോള്‍ ചിത്രത്തിന്റെ ലൊക്കേഷിനേക്ക് മമ്മൂട്ടിയെ കണ്ട് നന്ദി പറയാന്‍ മൂപ്പനും സംഘവും എത്തിയതാണ് ദൃശ്യങ്ങള്‍. 5 വര്‍ഷം മുന്‍പാണ് ഈ ആദിവാസി ഗ്രാമത്തില്‍ മമ്മൂട്ടിയെത്തുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് തുടങ്ങുകയും ചെയ്തത്.
ഇത് മറ്റൊരു മുഖം
കെയര്‍ ആന്‍ഡ് ഷെയറിന്റെ മേല്‍നോട്ടത്തില്‍ ഈ ആദിവാസി ഗ്രാമത്തിന് വേണ്ടി പൂര്‍വ്വികം എന്ന പേരില്‍ പദ്ധതിയും നടപ്പിലാക്കി വരുന്നു. പദ്ധതി കേരളം മുഴുവന്‍ നടപ്പിലാക്കാനും ആലോചിക്കുന്നുണ്ടത്രേ. ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം, വിദ്യാഭ്യാസ, സാമൂഹ്യ ആവശ്യങ്ങള്‍ക്കായി അനേകം പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട് എന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.
''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം'
എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു