യുവതിയുടെ പരാതി, തൊപ്പി ഗ്യാംഗിലെ മമ്മു അറസ്റ്റിൽ, തൊപ്പി ജില്ല വിട്ടെന്ന് സൂചന
കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയുടെ കൂട്ടാളിയായ മമ്മു എന്ന മുഹമ്മദ് അറസ്റ്റില്‍. മഞ്ചേരി പോലീസ് ആണ് മമ്മുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിഹാദ് എന്ന തൊപ്പിയുടെ ഗ്യാങ്ങിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുളള ലൈവ് സ്ട്രീമിംഗിനിടെ പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.
തൊപ്പി ഗ്യാംഗിലെ ഷമീറിനൊപ്പം മമ്മു നടത്തിയ ലൈവ് സ്ട്രീമിംഗിനിടെ ഗായകന്‍ ഹനാന്‍ ഷായുടെ കുടുംബത്തേയും സുഹൃത്തുക്കളേയും തൊപ്പി അധിക്ഷേപിക്കുന്നത് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ഹനാന്‍ ഷാ ആഭ്യന്തര മന്ത്രിക്ക് അടക്കം പരാതി നല്‍കിയിരുന്നു. തൊപ്പിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. തൊപ്പി ഒളിവില്‍ പോയിരിക്കുന്നതായാണ് വിവരം.
കേസില്‍ തൊപ്പിയാണ് ഒന്നാം പ്രതി. അറസ്റ്റിലായിരിക്കുന്ന മമ്മു നാലാം പ്രതിയാണ്. ഇവരെ കൂടാതെ ജാസി, ഷമീര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. തൊപ്പിയുമായി മമ്മു അടക്കമുളളവര്‍ തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ആരോപണങ്ങളും അശ്ലീല ദൃശ്യങ്ങളും അടക്കമുളള ലൈവ് സ്ട്രീമിംഗുമായി ഇരു വിഭാഗവും രംഗത്ത് വന്നത്. അതിന് പിന്നാലെയാണ് തൊപ്പിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് പോലീസ് നടപടി. എറണാകുളത്താണ് തൊപ്പിയും സംഘവും താമസിച്ചിരുന്നത്. എന്നാല്‍ കേസെടുത്തതോടെ തൊപ്പി ജില്ല വിട്ടതായാണ് പോലീസ് കരുതുന്നത്. തൊപ്പിയുടെ സുഹൃത്തുക്കളേയും ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
തൊപ്പി മുന്‍കൂര്‍ ജാമ്യത്തിന് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തൊപ്പിയുടെ പേരിലുളളത് ഗുരുതര കുറ്റകൃത്യമാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നുമാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications