അശ്ലീല കമന്റുകാരനെ കൊണ്ട് മാപ്പ് പറയിച്ച് സാന്ദ്ര തോമസ്, 'ഇനി ആരോടും ഇങ്ങനെ ചെയ്യില്ല'
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഗുരുതര പ്രശ്‌നമാണ് സൈബര്‍ ബുള്ളിയിംഗ്. ഫേസ്ബുക്ക് അടക്കമുളള ഇടങ്ങളില്‍ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് ദിനംപ്രതി ഇത്തരം പ്രവണതകള്‍ കൂടി വരുന്നത്. നടിയും നിര്‍മ്മാതാവുമായി സാന്ദ്ര തോമസിനെതിരെ കഴിഞ്ഞ ദിവസം ഒരാള്‍ അപകീര്‍ത്തികരമായ കമന്റിട്ടത് വാര്‍ത്തായായിരുന്നു.
തന്റെ ഇരട്ടക്കുട്ടികള്‍ക്കൊപ്പമുളള വീഡിയോ സാന്ദ്ര പങ്കുവെച്ചതിന് താഴെ ആയിരുന്നു അശ്ലീല കമന്റ്. ഈ കമന്റിട്ടയാളെക്കൊണ്ട് തന്നെ മാപ്പ് പറയിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. സാന്ദ്ര തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്.
അശ്ലീല കമന്റ്
രണ്ട് വയസ്സ് മാത്രം പ്രായമുളള തന്റെ ഇരട്ടക്കുട്ടികളെ കിണറ്റിന്‍ കരയില്‍ നിര്‍ത്തി തലയില്‍ വെള്ളമൊഴിക്കുന്ന വീഡിയോ സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്കാണ് ഒരാള്‍ അശ്ലീല കമന്റിട്ടത്. ശ്രദ്ധ കിട്ടണമെങ്കില്‍ നിങ്ങള്‍ നഗ്നയായി വരണം എന്ന തരത്തിലായിരുന്നു ആ കമന്റ്.
ഒരു പെണ്‍കുട്ടിയുടെ അച്ഛൻ
കമന്റിനോട് സാന്ദ്ര പ്രതികരിച്ചത് വ്യത്യസ്തമായ തരത്തിലാണ്. സാന്ദ്ര അയാള്‍ക്ക് നേരിട്ട് മെസ്സേജ് അയച്ചു. ശ്രദ്ധ കിട്ടാന്‍ വേണ്ടി തന്നോട് നഗ്നയായി വരാന്‍ ആവശ്യപ്പെടുന്ന താങ്കളുടെ മെസ്സേജ് ഒരു ഗ്രൂപ്പില്‍ കണ്ടുവെന്നും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് താങ്കള്‍ എന്നറിഞ്ഞ് താങ്കളുടെ കുടുംബത്തെ കുറിച്ചോര്‍ത്ത് ദുഖം തോന്നുന്നു എന്നാണ് സാന്ദ്ര അയച്ച മെസ്സേജ്.
മാപ്പുമായി രംഗത്ത്
ഇക്കാര്യം സാന്ദ്ര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കമന്റിട്ടയാളുടെ പേരും ചിത്രവും മറച്ച് വെച്ചായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. സാന്ദ്രയ്ക്കുണ്ടായ അനുഭവം വാര്‍ത്തയാവുകയും സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ അടക്കമുളളവര്‍ പ്രതികരിക്കുകയുമുണ്ടായി. ഇതോടെയാണ് അശ്ലീല കമന്റിട്ടയാള്‍ മാപ്പുമായി രംഗത്ത് വന്നത്.
Recommended Video
ഇനി ആരോടും ഇങ്ങനെ ചെയ്യില്ല
സാന്ദ്രയോട് മാപ്പ് പറഞ്ഞ ഇയാള്‍ ഇനി ആരോടും ഇങ്ങനെ ചെയ്യില്ല എന്നുമാണ് ഇയാള്‍ പറഞ്ഞത്. മാപ്പ് പറഞ്ഞുകൊണ്ടുളള മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും സാന്ദ്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെന്റെ ദിവസത്തെ കൂടുതല്‍ മികച്ചതാക്കി എന്നാണ് സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സാന്ദ്രയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുമായി രംഗത്ത് വരുന്നുണ്ട്.
പ്രതികരിച്ച് കൈലാസ് മേനോൻ
സാന്ദ്രയ്ക്കുണ്ടായ അനുഭവം സംബന്ധിച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് ഇത്ര മോശമായി പെരുമാറുന്ന മറ്റൊരു ജനതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഓൺലൈൻ ന്യൂസുകളുടെ താഴെ വരുന്ന കമന്റ്സ് വായിച്ചാൽ അറിയാം 93.91% സാക്ഷരതയും സാമാന്യ വിവേകവും തമ്മിൽ വല്യ അന്തരമുണ്ടെന്ന്.
അതിലും കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല
സാന്ദ്ര തോമസ് തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വീഡിയോയെ പറ്റി വന്ന ഒരു വാർത്തയുടെ താഴെ വന്ന ഒരു കമന്റ് ആണിത്. 'ആ പിള്ളേരേ വെറുതെ വിട്, എന്നിട്ട് നീ തുണി ഊരി കുറച്ചു വെള്ളം അടിച്ചു കെറ്റൂ' ഈ കമന്റ് എന്നെ ആദ്യം കാണിച്ചപ്പോൾ ഞാൻ സാന്ദ്രയോടു പറഞ്ഞത് പേര് മറയ്ക്കാതെ കമന്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതികരിക്കണം എന്നാണ്. അതിലും കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്.
അയാൾക്ക് ഒരു കുടുംബമില്ലേ
കമന്റ് ഇട്ടയാൾക്ക് അയച്ച പേർസണൽ മെസ്സേജ് ഇതിൽ കാണാൻ കഴിയും. അയാൾക്ക് ഒരു കുടുംബമില്ലേ, ഒരു മകൾ ഇല്ലേ, അവർ ഇത് കാണുമ്പോൾ ഉള്ള അവസ്ഥയെന്താകും, ഭർത്താവിനെയും അച്ഛനെയും ഓർത്തുണ്ടാവുന്ന നാണക്കേട് എത്രയാവും, അത് ഓർത്തു മാത്രം അങ്ങനെ ചെയ്യണ്ട, പകരം പേർസണൽ മെസ്സേജ് അയക്കാം, അത് കണ്ട് അയാൾക്ക് ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തണേൽ തിരുത്തട്ടെ എന്ന്. പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ചിന്തിക്കാൻ തോന്നിയതിൽ സാന്ദ്രയോടു ബഹുമാനവും തോന്നി.
സൈബർ ബുള്ളിയിങ് വേറെ തലങ്ങളിൽ
എങ്കിലും പേരും ഫോട്ടോയും മറച്ചു വച്ച് ഇത് പോസ്റ്റ് ചെയ്യാൻ കാരണം സൈബർ ബുള്ളിയിങ് വേറെ തലങ്ങളിൽ എത്തി നിൽക്കുന്നു എന്ന തോന്നൽ കൊണ്ടാണ്. ആരോടും എന്തും പറയാം എന്ന ഈ പ്രവണതയ്ക്ക് എതിരെ ശബ്‌ദിച്ചേ തീരൂ. കുറച്ചു പേരെങ്കിലും ഈ പോസ്റ്റ് കണ്ട് ഭാവിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുന്നുവെങ്കിൽ നല്ലതു എന്ന് കരുതിയാണ്. ഇത്തരം കമന്റുകൾ ഇടുന്നവർ ഓർക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷെ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ ഫേമസ് ആവാം''.