തിരുവനന്തപുരത്ത് യുവാവ് ആൾക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടു! പൊള്ളലേൽപ്പിച്ചതായി പോലീസ്!
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തിരുവല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവിന് ദാരുണ അന്ത്യം. വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷാണ് മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണം മോഷ്ടിച്ചു എന്നാരോപിച്ച് ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് അജീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അജീഷിന്റെ ജനനേന്ദ്രിയത്തിന് അടക്കം ലോഹം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായും പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് അജീഷിന് മര്‍ദ്ദനമേറ്റത്. വീടുമായി അടുത്ത ബന്ധം പുലര്‍ത്താത്ത അജീഷ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് കിടന്നുറങ്ങാറ് പതിവ്. മലപ്പുറം സ്വദേശിയായ ഒരാള്‍ തന്റെ ബാഗ് നഷ്ടപ്പെട്ടുവെന്ന് തമ്പാനൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരോട് പരാതിപ്പെട്ടിരുന്നു.
അജീഷിന്റെ രൂപമുളള ഒരാള്‍ ബാഗ് മോഷ്ടിച്ചു എന്നാണ് ഇയാള്‍ ആരോപിച്ചത്. ഇത് പ്രകാരം ചില ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് വിഴിഞ്ഞത്ത് എത്തി അജീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. അജീഷിനെ വീട്ടില്‍ എത്തിച്ച് വെട്ടുകത്തി അടുപ്പില്‍ വെച്ച് ചൂടാക്കി ജനനേന്ദ്രിയത്തിനും വയറ്റിനും പൊള്ളല്‍ ഏല്‍പ്പിച്ചതായി പോലീസ് പറയുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഈ ക്രൂരത നടന്നത്.
തുടര്‍ന്ന് പോലീസ് എത്തിയാണ് അജീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ രാവിലെയോടെ അജീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മര്‍ദ്ദനവും പൊള്ളലുമാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ 5 പേരെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ അജീഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയത് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബാഗ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ മലപ്പുറം സ്വദേശിയേയും ഒരു ഓട്ടോ ഡ്രൈവറേയുമാണ് ഇനി കേസില്‍ പിടികൂടാനുളളതെന്ന് പോലീസ് പറയുന്നു.