കാടാച്ചിറ ഓഫീസിൽ മരണപ്പെട്ട വത്സരാജിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ കോർപ്പറേഷൻ കൗണ്‍സിൽ യോഗം
കണ്ണൂര്‍: കാടാച്ചിറ സബ് രജിസട്രാര്‍ ഓഫീസില്‍ വെച്ച് ബെഞ്ച് തകര്‍ന്ന് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട വത്സരാജിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കണ്ണൂർ കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര പ്രമേയം. ഏപ്രില്‍ മാസം 18 ന് ആയിരുന്നു വത്സരാജിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മംഗലാപുരത്തും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ചികിത്സ ചെലവ് വഹിക്കുന്ന കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രി പരിഗണിക്കുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെയും ഒരു സഹായവും നല്‍കിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വത്സരാജിന്റെ കുടുംബത്തിന് അടിയന്തിര സഹായം അനുവദിക്കണമെന്ന് അടിയന്തര പ്രമേയത്തിലൂടെ കൗണ്‍സിലര്‍ കെ. പ്രകാശന്‍ ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പ്രമേയത്തില്‍ ഭേദഗതി വരുത്തി കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാമെന്ന് കൗണ്‍സിലര്‍ ടി.ഒ മോഹനന്‍ ആവശ്യപ്പെട്ടു.സാമ്പത്തിക സഹായം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് .ആയതിനാല്‍ ഭേദഗതി വരുത്താന്‍ താത്പര്യപ്പെടുന്നില്ലയെന്നും മേയര്‍ ഇ.പി ലത മറുപടി പറഞ്ഞു. പിന്നീട് നടന്ന ചര്‍ച്ചയില്‍ കുടുംബത്തിന് ആവശ്യമായ സഹായം പെട്ടെന്ന് തന്നെ നല്‍കണമെന്ന ആവശ്യവുമായി ഭേദഗതിയോടെ പ്രമേയം യോഗത്തില്‍ അംഗീകരിച്ചു.ഡെപ്യുട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. ഇന്ദിര, ജമനി കല്ലാളത്തില്‍, സി .സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.