കറുപ്പ് കൈവശം വെച്ച കേസ്സിൽ പതിനഞ്ച് വർഷം കഠിന തടവും ,രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ
വടകര:കറുപ്പ് കടത്തുന്നതിനിടയിൽ പിടിയിലായ പ്രതിക്ക് കഠിന തടവും,പിഴയും ശിക്ഷ.മലപ്പുറം പാണ്ടിക്കാട് മങ്ങാടൻ കുന്ന് വള്ളുവങ്ങാട് പൈക്കാടൻ അബ്ദുൾ ഖാദറിനെയാണ്(62)നെയാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് എം.വി.രാജകുമാര ശിക്ഷിച്ചത്.15 വർഷം കഠിനതടവും,രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2008 മാർച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം.കോഴിക്കോട് ബീച്ച് റോഡിലെ കോടതി ജങ്ക്ഷനിൽ വെച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു കിലോ വീതമുള്ള നാല് പാക്കറ്റ് കറുപ്പമായിട്ടാണ് പ്രതിയെ കോഴിക്കോട് ടൗൺ സി.ഐ.അറസ്റ്റ് ചെയ്തത്.പിന്നീട് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയ്യാളുടെ കാറിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ വീതമുള്ള രണ്ട് പാക്കറ്റ് കറുപ്പും പിടിച്ചെടുത്തിരുന്നു.
ഇതിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പനക്കിടയിൽ യുവാവ് അറസ്റ്റിൽ.പയ്യോളി തെക്കേ കാഞ്ഞിരോളി വീട്ടിൽ സന്തോഷിനെ(40)യാണ് വടകര എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്.വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
വാഹനത്തിലുണ്ടായിരുന്ന അര കിലോ കഞ്ചാവും, കെ.എൽ-56 ക്യൂ-1247 സ്കൂട്ടറും എക്സ്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.ഇതര സംസ്ഥാന തൊഴിലാളികൾക്കും,വിദ്യാർത്ഥികൾക്കും,റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനാണ് പ്രതിയെന്ന് എക്സ്സൈസ് അധികൃതർ വ്യക്തമാക്കി.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഞ്ചാവുമായി അറസ്റ്റിലായ പ്രതി സന്തോഷ്