കൊച്ചിയിൽ യുവാവിനെ വെടിവെച്ച് കൊന്നു, വീടിന്റെ ടെറസിൽ മരിച്ച് കിടക്കുന്ന നിലയിൽ
കൊച്ചി: എറണാകുളത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പോത്താനിക്കാട് പുളിന്താനം മാനിക്കപ്പീടികയ്ക്ക് അടുത്താണ് പ്രസാദ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 48 വയസ്സുണ്ട്. കാട്ടുചിറയില്‍ സജീവന് എന്നയാളുടെ വീടിന്റെ ടെറസ്സിലാണ് പ്രസാദിനെ വെടിയേറ്റ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സജീവന് പ്രസാദിന്റെ സുഹൃത്താണ്. മാത്രമല്ല സജീവന്റെ കോഴി ഫാമിലാണ് പ്രസാദ് ജോലി ചെയ്യുന്നതും. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രസാദിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു എയര്‍ ഗണ്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ഒടിഞ്ഞ നിലയില്‍ ആണ്. കൊലപാതകത്തിന് മുന്‍പ് സ്ഥലത്ത് വെച്ച് മല്‍പ്പിടുത്തം നടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് ടെറസില്‍ പ്രസാദിന്റെ മൃതദേഹം കിടക്കുന്നതായി സുഹൃത്തായ ബിജു പോലീസിനെ അറിയിച്ചത്.
സജീവന്റെതാണ് എയര്‍ഗണ്‍. പ്രസാദിന്റെ നെറ്റിയിലായാണ് വെടിയേറ്റ മുറിവുളളത്. തലേ ദിവസം രാത്രി പ്രസാദും ബിജുവും ടെറസില്‍ ഇരുന്ന് മദ്യപിച്ചിരുന്നതായി ബിജു പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ മദ്യപാനത്തിന് ശേഷം ബിജു തന്നെ പ്രസാദിനെ വീട്ടില്‍ കൊണ്ട് വിട്ടുവെന്ന് പറയുന്നു. രാവിലെ രാജാക്കാട്ടുളള സജീവന്റെ തോട്ടത്തിലേക്ക് പോകാമെന്ന് തലേ ദിവസം പറഞ്ഞിരുന്നു. ഇത് പ്രകാരം രാവിലെ ബിജു പ്രസാദിന്റെ വീട്ടിലെത്തി.
എന്നാല്‍ വീട്ടില്‍ പ്രസാദ് ഇല്ലാത്തത് കൊണ്ട് അന്വേഷിച്ച് സജീവന്റെ വീട്ടില്‍ പോയി. അവിടെ നടത്തിയ തിരച്ചിലില്‍ ആണ് ടെറസില്‍ പ്രസാദ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബിജുവിനേയും സജീവനേയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.