ഓൺലൈൻ പെൺവാണിഭവീരൻ പിടിയിൽ: അറസ്റ്റ് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍!
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ കേസിലെ പ്രതി അറസ്റ്റില്‍. രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരുമല സ്വദേശി പ്രദീപ് കുമാറിനെയ തിരുസൈബർ ക്രൈം സിഐ സജാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പേരൂർക്കട ഭാഗത്തെ ഒരു ഫ്ളാറ്റിൽ യുവതികളുമായി എത്തിയ ഇയാൾ ആഹാരം വാങ്ങാനായി ഫ്ളാറ്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സംശയം തോന്നിയ ചിലർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പന്തികേട് മണത്ത യുവതികൾ പൊലീസെത്തും മുമ്പേ ഫ്ലാറ്റിൽ നിന്ന് കടന്നു. ഹോട്ടലിൽ നിന്ന് ആഹാരവുമായി എത്തിയപ്പോഴാണ് പ്രദീപ് പൊലീസിന്റെ പിടിയിലായത് എന്ന് പൊലീസ് പറഞ്ഞു.
2015 സെപ്തംബറിൽ ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിനെതിരെ നടത്തിയ ഓപ്പറേഷൻ ബിഗ് ഡാഡിയിൽ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത (ക്രൈംനമ്പർ29/15) കേസിലെ പതിനഞ്ചാം പ്രതിയായിരുന്നു പ്രദീപ് കുമാർ. സംസ്ഥാനത്ത് നിരവധി പെൺവാണിഭക്കേസുകളിൽ പ്രതിയായ ജോഷിയുടെ സംഘത്തിലെ അംഗമാണ് പ്രദീപ്. ചുംബന സമരനായകൻ പശുപാലനും ഭാര്യ ബിക്കിനി മോഡൽ രശ്മി നായരുമുൾപ്പെട്ട ഓൺലൈൻ പെൺവാണിഭ സംഘത്തിന് ബംഗളുരുവിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കേസിലാണ് പ്രദീപിനെ പ്രതിചേർത്തത്.
കേരളത്തിനകത്തും പുറത്തും നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇയാൾ പെൺവാണിഭ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസിൽ ജോഷിയും മകൻ ജോയ്സുമുൾപ്പെടെ പതിനഞ്ച് പ്രതികളെയാണ് ക്രൈംബ്രാഞ്ച് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ അറസ്റ്റോടെ ഒളിവിൽ പോയ പ്രദീപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തിവരികയായിരുന്നു. ബഹ്റിനിലേക്ക് സ്ത്രീകളെ കടത്തിയ ആലുവ സ്വദേശി മുജീബാണ് ഓൺ ലൈൻ പെൺവാണിഭക്കേസിൽ ഇനി പിടിയിലാകാനുള്ള ഏക പ്രതി. കേസിലെ മറ്റ് പ്രതികളെല്ലാം മാസങ്ങൾക്ക് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ഫേസ് ബുക്കുമുൾപ്പെടെ നവമാദ്ധ്യമങ്ങളിലൂടെ ഇവരുമായി ബന്ധപ്പെട്ട് വീണ്ടും പെൺവാണിഭം കൊഴുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദീപ്കുമാർ പൊലീസിന്റെ വലയിലായത്. ഓൺലൈൻ കേസിൽ അന്വേഷണം അവസാനിച്ചെന്ന് കരുതിയ ഇയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത് കുറവൻകോണം, വഴുതയ്ക്കാട്, വെള്ളയമ്പലം എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവരികയായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സൈബർ ക്രൈം സി ഐ സജാദിന്റെ നേതൃത്വത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഓൺലൈൻ കേസിൽ മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ, ഷജീർഖാൻ എന്നിവരുടെ സഹായത്തോടെയാണ് ഇയാൾ ഇപ്പോഴും തലസ്ഥാനത്ത് പെൺവാണിഭം നടത്തിയിരുന്നതെന്നാണ് വിവരം. ഫ്ളാറ്റുകൾ വാടകയ്ക്കെടുത്തശേഷം ഓൺലൈൻ വഴി തങ്ങളുടെ ഗ്രൂപ്പുകളിൽ സ്ത്രീകളെ ആവശ്യപ്പെട്ടെത്തുന്നവരിൽ നിന്ന് വൻ തുക വാങ്ങി ഇവിടെ എത്തിച്ചുകൊടുക്കും. പ്രദീപ്കുമാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ പെൺവാണിഭ സംഘങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.