മലയിടുക്കിൽ യുവാവ് കുടിങ്ങിയ സംഭവം; ഹെലികോപ്റ്റർ ഇറക്കാനായില്ല.. രക്ഷാപ്രവർത്തനം തുടരുന്നു
പാലക്കാട്; ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിച്ചെങ്കിലും ഇറക്കാനായില്ല. ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക തിരച്ചിൽ സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും ഇതുവരേയും യുവാവിനടുത്തേക്ക് എത്താൻ ഇവർക്ക് സാധിച്ചിട്ടില്ല. ദൗത്യം പരാജയപ്പെട്ടാൽ പർവതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു.

തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു (23) വും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. പകുതിയെത്തിയപ്പോൾ മറ്റ് സുഹൃത്തുകൾ തിരികെ പോയി. എന്നാൽ ബാബു മുകളിലേക്ക് കയറുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫോണിൽ ഇയാൾ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവർ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെട്ടു. തുടർന്ന് രാത്രിയോടെ ഇവർ മലയിറങ്ങി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് പുലർച്ചയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അതേസമയം ഇതുവരേയും യുവാവിനടുത്തേക്ക് രക്ഷാ സംഘത്തിന് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.
നേരത്തേ മൊബൈലിലൂടെ ബാബു ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ചാർജ് തീരാറായി അറിയിച്ച് സന്ദേശം എത്തി. അതിന് ശേഷം ബാബുവുമായി യാതൊരു തരത്തിലുള്ള ആശയ വിനിമയവും നടക്കുന്നില്ല. ഇന്ന് ഉച്ചവരെ മലയിടുക്കിൽ കിടക്കുന്ന ബാബുവിനെ കാണാൻ രക്ഷാ സംഘത്തിന് സാധിച്ചിരുന്നു. വസ്ത്രം വീശികാണിച്ച് ആളുകള്‍ക്ക് ഇയാൾ സിഗ്നൽ കാണിച്ചതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോൾ വിവരമില്ല. മണിക്കൂറുകളായി ഭക്ഷണം ലഭിക്കാത്തതിനാൽ ഇയാളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയുണ്ട്. എന്തെങ്കിലും തരത്തിൽ പരിക്കേറ്റിട്ടുണ്ടോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
കരസേനയുടെ സഹായം തേടി
യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബാംഗ്ലൂരിൽനിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
Recommended Video
പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications