വയനാട്ടിൽ പ്രിയങ്ക ഗാന്ധി കയ്യിലെടുത്തത് ഇടതുപക്ഷ അനുഭാവിയുടെ ചെരിപ്പ്! പച്ചയായ മനുഷ്യർ
കോഴിക്കോട്: രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയമല്ല വേണ്ടതെന്നും സ്‌നേഹത്തിന്റെ രാഷ്ട്രീയമാണെന്നും നിരന്തരം വാദിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ വെച്ച് ആലിംഗനം ചെയ്ത് അടക്കം അക്കാര്യം രാഹുല്‍ ഗാന്ധി തെളിയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ സഹായിച്ചും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കയ്യടി നേടുകയുണ്ടായി. പരിക്കേറ്റയാളുടെ ചെരിപ്പ് കയ്യില്‍ പിടിച്ച് നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രിയങ്ക കയ്യിലെടുത്ത് ഒരു എസ്എഫ്‌ഐക്കാരന്റെ ചെരിപ്പായിരുന്നു.
ആവേശത്തിലാഴ്ത്തിയ റോഡ് ഷോ
വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മണ്ഡലത്തെ ആവേശത്തിലാഴ്ത്തിയ റോഡ് ഷോ സംഘടിപ്പിച്ചത്. പതിനായിരങ്ങള്‍ രാഹുലിനെയും പ്രിയങ്കയേയും കാണാന്‍ തെരുവില്‍ തടിച്ച് കൂടി. അതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ടത്.
ബാരിക്കേഡ് തകർന്ന് അപകടം
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി തയ്യാറാക്കിയ ലോറിയുടെ ബാരിക്കേഡ് തകര്‍ന്ന് അഞ്ചോളം പേര്‍ താഴെ വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കാനിരിക്കെയായിരുന്നു അപകടം. ഇത് കണ്ടയുടന്‍ സുരക്ഷാ നിര്‍ദേശങ്ങളെല്ലാം മറികടന്ന് അപകടത്തില്‍പ്പെട്ടവരുടെ അരികിലേക്ക് രാഹുലും പ്രിയങ്കയും ഓടിയെത്തുകയായിരുന്നു.
സഹായിക്കാൻ പ്രിയങ്കയും രാഹുലും
ഇന്ത്യ എഹെഡ് ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്‌സണ്‍ ഉമ്മന് വീഴ്ചയുടെ ആഘാതത്തില്‍ ബോധം പോയി.. അദ്ദേഹം നിലത്ത് കിടക്കുന്നത് കണ്ട പ്രിയങ്ക ഗാന്ധി തങ്ങളുടെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി റിക്‌സണിന്റെ അരികിലെത്തി. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസിന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നല്‍കി.
ചെരിപ്പ് കയ്യിലേന്തി പ്രിയങ്ക
വീണുകിടന്ന റിക്‌സണിന്റെ കാലിലെ ഷൂ അഴിച്ച് മാറ്റിയതും റിക്‌സണിനെ ആംബുലന്‍സില്‍ കയറ്റുന്നത് വരെ ആ ചെരിപ്പ് കയ്യില്‍ പിടിച്ചതും പ്രിയങ്ക തന്നെ ആയിരുന്നു. സ്ഥലത്തേക്ക് ഓടിയെത്തിയ രാഹുല്‍ ഗാന്ധിയും റിക്‌സണെ ആംബുലന്‍സിലേക്ക് കയറ്റാന്‍ സഹായിച്ചു. ഈ ചിത്രങ്ങളും വീഡിയോയും നിമിഷങ്ങള്‍ കൊണ്ട് വൈറലായി.
അത് നാടകമല്ല
മുന്‍പും രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം പറ്റുകയും അദ്ദേഹം സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടിലേത് നാടകമാണ് എന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ വിമര്‍ശനം. ഇത്തരക്കാര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് റിക്‌സണ്‍ ഉമ്മന്‍.
ഇടതുപക്ഷ അനുഭാവി
വയനാട്ടില്‍ നടന്നത് നാടകമേ അല്ലെന്ന് റിക്‌സണ്‍ ഉമ്മന്‍ പറയുന്നു. കാരണം റിക്‌സണ്‍ ഒരു കോണ്‍ഗ്രസ് അനുഭാവി അല്ല. മറിച്ച് ഇടതുപക്ഷക്കാരനാണ്. പഠിക്കുന്ന കാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും റിക്‌സണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
രാഹുൽ പച്ചയായ മനുഷ്യൻ
താന്‍ കോണ്‍ഗ്രസിനെതിരെയും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയും നിരവധി മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഒരു പച്ചയായ മനുഷ്യന്‍ ആണെന്ന് കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ബോധ്യമായി എന്ന് റിക്‌സണ്‍ പറയുന്നു. വയനാട്ടിലെ റോഡ് ഷോയില്‍ സംഭവിച്ചത് എന്തെന്നും റിക്‌സണ്‍ ഉമ്മന്‍ വിശദീകരിക്കുന്നു.
രാഹുലും പ്രിയങ്കയും ഓടിയെത്തി
രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് മുന്നിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ വാഹനം. ഇരുപതോളം പേര്‍ വാഹനത്തിലുണ്ടായിരുന്നു. ആളുകള്‍ ബാരിക്കേഡിലേക്ക് ചാഞ്ഞതോടെ അത് തകരുകയും താഴെ വീഴുകയുമായിരുന്നു. അപകടം കണ്ട് രാഹുലും പ്രിയങ്കയും ഓടിയെത്തി. തന്നെ സ്ട്രച്ചറില്‍ മാറ്റുമ്പോള്‍ രാഹുല്‍ സമീപത്തുണ്ടായിരുന്നു.
അന്തസ്സും മാന്യതയും
അപകടത്തില്‍ നഷ്ടപ്പെട്ട ചെരിപ്പ് പ്രിയങ്കയാണ് എടുത്ത് ആംബുലന്‍സില്‍ വെച്ച് തന്നത്. ആ കുടുംബത്തിന്റെ അന്തസ്സും മാന്യതയുമാണ് പ്രിയങ്കയും രാഹുലും കാണിച്ചതെന്നും റിക്‌സണ്‍ പറയുന്നു. അപകടത്തിലായ ആളെ സഹായിക്കുന്നത് സാധാരണ കാര്യമാണെന്ന് പറയാം. എന്നാല്‍ പ്രിയങ്ക തന്റെ ചെരിപ്പ് എടുത്ത് കൊണ്ടുവന്നത് സാധാരണമല്ലെന്നും നമ്മളാരും അങ്ങനെ ചെയ്യില്ലെന്നും റിക്‌സണ്‍ പറയുന്നു.
രാഹുൽ അധികാരത്തിൽ വരണം
മാധ്യമശ്രദ്ധ ലഭിക്കാനാണ് പ്രിയങ്കയും രാഹുല്‍ സഹായിച്ചത് എന്ന് വിശ്വസിക്കുന്നില്ല. കാരണം സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ആ ദൃശ്യങ്ങള്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴും കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. പ്രിയങ്കയും രാഹുലും തന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചതായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും റിക്‌സണ്‍ പറയുന്നു.
വാരണാസിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്! മോദിക്കെതിരെ മുരളി മനോഹർ ജോഷിയെ ഇറക്കാൻ നീക്കം!
വയനാട്ടിൽ രാഹുൽ ഗാന്ധിയെത്തിയതോടെ അങ്കം മുറുകിയിരിക്കുന്നു.. മണ്ഡലത്തെക്കുറിച്ച് അറിയാൻ ഏറെയുണ്ട്..