സെബാസ്റ്റ്യൻ പോൾ പറഞ്ഞത് കള്ളം; തുറന്നടിച്ച് മനീഷ് നാരായണന്റെ എഫ്ബി പോസ്റ്റ്, നിർബന്ധിത രാജി?
കൊച്ചി: ഓൺലൈൻ വാർത്താ പോർട്ടലായ സൗത്ത് ലൈവിലെ മാധ്യമപ്രവർത്തകരുടെ രാജി തുടരുന്നു. സൗത്ത് ലൈവിൽ സിനിമ വിഭാഗം കൈകാര്യം ചെയ്യുന്ന മനീഷ് നാരായണനും രാജിവെച്ചു. തന്റെ എഫ്ബി അക്കൗണ്ടിലാണ് രാജിവെച്ച കാര്യം വെളിപ്പെടുത്തിയത്. എന്റെ ജീവിതത്തിന്റെയും തൊഴിലിന്റെയും ഭാഗമല്ല ഇനി സൗത്ത് ലൈവ് എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് കൂടി സൗത്ത് ലൈവിനെ ഉപയോഗപ്പെടുത്താന്‍ അഭിമുഖങ്ങളും വിവിധ പ്രോഗ്രാമുകളും തുടങ്ങാനിരുന്നതിന്റെ തലേദിവസമാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ട പ്രകാരം രാജി വയ്‌ക്കേണ്ടിവന്നത്. പത്രത്തിലും ദൃശ്യമാധ്യമങ്ങളിലും ജോലി ചെയ്ത ശേഷം സൗത്ത് ലൈവ് എന്ന തുടങ്ങാനിരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക് എത്തിയപ്പോള്‍ മോശം തെരഞ്ഞെടുപ്പായിരുന്നുവെന്ന് പിന്നീട് ഒരു ഘട്ടത്തിലും തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഡോ. സെബാസ്റ്റിയന്‍ പോള്‍ നടത്തിയ വിശദീകരണങ്ങളില്‍ പറഞ്ഞ കള്ളം കൂടി ഈ ഘട്ടത്തില്‍ പറയാനാഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എഡിറ്റോറിയല്‍ ടീം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. എഡിറ്റോറിയല്‍ ആയി ഇത് പ്രസിദ്ധീകരിക്കുന്നതിലുള്ള വിയോജിപ്പ് അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്ഥാപനത്തോട് ആത്മബന്ധം
ജോലി എന്നതിനപ്പുറം സ്ഥാപനത്തോട് ആത്മബന്ധവും രൂപപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരും സ്ഥാപനം മുന്നോട്ട് വച്ച നിലപാടുകളും അതിന് കാരണവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വിശ്വാസ്യതയുടെ ഭാഗമാകാൻ കഴിഞ്ഞു
മുന്‍നിര മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിന് സമാനമായ സ്വീകരണവും പിന്തുണയും പ്രോത്സാഹനവും സാമൂഹിക മാധ്യമങ്ങളിലൂടെയും അഭ്യുദയകാംക്ഷികളില്‍ നിന്നും എളുപ്പം ലഭിച്ചു. മൂന്ന് വര്‍ഷമെന്ന ചുരുങ്ങിയ കാലയളവില്‍ സൗത്ത് ലൈവ് നേടിയെടുത്ത വിശ്വാസ്യതയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

വാഗ്ദാനം ലംഘിച്ചു
തുടക്കം മുതല്‍ സൗത്ത് ലൈവ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ വ്യതിചലനം അനുഭവപ്പെടുന്ന ഘട്ടത്തിലാണ് സ്ഥാപനം വിടുന്നത്. മാനേജ്മെന്റില്‍ മാറ്റങ്ങളുണ്ടായാലും സ്ഥാപനം പൊതുസമൂഹത്തിന് വാഗ്ദാനം ചെയ്ത പത്രാധിപനയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് എം പി ബഷീറിന് ശേഷം എഡിറ്റര്‍ ഇന്‍ ചീഫ് ആയി ചുമതലയേറ്റ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വാഗ്ദാനം ചെയ്തിരുന്നു. അത് ലംഘിക്കപ്പെട്ടെന്ന് തോന്നിയപ്പോഴാണ് വിയോജിപ്പ് അറിയിച്ചത്.

മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചു
പുരോഗമനപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും സാമൂഹിക വിഷയങ്ങളില്‍ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനമായിരുന്നു സൗത്ത് ലൈവ് എന്നാണ് ബോധ്യം എന്ന് മനീഷ് നാരായണൻ പറയുന്നു.

ചില കള്ളങ്ങൾ....
ഡിജിറ്റല്‍ മീഡിയത്തിന്റെ നവസാധ്യതകളെ ഗൗരവമായി ഉപയോഗപ്പെടുത്തുന്നതില്‍ ഏറെക്കുറെ വിജയം കണ്ടിട്ടുമുണ്ട്. ഈ ലേഖനത്തില്‍ വിയോജിപ്പ് പരസ്യപ്പെടുത്തിയതിന് പിന്നാലെ ഡോ. സെബാസ്റ്റിയന്‍ പോള്‍ നടത്തിയ വിശദീകരണങ്ങളില്‍ പറഞ്ഞ കള്ളം കൂടി ഈ ഘട്ടത്തില്‍ പറയാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

വിയോജിപ്പ് അറിയിക്കുകമാത്രം
എഡിറ്റോറിയല്‍ ടീം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. എഡിറ്റോറിയല്‍ ആയി ഇത് പ്രസിദ്ധീകരിക്കുന്നതിലുള്ള വിയോജിപ്പ് അറിയിക്കുക മാത്രമാണ് ഉണ്ടായത്.

നിർബന്ധിത രാജി
മുഖ്യപത്രാധിപരുടെ നിലപാട് സ്ഥാപനത്തിന്റേതാണെന്നും അതിനോട് വിയോജിപ്പുള്ളവര്‍ക്ക് പുറത്ത് പോകാമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയപ്പോള്‍ രാജി നിര്‍ബന്ധിതമായി തീരുകയായിരുന്നു.

എല്ലാവർക്കും നന്ദി
മൂന്ന് വര്‍ഷമായി സൗത്ത് ലൈവിന് ലഭിച്ച സ്വീകാര്യതയും വിശ്വാസ്യതയും കളങ്കപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് ആ ലേഖനത്തെയും ഉള്ളടക്കത്തെയും എതിര്‍ത്തത്. ചെറുസ്ഥാപനമായിട്ടും സൗത്ത് ലൈവിനൊപ്പമുള്ള നാളുകളില്‍ നേരിട്ടും സ്ഥാപനത്തിനും വലിയ പിന്തുണ നല്‍കിവരോട്, വിമര്‍ശനങ്ങളിലൂടെ തിരുത്തിയവരോട്, വിയോജിച്ചവരോട് നന്ദി.

പ്രതിഫല സാധ്യത ഇല്ലാഞ്ഞിട്ടും ലേഖനമെഴുതി
അടുത്തകാലം വരെ പ്രതിഫല സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും ലേഖനവും, അഭിമുഖങ്ങളും, നിരൂപണങ്ങളും ഒറ്റവിളിയില്‍ എഴുതി തന്നവരോടും ഈ വേളയില്‍ നന്ദി പറയുന്നു.
മാധ്യമ മേഖലയില്‍ തന്നെ തുടരും
മാധ്യമ മേഖലയില്‍ തന്നെ തുടരാനാണ് തീരുമാനം. വിമര്‍ശനങ്ങളും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications