വീണ്ടും പിണറായിയുടെ മാധ്യമ വിലക്ക്; തേൻ കെണിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് മാധ്യമങ്ങൾ കാണണ്ട
തിരുവനന്തപുരം: മംഗളം ഹണി ട്രാപ്പ് വിവാദത്തില്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മാധ്യമങ്ങള്‍ ചിത്രീകരിക്കേണ്ടെന്ന് സര്‍ക്കാര്‍. റിപ്പോര്‍ട്ട് കൈമാറുന്നത് ചിത്രീകരിക്കാന്‍ സെക്രട്ടേറിയറ്റിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ അകത്ത് കയറ്റാതെ തടയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പൊതു താത്പര്യമുളള പരിപാടിയല്ലെന്നാണ് വിശദീകരണം. എന്നാല്‍ ഇതേ നിലപാടായിരുന്നില്ല സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ ഉണ്ടായിരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
രാവിലെ ഒമ്പതേ മുക്കാലോടെയാണ് ജസ്റ്റിസ് പിഎസ് ആന്റണി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ അകത്തി നിര്‍ത്തുന്നു എന്ന ആരോപണം നേരത്തേ ഉണ്ടായിരുന്നു. അതിനിടെയാണ് സെക്രട്ടേറിയറ്റില്‍ യോഗ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്ന് ദേഷ്യപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി രോഷാകുലനാവുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ ബാഹ്യ സമ്മര്‍ദ്ദം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷം ജസ്റ്റിസ് പിഎസ് ആന്റണി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. അന്വേഷണത്തില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.