മംഗളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്ന് വാർത്ത; മംഗളം ജീവനക്കാർ നിയമനടപടികളിലേക്ക്!
തിരുവനന്തപുരം: മംഗളം ടെലിവിഷനിലെ മുതിർന്ന മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്ന തരത്തിൽ വാർത്ത കൊടുത്ത ഓൺലൈൻ പോർട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മംഗളം ടെലിവിഷനിലെ ജീവനക്കാർ. മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരായി ഫോൺ കെണി ചമച്ച മാധ്യമ സംഘത്തിലെ നാലുപേരെ പിരിച്ചു വിടാൻ മാനേജ്‌മെന്റ് ശ്രമിച്ചതിനെ തുടർന്ന് മംഗംളം ചാനലിൽ സമരം എന്ന തരത്തിലാണ് പോർട്ടൽ വാർത്ത നൽകിയിരുന്നത്. എന്നാൽ മംഗളം ടെലിവിഷനിൽ എന്താണ് സംഭവിച്ചതെന്നും അവിടെ എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരുടെ റോൾ എന്താണെന്നും ഓൺലൈൻ പോർട്ടൽ പഠിക്കേണ്ടതുണ്ടെന്നും മംഗളം ടെലിവിഷനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഓൺലൈൻ പോർട്ടൽ കോടുത്ത വാർത്തയ്ക്കെതിരെ മംഗളത്തിലെ ചങ്കൂറ്റമുള്ള തൊഴിലാളികൾ രേഖകളുമായി സാക്ഷികളുമായി എത്തും, കൂടാതെ സുരേഷ് വെള്ളിമംഗലത്തിന്റെ നാവും സത്യം പറയും. സത്യസന്ധമായ വാർത്ത പ്രസിദ്ധീകരിക്കാൻ നാരദയെ വെല്ലുവിളിക്കുകയാണ്. അല്ലെങ്കിൽ തെളിവുകൾ നിരത്തി ഒന്നരകോടി രൂപ മേടിച്ചെടുക്കുമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ നഷ്ടപരിഹാരം കിട്ടുന്ന തുക ഓൺലൈൻ പോർട്ടൽ ഫോട്ടോ വച്ച് പേരടിച്ച മാധ്യമപ്രവർത്തകർ തൊടില്ല, അതിലെ പകുതി തുകയും മംഗളം ടെലിവിഷനിലെ ജീവനക്കാർക്ക് വീതിച്ചുകൊടുക്കുമെന്നും അദ്ദേഹം പറയുന്നു. വെല്ലുവിളിക്കുന്നത് ശശീന്ദ്രൻ കേസിലെ പ്രതികൾ തന്നെയാണ് എന്ന് സമർത്തിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രനെ ചാനലിലെ മാധ്യമ പ്രവർത്തകയെക്കൊണ്ട് ഫോൺ വിളിപ്പിച്ച് സംഭാഷണം റെക്കോഡ് ചെയ്ത് അത് സംപ്രേക്ഷണം ചെയ്ത സംഘത്തിലുള്ള വാർത്താ അവതാരകരായ പ്രദീപ് എസ് വി, ഫിറോസ്, ലക്ഷ്മി, ന്യൂസ് ഡയറക്ടർ സന്തോഷ് എന്നിവരെയാണ് ചാനൽ പുറത്താക്കാൻ ശ്രമിക്കുന്നത്. ഇവരിൽ പ്രദീപ് മുതിർന്ന മാധ്യമ പ്രവർത്തകനെന്ന നിലിയിൽ വേണ്ട വിധം ജോലി ചെയ്യുന്നില്ല എന്ന അഭിപ്രായം മാനേജ്മെന്റിന് ഉണ്ട് എന്നതരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ മംഗളം ടെലിവിഷനിൽ വാർത്താ ബുള്ളറ്റിൻ പോയിരുന്നില്ല. പ്രമോ വീഡിയോ നിരന്തരം സംപ്രേഷണം ചെയ്യുകയാണുണ്ടായത്.
ശശീന്ദ്രനെതിരായ വാർത്ത സംപ്രേക്ഷണം ചെയ്തു കൊണ്ടാണ് മംഗളം ചാനൽ പ്രവർത്തനം തന്നെ ആരംഭിച്ചത്. തുടർന്ന് മന്ത്രി രാജി വെച്ചിരുന്നു. എന്നാൽ ചാനൽ ചെയ്തത് മാധ്യമ പ്രവർത്തനത്തിന് നിരക്കാത്ത കൃത്യമാണെന്ന അഭിപ്രായം കേരളത്തിലാകെ ഉയർന്നിരുന്നു. പരാതിയുമായി തന്നെ സമീപിച്ച വീട്ടമ്മയോട് മന്ത്രി അശ്ലീല സംഭാഷണം നടത്തി എന്നായിരുന്നു മംഗളം ചാനൽ വാർത്തയിൽ പറഞ്ഞത്. എന്നാൽ ചാനിലെ മാധ്യമ പ്രവർത്തകയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായതോടെ ചാനൽ മാപ്പു പറയുകയായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകർ ഈ കേസിൽ ജയിലിലാകുകയും ചെയ്തിരുന്നു.