ശശീന്ദ്രനെ കുടുക്കിയ 'ഫോണ്‍ കെണി' : മംഗളം സിഇഒ അജിത്ത് കുമാര്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗതാഗത മന്ത്രി ആയിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ടെലിഫോണ്‍ സെക്‌സ് കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മംഗളം ടെലിവിഷന്‍ സിഇഒ ആര്‍ അജിത്ത് കുമാര്‍ അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാനലിലെ മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. പരാതിക്കാരിയായ വീട്ടമ്മയെ മന്ത്രി ശല്യം ചെയ്തുവെന്നും അവര്‍ നല്‍കിയ ശബ്ദരേഖയാണ് എന്നും പറഞ്ഞാണ് ടെലിഫോണ്‍ സംഭാഷണം ചാനല്‍ പുറത്ത് വിട്ടത്.
എന്നാൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ചാനൽ അധികൃതർ മലക്കം മറിഞ്ഞ. നടത്തിയത് സ്റ്റിങ് ഓപ്പറേഷൻ ആയിരുന്നു എന്നും സംസാരിച്ചത് വീട്ടമ്മയല്ല മാധ്യമ പ്രവർത്തകയായിരുന്നു എന്നും ചാനൽ സമ്മതിക്കുകയായിരുന്നു.

രണ്ട് പരാതികളിലായി മംഗളം ടെലിവിഷനിലെ പത്ത് പേർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ക്രിമിനൽ ഗൂഢാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം ആയിരുന്നു കേസുകൾ.

നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പ്രതിചേർക്കപ്പെട്ടവർ തയ്യാറായിരുന്നില്ല. എന്നാൽ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് പോലീസ് കോടതിയിൽ നിലപാട് എടുത്തതോടെയാണ് അജിത്ത് കുമാർ അടക്കമുള്ളവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

12 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒമ്പത് പേരായിരുന്നു അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ഇവരിൽ നാല് പേരെ വിട്ടയച്ചു.

മന്ത്രിയോട് സംസാരിച്ച മാധ്യമ പ്രവർത്തക ഇതുവരെ പോലീസിന് മുന്നിൽ കീഴടങ്ങിയിട്ടില്ല. ചാനൽ ചെയർമാനും കീഴടങ്ങിയിട്ടില്ല

മന്ത്രിയുടെ ടെലിഫോൺ സംഭാഷണം ചാനൽ പുറത്ത് വിട്ടത് സംബന്ധിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications