കേരളാ തീരത്തെ മത്സ്യക്കുഞ്ഞ് വേട്ട മംഗലാപുരം ലോബിക്കായി.. ലക്ഷ്യം തീറ്റ നിര്‍മാണം
മലപ്പുറം: യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ച് അനധികൃതമായി മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് തീറ്റ നിര്‍മാണത്തിന്. മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നായ, കോഴി തീറ്റ നിര്‍മാണ ഫാക്ടറികളിലേക്കാണ് സംസ്ഥാനത്തിന്റെ കുഞ്ഞു മത്സ്യസമ്പത്ത് അനധികൃതമായി കയറ്റി പോകുന്നത്. സംസ്ഥാനത്തെ യന്ത്രവത്കൃത ബോട്ടുകളെ ഉപയോഗപ്പെടുത്തി വന്‍ തമിഴ് സംഘം മത്സ്യക്കുഞ്ഞുവേട്ടക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ഫിഷറീസ് വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് തീരുമാനം.
മംഗലാപുരത്തെ സ്വകാര്യ പ്ലാന്റുകളിലേക്ക് നിരോധിത വലയുപയോഗിച്ച് കുഞ്ഞുമത്സ്യങ്ങളെ വേട്ടയാടുന്ന ബോട്ടുകളെ കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് പിടികൂടിയിരുന്നു. രണ്ട് ബോട്ടുകളിലായി 300 ടണ്‍ മീന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. പൂര്‍ണ്ണ വളര്ച്ചയെത്തിയാല് രണ്ടു കിലോ വരെ തൂക്കം വരുന്ന തളയന് മീനാണ് വെറും 50 ഗ്രം തൂക്കമുള്ളപ്പോള്‍ ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ച് പിടികൂടിയത്. മത്സ്യക്കുഞ്ഞുങ്ങളെ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് പിടികൂടുന്ന സംഘം വ്യാപകമാണെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ആഴക്കടലില്‍ പരിശോധന ആരംഭിച്ച സാഹചര്യത്തിലാണ് പൊന്നാനി തീരത്തു നിന്ന് രണ്ട് ബോട്ടുകള്‍ പിടികൂടിയത്. മുനമ്പം കേന്ദ്രമായി ബോട്ടുകള്‍ നങ്കൂരമിട്ടാണ് മത്സ്യക്കുഞ്ഞുങ്ങള്‍ കയറ്റി പോയിരുന്നത്. ഇവിടെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പരിശോധശക്തമാക്കിയിരിക്കുകയാണ്. തീറ്റ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യവും വിലകുറവുള്ളതുമായ അസംസ്കൃത വസ്തുവെന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടാന്‍ ഫാക്ടറികളെ പ്രേരിപ്പിക്കുന്നത്.
സാധാരണ രീതിയിലുള്ള മത്സ്യ ബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യ അവശിഷ്ടങ്ങളും കുഞ്ഞു മത്സ്യങ്ങളും മാത്രമെ തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. കേരള തീരത്ത് നിശ്ചിത വലിപ്പത്തിലും തൂക്കത്തിലുമുള്ള മത്സ്യങ്ങള്‍ പിടിക്കാന്‍ മാത്രമെ അനുമതിയുള്ളൂ. ഇതിനെ മറികടന്നാണ് അന്യസംസ്ഥാന ലോബി സംസ്ഥാന തീരത്ത് വലവിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊന്നാനി ഹാര്‍ബറില്‍ നിന്നും പട്രോളിംഗിനായി കടലില്‍ പോയ ഫിഷറീസ് വകുപ്പിലെ ജീവനക്കാര്‍ കടലില്‍ വലിയ ബോട്ടില്‍ നിന്നും പകര്‍ത്തി ചെറുവഞ്ചികളില്‍ കരയില്‍ എത്തി ചെറു മത്സ്യങ്ങളെ വില്‍ക്കുന്ന മഞ്ഞുമാതാ-1, മഞ്ഞ് മാതാ 2 എന്നീ ബോട്ടുകള്‍ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ പിടികൂടി കരയിലെത്തിച്ചിരുന്നു.പൂര്‍ണ്ണ വളര്ച്ചയെത്തിയാല് രണ്ട് കിലോഗ്രാം വരെ തൂക്കം വരുന്ന തളയന് എന്ന സാമ്പത്തിക പ്രാധാന്യമുളള മത്സ്യത്തിന്റെ 10 സെ.മീറ്റര്‍ വലുപ്പം മാത്രമുളള 50 ഗ്രാം തൂക്കവുമുളള 300 ടണ്‍ മത്സ്യം രണ്ട് ബോട്ടുകളിലും ഉണ്ടായിരുന്നു.
മംഗലാപുരത്ത് ഫിഷ് മീല്‍ പ്ലാന്റുകളിലേക്കാണ് പ്രധാനമായും ഈ മത്സ്യകുഞ്ഞുങ്ങളെ വന്‍തോതില്‍ കൈമാറുന്നത്. പിടികൂടിയ മത്സ്യം നശിപ്പിച്ച് കളയുകയാണ് പതിവ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജയനാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഒ.അംജദ്, ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ എ.എ.സുലൈമാന്‍, കോസ്റ്റല്‍ പോലീസ് സി.പി.ഒ രഞ്ജിത്ത്, റസ്ക്യൂ ഗാര്‍ഡ് അന്‍സാര്‍ എന്നിവരടങ്ങിയ പട്രോള്‍ ടീമാണ് നിയമലംഘനം നടത്തിയ ബോട്ടുകള്‍ പിടികൂടിയത്.
മെക്കാനിക്ക് ടി.യു.മനോജ് ബോട്ടിന്റെ ഇന്‍വെന്ററി റിപ്പോര്‍ട്ട് തയ്യാറാക്കി. എറണാംകുളം ജില്ല മുനമ്പം സ്വദേശിയായ അലോഷ്യസ്, കന്യാകുമാരി സ്വദേശിയായ ആന്റണി ദാസ് എന്നിവരുടെതാണ് രണ്ട് ബോട്ടുകളും. ഉടമകള്‍ നേരിട്ട് ഹാജരായി നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി രണ്ട് ബോട്ടുകളും പൊന്നാനി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റല്‍ പോലീസിന്റെയും കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നു.