എകെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസിലേക്ക് പോകുമോ? മറുപടിയുമായി മാണി സി കാപ്പൻ
കോട്ടയം: പാലാ സീറ്റില്‍ തന്നെ മത്സരിച്ചിരിക്കും എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മാണി സി കാപ്പന്‍. ദില്ലിയില്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ കാപ്പന്റെ യുഡിഎഫ് പ്രവേശനത്തില്‍ വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടായേക്കും. അതിനിടെ എല്‍ഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ മാണി സി കാപ്പനും എകെ ശശീന്ദ്രനും തമ്മിലുളള ഭിന്നത കൂടുതല്‍ മറനീക്കി പുറത്ത് വരികയാണ്. എകെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അങ്ങനെയാണ് തങ്ങളും കേള്‍ക്കുന്നത് എന്നും എവിടെ വേണമെങ്കിലും പോകാമല്ലോ എന്നാണ് മാണി സി കാപ്പന്‍ മറുപടി നല്‍കിയത്.
താന്‍ മുന്നണി വിടുകയാണെങ്കില്‍ എകെ ശശീന്ദ്രന്‍ കൂടെ വരുമെന്ന് കരുതുന്നില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ മറ്റു കക്ഷികള്‍ വിട്ട് വീഴ്ച ചെയ്യണം എന്നുളള എകെ ശശീന്ദ്രന്റെ പ്രസ്താവന മണ്ടത്തരമാണെന്ന് കാപ്പന്‍ പരിഹസിച്ചു. താന്‍ ഏലത്തൂരിലേക്ക് മാറിക്കോളാം എന്നും താനിവിടെ വന്ന് കുട്ടനാട്ടില്‍ മത്സരിച്ചോ എന്നുമാണ് ശശീന്ദ്രന് മറുപടി കൊടുത്തത് എന്നും അതിന് ശേഷം ആ വിഷയം മിണ്ടിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
എല്‍ഡിഎഫ് വിടുമോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉളളൂ എന്നും കാപ്പന്‍ മറുപടി നല്‍കി. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കൈപ്പത്തി ചിഹ്നം വാഗ്ദാനം ചെയ്ത മുല്ലപ്പളളി രാമചന്ദ്രനും കാപ്പന്‍ മറുപടി നല്‍കി. കൈപ്പത്തി ചിഹ്നത്തിലൊന്നും മത്സരിക്കില്ലെന്നാണ് കാപ്പന്‍ വ്യക്തമാക്കിയത്. പാലാ സീറ്റിന്റെ കാര്യം മുഖ്യമന്ത്രി ശശീന്ദ്രനോട് മാത്രമാണ് സംസാരിച്ചതെന്നും കാപ്പന്‍ പറഞ്ഞു.
പാലാ സീറ്റ് അവര്‍ എടുക്കുമെന്ന് ശശീന്ദ്രന്‍ അറിയിച്ചപ്പോള്‍ തന്നെ കുട്ടനാട്ടില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിട്ടുളളതാണ്. കുട്ടനാട് സീറ്റ് തോമസ് ചാണ്ടിയുടെ അനുജന് നല്‍കണം എന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ആവശ്യപ്പെട്ടിരുന്നു. ഇടത് മുന്നണിക്ക് കത്തും നല്‍കി. അതുകൊണ്ട് ആ സീറ്റ് എടുക്കുന്നത് മര്യാദകേടാണ്. നിയമസഭയിലേക്ക് പാലായില്‍ നിന്ന് താന്‍ വീണ്ടും ജയിക്കും. ജോസ് കെ മാണിക്ക് പാലാ വത്തിക്കാനാണ് എങ്കില്‍ അവിടെ പോപ്പ് വേറെയാണ് എന്നും മാണി സി കാപ്പന്‍ തുറന്നടിച്ചു.