'ജോസിന് സ്വന്തം സീറ്റ് കൊടുക്കൂ', ശശീന്ദ്രനോട് പോരിനിറങ്ങി മാണി സി കാപ്പൻ, പാലായിൽ കാപ്പനെ എത്തിക്കാൻ ജോസഫ്
കോട്ടയം: പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കുമെന്നുറപ്പായ പശ്ചാത്തലത്തില്‍ യുഡിഎഫിലേക്ക് മാണി സി കാപ്പന്‍ പോകുമെന്നുളളതും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്‍സിപി ഇടത് മുന്നണി വിടില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരനും മന്ത്രി എകെ ശശീന്ദ്രനും ആവര്‍ത്തിക്കുന്നത്.
പിന്നാലെ മാണി സി കാപ്പനുമായി എന്‍സിപിയില്‍ നേതാക്കള്‍ തമ്മിലും തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അതിനിടെ മാണി സി കാപ്പനെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പിജെ ജോസഫും രംഗത്ത് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
പാലാ സീറ്റിന്റെ പേരിൽ
പാലാ സീറ്റിന്റെ പേരിലാണ് ഇടത് മുന്നണിയുമായി മാണി സി കാപ്പന്‍ ഇടഞ്ഞ് നില്‍ക്കുന്നത്. യുഡിഎഫ് കോട്ടയായിരുന്ന പാലാ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത് ഇടത് മുന്നണിക്ക് അഭിമാന നേട്ടം സമ്മാനിച്ചതാണ് മാണി സി കാപ്പന്‍. എന്നാല്‍ ഇടത് മുന്നണിയിലേക്ക് എത്താന്‍ ജോസ് കെ മാണിക്ക് മുന്നില്‍ പാലാ സീറ്റ് എന്ന വാഗ്ദാനം വെച്ചതാണിപ്പോള്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
ചൂണ്ടയിട്ട് ജോസഫ്
പാലാ കിട്ടിയില്ലെങ്കില്‍ അടുത്ത് തന്നെ മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പ് തന്നെ കാപ്പന്‍ എന്‍സിപിയിലെ ഒരു വിഭാഗവുമായി മുന്നണി വിട്ടേക്കും. ഇടത് മുന്നണി വിടുന്നത് സംബന്ധിച്ച് മാണി സി കാപ്പന്‍ തീരുമാനമെടുത്താല്‍ യുഡിഎഫിലെടുക്കുന്നത് സജീവമായി പരിഗണിക്കും എന്നാണ് പിജെ ജോസഫിന്റെ പ്രതികരണം.
ജോസിനോട് മുട്ടാൻ
പാലായില്‍ യുഡിഎഫിന്റെ ഉചിതമായ സ്ഥാനാര്‍ത്ഥി കാപ്പന്‍ ആണെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയാല്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ ഇറങ്ങിയാല്‍ നേര്‍ക്ക് നേര്‍ മുട്ടാന്‍ മാണി സി കാപ്പനേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥി തനിക്ക് കിട്ടാനില്ലെന്ന് തിരിച്ചറിഞ്ഞാണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍.
മുന്നണി വിടാൻ ആലോചിച്ചിട്ടില്ല
ജോസ് കെ മാണി വന്നതിന് ശേഷം ഇടത് മുന്നണിയില്‍ നേരിടുന്ന അവഗണയിന്‍ എന്‍സിപിക്കുളളില്‍ അതൃപ്തിയുണ്ട്. എന്നാല്‍ യുഡിഎഫിലേക്ക് പോവുക എന്ന തീരുമാനത്തോട് പാര്‍ട്ടിയില്‍ പലര്‍ക്കും യോജിപ്പില്ല. പാലാ സീറ്റിന്റെ പേരില്‍ തര്‍ക്കം ഇല്ലെന്നും ഇടത് മുന്നണി വിടാന്‍ എന്‍സിപി ആലോചിട്ടില്ലെന്നുമാണ് ടിപി പീതാംബരന്‍ പ്രതികരിച്ചിരിക്കുന്നത്.
വിവാദം അനവസരത്തിൽ
പാലായിലും കുട്ടനാട്ടിലും അടക്കം നാല് സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും. പാലാ എന്‍സിപിയുടെ സീറ്റാണ്. മാണി സി കാപ്പന്‍ ഒരു കാരണവശാലും മുന്നണി വിടില്ലെന്നും എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു. എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്നതൊന്നും എന്‍സിപിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും പാലാ വിഷയം ചര്‍ച്ചയാക്കുന്നത് അനവസരത്തിലാണ് എന്നും മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കിയിരിക്കുകയാണ്.
അഞ്ച് സീറ്റ് വേണമെന്ന് പറയും
കാപ്പന്‍ പാലാ സീറ്റ് സംബന്ധിച്ച് ഒരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ എന്‍സിപി മുന്നണി വിടേണ്ട സാഹചര്യമൊന്നും ഇല്ല. മുന്നണി വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഏത് കക്ഷിക്കും അവകാശമുണ്ട്. എന്‍സിപി നാലല്ല, അഞ്ച് സീറ്റ് വേണമെന്ന് പറയുമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി.
എങ്കിൽ സ്വന്തം സീറ്റ് കൊടുക്കൂ
ഏത് മുന്നണിയിലും പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ ചില വെട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും എന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇതോടെ ശശീന്ദ്രന് മറുപടിയുമായി കാപ്പനും രംഗത്ത് എത്തിയതോടെ പാര്‍ട്ടിയില്‍ പോര് കനക്കുകയാണ്. പല തവണ മത്സരിച്ച സ്വന്തം സീറ്റ് ശശീന്ദ്രന്‍ ജോസ് കെ മാണിക്ക് വിട്ട് കൊടുക്കുന്നതല്ലേ ഉചിതം എന്നാണ് മാണി സി കാപ്പന്‍ പ്രതികരിച്ചത്. പാലാ ഒരു കാരണവശാലും വിട്ട് കൊടുക്കില്ലെന്ന് കാപ്പന്‍ ആവര്‍ത്തിക്കുന്നു.