'തിരുനക്കര കൊച്ചുകൊമ്പന്‍' കാപ്പന്‍! ജോസിനേയും സിപിഎമ്മിനേയും വിറപ്പിക്കാന്‍ ശക്തിപ്രകടനം... യുഡിഎഫില്‍
പാലാ: അങ്ങനെ മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം പൂര്‍ണമായി. പാലായില്‍, രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര എത്തിയപ്പോള്‍ മാണി സി കാപ്പനും അതില്‍ അണി ചേര്‍ന്നു. ശക്തിപ്രകടനത്തോടെ ആയിരുന്നു കാപ്പന്റെ വരവ്.
കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന
ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും അടക്കമുള്ളവര്‍ കാപ്പനെ സ്വാഗതം ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ട ഇടത് ബന്ധത്തിന് അവസാനം കുറിച്ചാണ് മാണി സി കാപ്പന്‍ 'വേരുകളിലേക്ക്' മടങ്ങിയത്. വിശദാംശങ്ങള്‍...
കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
തുറന്ന ജീപ്പില്‍
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോള്‍ ശക്തിപ്രകടനത്തോടെയാണ് മാണി സി കാപ്പന്‍ അതില്‍ അണി ചേര്‍ന്നത്. തുറന്ന ജീപ്പില്‍, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു കാപ്പന്റെ ശക്തിപ്രടനം. ജോസ് കെ മാണിയ്ക്കും സിപിഎമ്മിനും ഉളള മുന്നറിയിപ്പ് എന്ന മട്ടിലായിരുന്നു ഇത്.
ഇനി യുഡിഎഫില്‍
ഐശ്വര്യകേരള യാത്ര പാലായില്‍ എത്തുന്നതിന് മുമ്പേ കാപ്പന്‍ മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നത് കോട്ടയത്തെ അണിയറ സംസാരം ആയിരുന്നു. ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തു. എന്‍സിപിയെ മൊത്തത്തില്‍ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ ആയില്ലെങ്കിലും ഒരു ചെറു വിഭാഗത്തെ പിളര്‍ത്തിയെടുക്കാന്‍ കാപ്പന് കഴിഞ്ഞിട്ടുണ്ട്.
സുസ്വാഗതം
കാപ്പന്റെ ശക്തി പ്രകടനത്തിലേക്ക് ചെന്ന് അഭിവാദ്യം അര്‍പ്പിച്ച് പിടി തോമസ് ആദ്യമേ ശ്രദ്ധ നേടി. അതിന് ശേഷം വേദിയില്‍ എത്തിയ കാപ്പനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് തുടങ്ങിയവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എല്‍ഡിഎഫിനെതിരെ നേടിയ ആദ്യ രാഷ്ട്രീയ വിജയം ആയിട്ടാണ് യുഡിഎഫ് ഇതിനെ കാണുന്നത്.
തിരുനക്കര കൊച്ചുകൊമ്പന്‍
മാണി സി കാപ്പനെ യുഡിഎഫില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്ത ആളായിരുന്നു പിജെ ജോസഫ്. ഐശ്വര്യകേരള യാത്രയുടെ വേദിയില്‍ കാപ്പനെ പിജെ ജോസഫ് വിശേഷിപ്പിച്ചത് ഒരു പ്രത്യേക പേരിട്ടായിരുന്നു- തിരുനക്കര കൊച്ചുകൊമ്പന്‍ ! ഇത്തവണ പാലായിലെ യുഡിഎഫിന്റെ തുറുപ്പ് ചീട്ടാണ് മാണി സി കാപ്പന്‍.
സ്ഥാനാര്‍ത്ഥിയായി
നിലവില്‍ ഒരു മണ്ഡലത്തിലും യുഡിഎഫോ എല്‍ഡിഎഫോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ പാലായില്‍ അനൗദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. വേറെ ഏത് സീറ്റിന്റെ പേരില്‍ യുഡിഎഫില്‍ കലാപമുണ്ടായാലും പാലാ സീറ്റ് ഇനി കാപ്പന് മാത്രം എന്ന് ഉറപ്പിക്കാം,
പ്രസ്റ്റീജ് മത്സരം
പാലാ സീറ്റില്‍ ജോസ് കെ മാണിയെ തോല്‍പിക്കുക എന്നത് മാണി സി കാപ്പന്റെ മാത്രം ആവശ്യമല്ല. അതിലേറെ അത് ആഗ്രഹിക്കുന്നത് പിജെ ജോസഫ് ആണ്. അതിന്, കാപ്പനേക്കാള്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ പിജെ ജോസഫ് കാണുന്നില്ല. ഇത്തരമൊരു സാധ്യത തന്നെ തുറക്കപ്പെട്ടത് ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാധ്യതകള്‍ തേടണം
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പനാണ് വിജയിച്ചത്. അന്ന് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് ടോം കൊച്ചുകുന്നേല്‍ പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിച്ച് തോല്‍ക്കുകയായിരുന്നു. അന്ന് ജോസഫ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് മാണി സി കാപ്പന്‍ വിജയിച്ചത് എന്നാണ് വിലയിരുത്തല്‍. പിസി ജോര്‍ജ്ജിന്റെ സഹായവും അന്ന് കാപ്പന് ലഭിച്ചിരുന്നു.
ഇത്തവണ
കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗമായ ജോസ് കെ മാണി ഇപ്പോള്‍ എല്‍ഡിഎഫില്‍ ആണ്. അതോടൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകളും കൂടി ആകുമ്പോള്‍ പാലായില്‍ ഭയക്കേണ്ടതായി ഒന്നുമില്ലെന്നാണ് ഇടതുപ്രതീക്ഷ. കാപ്പന്റെ മുന്നണി മാറ്റവും യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.
പിതാവിന്റെ വഴിയേ
മാണി സി കാപ്പന്റെ പിതാവ് ചെറിയാൻ ജെ കാപ്പൻ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവും ആയിരുന്നു. അദ്ദേഹം കോൺഗ്രസിന്റെ എംപിയും ആയിട്ടുണ്ട്. യുഡിഎഫിലേക്കുള്ള കാപ്പന്റെ മടക്കം, വേരുകളിലേക്കുള്ള മടക്കമായും വിലയിരുത്തുന്നുണ്ട്. കാപ്പൻ കോൺഗ്രസിലേക്ക് വരണം എന്ന ആവശ്യം മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ചിട്ടുണ്ട്.
മാണി സി കാപ്പന്‍ പാലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം; മുല്ലപ്പള്ളി