കോൺഗ്രസുമായി ചർച്ച നടത്തി മാണി സി കാപ്പൻ, എൻസിപി പിളർന്നേക്കും, കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് മുന്നണി സമവാക്യങ്ങള്‍ അവിചാരിതമായി മാറി മറിയുന്നു. ബാര്‍ കോഴയുടെ പേരില്‍ ഇടതുപക്ഷം വേട്ടയാടിയ കെഎം മാണിയുടെ മകനും കൂട്ടരും എല്‍ഡിഎഫിലേക്ക് ചേക്കേറാനിരിക്കുകയാണ്.
മറുവശത്ത് പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് എത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ..
പാലാ തന്റെ ചങ്കാണ്
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിക്കാന്‍ പാലാ അടക്കം 13 സീറ്റുകള്‍ ആണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ജോസിന് വിട്ടുകൊടുത്ത് കൊണ്ടുളള ഒത്തുതീര്‍പ്പിന് മാണി സി കാപ്പന്‍ തയ്യാറല്ല. പാലാ തന്റെ ചങ്കാണ് എന്നാണ് കഴിഞ്ഞ ദിവസം കാപ്പന്‍ പ്രതികരിച്ചത്.
പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല
പാലാ മാത്രമല്ല, എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ട് കൊടുക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. ജോസ് കെ മാണിയെ മുന്നണിയില്‍ എടുക്കുന്നത് കൊണ്ട എല്‍ഡിഎഫിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ലെന്നും കാപ്പന്‍ നിലപാടെടുത്തു. എന്‍സിപിയെ വിട്ട് കളഞ്ഞ് ജോസ് കെ മാണിയെ സ്വീകരിക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന ചോദ്യം നിലനില്‍ക്കെയാണ് കാപ്പന്‍ മറുനീക്കം നടത്തുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
മാണിയുടെ കോട്ട പൊളിച്ചു
കെഎം മാണി എന്ന അതികായന്‍ അരനൂറ്റാണ്ടിലേറെ കാലം സ്വന്തം കോട്ടയാക്കി നിര്‍ത്തിയിരുന്ന മണ്ഡലമായിരുന്നു പാല. എന്നാല്‍ മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ആ കോട്ട ഇടിച്ച് നിരത്തി. 54137 വോട്ടുകള്‍ സ്വന്തമാക്കിയ മാണി സി കാപ്പന്‍ 2943 വോട്ടുകള്‍ക്കാണ് അട്ടിമറി ജയം നേടിയത്.
എല്‍ഡിഎഫ് വിടുമെന്ന് മുന്നറിയിപ്പ്
പാലായിലെ വിജയത്തിന് ശേഷം രണ്ടാം മാണിയെന്ന് പേര് വീണ മാണി സി കാപ്പന്‍ എന്ത് വില കൊടുത്തും പാലാ സീറ്റ് നിലനിര്‍ത്തുമെന്ന ഉറച്ച നിലപാടിലാണ്. പാലാ ജോസ് കെ മാണിക്ക് വിട്ട് കൊടുക്കാനാണ് തീരുമാനം എങ്കില്‍ എല്‍ഡിഎഫ് വിടുമെന്ന് കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ വഴി തന്നെയാണ് കാപ്പന്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
അനൗദ്യോഗിക ചര്‍ച്ചകള്‍
കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്ന് മാണി സി കാപ്പന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാലാ ജോസിന് എല്‍ഡിഎഫ് നല്‍കിയാല്‍ കാപ്പന്‍ യുഡിഎഫേലെത്തും.
ഫോണ്‍ വഴിയും ചര്‍ച്ചകള്‍
എന്‍സിപി ഒന്നാകെയോ അല്ലെങ്കില്‍ പിളര്‍ത്തിയോ ആകും മാണി സി കാപ്പന്‍ യുഡിഎഫില്‍ ചേരുക. കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി കാപ്പന്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി കാപ്പന്‍ ഫോണ്‍ വഴിയും ചര്‍ച്ചകള്‍ നടത്തിയെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.
ശശീന്ദ്രന്‍ അടക്കമുളളവര്‍ക്ക് താല്‍പര്യം ഇല്ല
കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമാണ് എന്‍സിപി. അതുകൊണ്ട് തന്നെ എന്‍സിപി വരുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. എന്നാല്‍ മന്ത്രി എകെ ശശീന്ദ്രന്‍ അടക്കമുളളവര്‍ക്ക് യുഡിഎഫ് ബന്ധത്തിന് താല്‍പര്യം ഇല്ല. അങ്ങനെ വന്നാല്‍ എന്‍സിപിയില്‍ തനിക്കൊപ്പം ഉളളവരെ അടര്‍ത്തിയാവും മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോവുക. ഏതായാലും യുഡിഎഫിന് കാപ്പനോട് താല്‍പര്യമുണ്ട്.
വാർത്ത തളളി എൻസിപി
അതേസമയം മാണി സി കാപ്പനും എന്‍സിപിയും ഇടത് മുന്നണിയുടെ ഭാഗമായി തന്നെ തുടരും എന്നാണ് എന്‍സിപി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി എല്‍ഡിഎഫ് ഘടകകക്ഷിയാണ് എന്‍സിപി. എന്‍സിപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുമെന്നും കാപ്പന്‍ അത് അനുസരിക്കുമെന്നും നേതാക്കള്‍ പറയുന്നു. മറ്റ് തരത്തിലുളള വാര്‍ത്തകള്‍ എന്‍സിപി നേതൃത്വം തളളിക്കളഞ്ഞു.