മാണിസാറില്ലാത്ത പാലാ പിടിക്കാന്‍ ഇടതുമുന്നണി; മാണി സി കാപ്പന്‍ നാലാം തവണയും സ്ഥാനാര്‍ത്ഥിയായേക്കും
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ മാണി സി കാപ്പന്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. മുന്നണിയിലെ സീറ്റ് വീതം വെപ്പ് അനുസരിച്ച് കഴിഞ്ഞ നാല് തവണയായി എല്‍ഡിഎഫില്‍ നിന്ന് എന്‍സിപിയാണ് പാലായില്‍ മത്സരിക്കുന്നത്. അതില്‍ തന്നെ 2006,2011,2016 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനാണ് എന്‍സിപി ടിക്കറ്റില്‍ മത്സരിച്ചത്.

എതിരാളി കെഎം മാണി ആയിരുന്നിട്ടും ശ്രദ്ധേയമായ മത്സരമായിരുന്നു കഴിഞ്ഞ തവണ പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ കാഴ്ചവെച്ചത്. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു. മാണിയില്ലാത്ത സാഹചര്യത്തില്‍ മാണി സി കാപ്പന് തന്നെയാണ് വിജയസാധ്യതയെന്നാണ് ഇടതുമുന്നണി വിലിയിരുത്തല്‍.
എൻസിപിക്കകത്ത് മറ്റ് അഭ്യന്തര പ്രശ്നങ്ങളോ അട്ടിമറികളോ നടന്നില്ലെങ്കിൽ മാണി സി കാപ്പൻ തന്നെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തുകയും ചെയ്തു. പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പനും പിന്നീട് വ്യക്തമാക്കേണ്ടി വന്നിരുന്നു.
പാലാ നിയോജക മണ്ഡലത്തില്‍ അടുത്തമാസം 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം. ആഗസ്ത് 28 ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷന്‍ പുറത്തിറക്കും. സെപ്തബര്‍ നാലാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23 ന് വോട്ടെടുപ്പ് കഴിഞ്ഞ് 27 ന് ഉപതിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.












Click it and Unblock the Notifications