മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച നടന്നില്ല: ആരോപണങ്ങൾ തള്ളി മാണി സി കാപ്പൻ
Recommended Video
പാല: പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി മാണി സി കാപ്പൻ. മന്ത്രി സ്ഥാനം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല. മുതിർന്ന നേതാക്കൾ പാർട്ടിയിലുള്ളപ്പോൾ അത്തരം ചർച്ചകളിലേക്ക് നീങ്ങേണ്ടതില്ലെന്നുമാണ് മാണി സി കാപ്പൻ പ്രതികരിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വോട്ട് നേടുന്നതിൽ പാലായിലെ കോൺഗ്രസുകാരും അതൃപ്തരായ കേരള കോൺഗ്രസുകാരും സഹായിച്ചുവെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. അതേസമയം ബിജെപിയുടെ വോട്ട് എൽഡിഎഫിന് ലഭിച്ചുവെന്ന ബിജെപിയുടെ വാദം അദ്ദേഹം അപ്പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്.
{പതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിൽ കമ്മനത്തിനും കെ സുരേന്ദ്രനും ആർഎസ്എസ് സമ്മർദ്ദം!!
2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെഎം മാണി കഴിഞ്ഞ 50 വർഷമായി അടക്കിവാണ മണ്ഡലം എൽഡിഎഫ് പിടിച്ചെടുത്തത്. 54,137 വോട്ടുകളാണ് മാണി സി കാപ്പന് ലഭിച്ചത്. കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥനാർത്ഥി ജോസ് ടോമിന് 51,194 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ എൻ ഹരിക്ക് 18, 044 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആരോപണം ഉന്നയിച്ചിരുന്നു.
അതേ സമയം മാണി സി കാപ്പന്റെ മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ തോമസ് ചാണ്ടിയുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡാണ് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.