ജോസിന്‍റെ പാലാ മോഹം നടക്കില്ല; അടുത്ത തിരഞ്ഞെടുപ്പിലും ഞാൻ തന്നെ സ്ഥാനാർഥിയെന്ന് മാണി സി കാപ്പന്‍
കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഏകദേശം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് പിന്നാലെ ജോസ് വിഭാഗം തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ സീറ്റുകളിലെ വീതം വെപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇരുവിഭാഗവും ഇതിനോടകം ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പാലാ സീറ്റ് ജോസ് കെ മാണിക്ക് യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടില്‍ എന്‍സിപി തുടരുന്നത് മുന്നണിയില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
പാലാ സീറ്റ്
ഇടതുമുന്നണിയിലായാലും യുഡിഎഫില്‍ ആയാലും പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്‍റെ അഭിമാന വിഷയമാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ആദ്യമായി പരാജയപ്പെട്ടെങ്കില്‍ സീറ്റ് തങ്ങള്‍ക്ക് വിട്ടു തരണമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. ഇടതുമുന്നണിയിലാവട്ടെ വര്‍ഷങ്ങളായി എന്‍സിപി മത്സരിക്കുന്ന സീറ്റുമാണ് പാലാ.
ഇടതിന് വേണ്ടി മാണി സി കാപ്പന്‍
പലവട്ടം മാണിയോട് തോറ്റതിന് ശേഷം അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലായിരുന്നു മാണി സി കാപ്പന്‍ ഇടതിന് വേണ്ടി പാലാ പിടിച്ചടക്കിയത്. ജോസ് മുന്നണിയില്‍ എത്തുമ്പോള്‍ കാപ്പനേയും എന്‍സിപിയേും അനുനയിപ്പിച്ച് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു സിപിഎം കണക്ക് കൂട്ടല്‍. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയാണ് മാണി സി കാപ്പന്‍.
കേരള കോണ്‍ഗ്രസ് അല്ല
കേരള കോണ്‍ഗ്രസ് അല്ല, 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാലായിൽ ഇടത് സ്ഥാനാർത്ഥി താൻ തന്നെ അയിരിക്കുമെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കുന്നു. ന്യൂസ് 18 മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം തന്റെ നിലപാട് മാത്രമല്ല ഇത്, പാര്‍ട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വത്തിന്‍റെ നിലപാട്
സംസ്ഥാനത്ത് നിന്നുള്ള മുതിർന്ന നേതാക്കളായ എ.കെ ശശീന്ദ്രനോടും പീതാംബരൻ മാസ്റ്ററോടും തന്നോടും ശരത്പവാർ ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്. എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നതാണ് ദേശീയ നേതൃത്വത്തിന്‍റെയും സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
ജോസ് കെ മാണി ലക്ഷ്യമിടുന്നത്
വര്‍ഷങ്ങളായി കെഎം മാണി മത്സരിച്ച് വിജയിച്ച സീറ്റ് എന്ന നിലയിലാണ് ജോസ് കെ മാണി പാലാ സീറ്റിനുവേണ്ടി എൽഡിഎഫിൽ അവകാശവാദം ഉന്നയിക്കുന്നത്. ഇടതുമുന്നണിയുടെ ഭാഗമായി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് വിജയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്.
നിര്‍ദേശത്തെ പൂര്‍ണ്ണമായും തള്ളി
പാലായില്‍ മത്സരിക്കാനായി നിലവിലെ രാജ്യസഭാ സ്ഥാനം ജോസ് കെ മാണി രാജിവെക്കും. ഇക്കാര്യം ചർച്ചകളിൽ ഇടതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിവെക്കുന്ന രാജ്യസഭാ സ്ഥാനം മാണി സി കാപ്പന് നൽകാം എന്നതായിരുന്നു ജോസ് കെ മാണിയുടെ ഫോർമുല. എന്നാല്‍ മാണി സി കാപ്പാനും എന്‍സിപിയും ഈ നിര്‍ദേശത്തെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്.
വൈകാരിക ബന്ധം
പാലാ മണ്ഡലവുമായി വൈകാരിക ബന്ധം ഉണ്ടെന്ന് ഇനിയും ജോസ് കെ മാണി പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മാണി സി കാപ്പാന്‍ അഭിപ്രായപ്പെടുന്നത്. പാലാ ഇന്ന് മറ്റൊരു മാണിയുടേതാണ്, പാല എന്ന പെണ്ണിനെ മറ്റൊരു മാണി വിവാഹം ചെയ്തശേഷം വൈകാരിക ബന്ധം പറയുന്നതിൽ അർത്ഥമില്ലെന്നാണ് ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോസ് കെ മാണി പറയുന്നത്.
ചര്‍ച്ചകള്‍ നടത്തിയിട്ടില്ല
പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം ഇതുവരെ തങ്ങളോട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പാലായിലെ വിജയത്തിന് കേവലം ഒരു വര്‍ഷം മാത്രം പ്രായമേ ആവുന്നുവുള്ളുവെങ്കിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയിരിക്കുന്നത്. പാല മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഹൈടെക് നിലവാരത്തിൽ പണി പൂർത്തിയാക്കാൻ ആയതാണ് ഒരു പ്രധാന നേട്ടമെന്നും അദ്ദേഹം പറയുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍
വികസന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ടായി മാറുമെന്നാണ് കാപ്പന്‍ പ്രതീക്ഷ. പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പറയുമ്പോഴും ജോസ് കെ മാണി എത്തുമ്പോൾ പാലാ വിട്ടു നൽകേണ്ടിവരുമോ എന്നതില്‍ ഇപ്പോഴും ആശങ്കയുണ്ട്. അങ്ങനെ വന്നാൽ യുഡിഎഫ് സ്ഥാനാർഥിയായി കാപ്പൻ പാലായിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
യുഡിഎഫില്‍ എത്താനുള്ള സാധ്യത
മുന്നണിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടായി എന്‍സിപി യുഡിഎഫില്‍ എത്താനുള്ള സാധ്യതകളും തള്ളിക്കളായാനാവില്ല. എന്‍സിപി പരസ്യമായ നിലപാട് പ്രഖ്യാപിച്ചാല്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് യുഡിഎഫ് കണ്‍വീനറും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാലാ വിഷയം മാണി സി കാപ്പന്‍റെ മാത്രം വിഷയമായി എന്‍സിപി കണ്ടാല്‍ വലിയൊരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുകയും കാപ്പന്‍ മാത്രം യുഡിഎഫിന്‍റെ ഭാഗമായി പാലായില്‍ ജനവിധി തേടാനാവും ശ്രമിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഇടതുമുന്നണിക്ക്; സഭാധ്യക്ഷന്മാരെ കണ്ട് ജോസ് കെ മാണി വിഭാഗം