ഇനി ജോസ് കെ മാണി മത്സരിച്ചാൽ പോലും തന്നോട് ജയിക്കില്ല, പാലാ സീറ്റിൽ ആശങ്കയില്ലെന്ന് മാണി സി കാപ്പൻ
കോട്ടയം: പാലായില്‍ ജോസ് കെ മാണി തന്നോട് മത്സരിച്ചാല്‍ ഇനി ജയിക്കില്ലെന്ന് എന്‍സിപി എംഎല്‍എ മാണി സി കാപ്പന് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്തായ ശേഷം എല്‍ഡിഎഫിലേക്ക് അടക്കുമെന്ന പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി സി കാപ്പന്. ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേക്ക് വന്നാല്‍ പാല സീറ്റ് അവര്‍ക്ക് നല്‍കേണ്ടിവരുമെന്ന പ്രചരാണവും കാപ്പന് തള്ളി.
പാലാ സീറ്റ് നല്‍കേണ്ടി വരുമെന്ന ആശങ്കയും എനിക്കില്ല. ഇത് ഇടത് ജനാധിപത്യ മുന്നണിയാണ്. ഞാന്‍ ജയിച്ച സീറ്റാണ് പാല്. തിരഞ്ഞെടുപ്പ് കാലത്ത് ജയിച്ചാല്‍ പാലായില്‍ കാണില്ലെന്നും മുംബൈയിലേക്കോ മേഘാലയിലേക്കോ പോകുമെന്നായിരുന്നു എനിക്കെതിരെയുള്ള പ്രചാരണം. എന്നാല്‍ ഇപ്പോള്‍ എന്നെ മുട്ടിയിട്ട് അവര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും മാണി സി കാപ്പന് പറഞ്ഞു. അതേസമയം, പാലായില്‍ താന്‍ ജയിച്ചത് കേരള കോണ്‍ഗ്രസിലെ തമ്മിലടി മൂലമാണെന്ന ചില എല്‍ഡിഎഫ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് മാണി സി കാപ്പന് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Recommended Video
അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കുന്നത് വരെയുള്ള കാര്യങ്ങളിലേക്ക് എത്തിച്ചത്. എന്തിരുന്നാലും കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം വേണ്ടായെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തില്‍ ജോസഫും അവിശ്വാസത്തിന് നിര്‍ബന്ധം പിടിക്കില്ലാനിടയില്ല.
ഇതിനിടെ, ജോസ് കെ മാണി പക്ഷത്ത് നിന്നും ജോസഫ് പക്ഷത്തേക്ക് പോകുമെന്ന നിലപാടിലാണ് പലരും. ഇതിനകം തന്നെ ആറോളം അംഗങ്ങള്‍ ജോസഫിനൊപ്പം പോകുമെന്ന നിലപാടെടുത്തിരിക്കുന്നത്. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്, ടോണി തോട്ടം, മുന്‍ നഗരസഭാധ്യക്ഷ സെലിന് റോയി, പികെ മധു, ടോമി തുറക്കുന്നേല്‍, ജോബി വെള്ളാപ്പാണി എന്നിവരാണ് യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ജോസ് കെ മാണി കൂടുതല്‍ വെട്ടിലായി. പാലാ നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ഇടത് അഗങ്ങളുടെ പിന്തുണ വേണ്ടി വരും.
കേരള കോണ്‍ഗ്രസിന് -17, കോണ്‍ഗ്രസ്-3, ഇടത് പക്ഷം-5, സ്വതന്ത്രന്- 1 എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ മാണി വിഭാഗത്തില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. അതേസമയം കോണ്‍ഗ്രസും ജോസഫ് വിഭാഗവും ചേര്‍ന്നാല്‍ യുഡിഎഫിന് ഒന്‍പത് അംഗങ്ങളുണ്ടാവും. 26 അംഗ നഗരസഭയില്‍ ജോസ് കെ മാണി വിഭാഗത്തിന് ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജോസ് കെ മാണി ഗ്രൂപ്പിന് ഭരണം നിലനിര്‍ത്താന്‍ ഇടത് അംഗങ്ങളുടെ പിന്തുണ വേണ്ടി വരും.