പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥി, ഇത് നാലാം അങ്കം
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എൻസിപി നേതാവ് മാണി സി കാപ്പൻ മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുത്തത്. യോഗത്തിൽ മറ്റു പേരുകളൊന്നും ഉയർന്ന് വന്നില്ല. എൻസിപി യോഗത്തിന് ശേഷം തോമസ് ചാണ്ടി എംഎൽഎയാണ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ നേരത്തെ എൻസിപി യോഗത്തിൽ തീരുമാനം എടുത്തിരുന്നു. പാർട്ടിയുടെ തീരുമാനം ഇടതുമുന്നണിയെ അറിയിക്കുകയായിരുന്നു. മത്സരിച്ച് തോറ്റവർ വീണ്ടും സ്ഥാനാർത്ഥിയാകരുതെന്ന് സംസ്ഥാന നിർവാഹക സമിതിയിലെ ക്ഷണിതാവ് സാബു എബ്രാഹം ആവശ്യം ഉന്നയിച്ചത് എൻസിപിക്ക് തലവേദനയായിരുന്നു. എന്നാൽ നിലവിൽ സാബു സസ്പെൻഷനിലാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

തുടർച്ചയായ നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ നിന്നും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. മൂന്ന് തവണയും കെഎം മാണിയായിരുന്നു എതിർസ്ഥാനാർത്ഥി. 2006 മുതൽ കെ എം മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പൻ പരാജയപ്പെടുകയായിരുന്നു. സീറ്റ് വിഭജയനത്തിൽ എൽഡിഎഫിൽ പാലാ സീറ്റ് എൻസിപിക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ തവണ 4703 വോട്ടുകൾക്കാണ് മാണി സി കാപ്പൻ പരാജയപ്പെട്ടത്.
അതേസമയം കേരളാ കോൺഗ്രസിലെ ഭിന്നത ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും എൻസിപി നേതൃയോഗവും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി.യുഡിഎഫ് സ്ഥാനാർത്ഥിയായി നിഷാ ജോസ് കെ മാണി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 23നാണ് പാലാ നിയോജമ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications