മണിച്ചന്റെ മോചനം: നാലാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി
ദില്ലി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചനെ വിട്ടയക്കാനുള്ള അപേക്ഷയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. പേരറിവാളന്‍ കേസിലെ വിധി മാനിച്ച് സര്‍ക്കാര്‍ നാലാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച്. സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്താന്‍ തയ്യാറായില്ല.

75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട അര്‍ഹതയുള്ള മുഴുവന്‍ തടവാര്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഒക്ടോബറില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 184 ജീവപര്യന്തം തടവുകാരുടെ പഴയ പട്ടിക സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. ജയില്‍ ഉപദേശക സമിതികള്‍ പല ഘട്ടത്തില്‍ അപേക്ഷ തള്ളിയവരുടെ പട്ടികയായിരുന്നു ഇത്. ആഭ്യന്തര-നിയമ സെക്രട്ടറിമാരും ജയില്‍ ഡിജിപിയും ഉള്‍പ്പെടുന്ന സമിതിക്ക് കീഴില്‍ ഇതിനായി ഉപസമിതി രൂപീകരിച്ചു. ഉപസമിതി 67 പേരുടെ പട്ടിക മാര്‍ച്ചില്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ മണിച്ചനും, പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ഷാജിയും ഉള്‍പ്പെട്ടിരുന്നു. ഇത് പിന്നീട് 33 പേരായി ചുരുക്കി.
ഈ 33 പേരുടെ പട്ടികയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. മണിച്ചന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതി വഴി തീരുമാനമെടുക്കണമെന്ന നിര്‍ദേശമാണ് ഫെബ്രുവരി നാലിന് കോടതി നല്‍കിയത്. മണിച്ചന്റെ മോചനകാര്യം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിഗണനയിലുണ്ടെന്ന് ആഭ്യന്തര വകുപ്പ് തന്നെ സമിതിയെ അറിയിച്ചു. ഉപദേശക സമിതി നിലവിലിരിക്കെ, സര്‍ക്കാര്‍ നിയോഗിച്ച മറ്റൊരു സമിതി മണിച്ചന്റെ മോചനകാര്യം പരിഗണിച്ചതില്‍ ദുരൂഹതയുള്ളതായി ആരോപണം. ഉയര്‍ന്നിരുന്നു. 2000 ഒക്ടോബര്‍ 21നാണ് കല്ലുവാതിക്കല്‍ മദ്യ ദുരന്തമുണ്ടാകുന്നത്. 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറില്‍ അധികം പേര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു.
കേസിലെ മറ്റ് പ്രതികളായിരുന്ന വിനോദ് കുമാറിനെയും മണികണ്ഠനെയും നേരത്തെ കോടതി ജയില്‍ മോചിതരാക്കിയിരുന്നു. കല്ലുവാതിക്കല്‍ ദുരന്തം നടന്ന് 21 വര്‍ഷത്തിന് ശേഷമായിരുന്നു മോചനം. മണിച്ചനെ 43 വര്‍ഷത്തെ ശിക്ഷയ്ക്കായിരുന്നു വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഹയറൂനിസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചിരുന്നു. മണിച്ചന്റെ ഗോഡൗണില്‍ നിന്ന് എത്തിച്ച മദ്യം ഹയറുന്നീസയുടെ വീട്ടില്‍ വെച്ചാണ് വില്‍പ്പന നടത്തിയത്. അതിലാണ് മുപ്പതിലധികം ആളുകള്‍ മരിച്ചത്.












Click it and Unblock the Notifications