ചമ്പക്കര മാര്‍ക്കറ്റില്‍ ഹനാന്‍ വരാറുണ്ട്.... കണ്ടവരുമുണ്ട്.... പിന്തുണയുമായി മണികണ്ഠന്‍
കൊച്ചി: മലയാളികള്‍ സോഷ്യല്‍ മീഡിയ വഴി വലുതാക്കിയ സംഭവമായിരുന്നു ഹനാന്റെ ജീവിതം. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും അതിജീവനത്തിനായി അവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ പ്രശംസിക്കപ്പെടേണ്ടത് തന്നെയായിരുന്നു. എന്നാല്‍ അതേ സോഷ്യല്‍ മീഡിയ തന്നെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില് ഹനാനെ മോശക്കാരിയാക്കുകയും ചെയ്തു. സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഹനാന്‍ മീന്‍കച്ചവടം ചെയ്തതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. വാര്‍ത്തകളുടെ സത്യാവസ്ഥ എന്തെന്നറിയാതെ പടച്ചുവിടുന്ന ഇത്തരം കാര്യങ്ങള്‍ വഴി ഒരു പെണ്‍കുട്ടിയുടെ ഉപജീവന മാര്‍ഗം വരെയും സംശയിക്കപ്പെട്ടു.
സിനിമാ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ ഹനാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് ഉള്‍പ്പെടുത്തിയായിരുന്നു വിമര്‍ശനം. എന്നാല്‍ ഇവര്‍ ആരോപിച്ചതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരുന്നു. നിരവധി പേര്‍ ഹനാന് പിന്തുണയുമായി രംഗത്തെത്തി. സഹപാഠികളും സിനിമാ താരങ്ങളും ഹനാനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ സിനിമാ താരം മണികണ്ഠനും ഹനാനെ പിന്തുണച്ചെത്തിയിരിക്കുകയാണ്.
എന്തിനാണ് ഈ വ്യക്തിഹത്യ
ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തള്ളി നടന്‍ മണികണ്ഠന്‍. സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസിനെ ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ എനിക്ക് കുറെ സുഹൃത്തുക്കളുണ്ട്. അവരോട് അന്വേഷിച്ചപ്പോള്‍ ആണ് സത്യം മനസിലായത്. കഴിഞ്ഞ മൂന്ന് ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു.
Recommended Video
അവര്‍ക്ക് ഇതിന്റെ ആവശ്യം ഇല്ല
ഹനാന്‍ മീനെടുക്കാനായി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുള്ളത് ഒരുപാട് പേര്‍ കണ്ടിട്ടുണ്ട്. പിന്നെയെന്തിനാണ് ഈ വ്യക്തിഹത്യ നടത്തുന്നത്. പിന്നെ അരുണ്‍ ഗോപി-പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രമോഷന്റെ ആവശ്യം ഉണ്ടെന്ന് ആരും കരുതുന്നില്ല. മലയാളികള്‍ അതൊന്നും വിശ്വസിക്കാനും പോകുന്നില്ല. ആ പെണ്‍കുട്ടിക്ക് എല്ലാ വിധി ആശംസകളും നേരുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു. അതേസമയം നിരവധി പേര്‍ ഹനാനെ നേരത്തെ തന്നെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്
പത്രത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു. ഇത് സിനിമയ്ക്കായുള്ള പബ്ലിസിറ്റ് സ്റ്റണ്ടൊന്നുമല്ല. ഹനാനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിക്ക് ചിത്രത്തില്‍ ഒരു വേഷം നല്‍കാന്‍ തീരുമാനിച്ചത്. മറിച്ചുള്ള ആരോപണം ദു:ഖിപ്പിക്കുന്നു. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച ചിന്തിച്ച് നോക്കൂ. ഒരാള്‍ക്ക് സഹായകരമാകട്ടെ എന്നോര്‍ത്താണ് ഇത്തരത്തിലൊരു കാര്യം ചെയതതെന്നും അരുണ്‍ ഗോപി പറഞ്ഞു.
ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല
ഹനാനെ പ്രതിരോധിച്ച് സഹപാഠികളും രംഗത്തെത്തിയിട്ടുണ്ട്. ഹനാനെ കുറിച്ച് പത്രങ്ങില്‍ വന്ന വാര്‍ത്ത സത്യമാണ്. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഹനാന്‍ മീന്‍വില്‍പ്പന തുടങ്ങിയതെന്ന വാര്‍ത്തയും തെറ്റാണ് ഇവര്‍ പറയുന്നു. അവളെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. കോളേജില്‍ വന്നത് മുതല്‍ അവളെ ഞങ്ങള്‍ക്കറിയാം. അവളെന്താണെന്ന് അറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക് അതിന് എന്തര്‍ഹതയാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു. ഹനാനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ക്യാമ്പസിലേക്ക് വന്നാല്‍ മതിയെന്നും ഹപാഠികളായ അന്‍സിലും അബുവും പറയുന്നു.
ജീവിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചതാണ്
മനസാ അറിയാത്ത കാര്യത്തിനാണ് എനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ഹനാന്‍ പറഞ്ഞു. കള്ളിയെന്നും മറ്റും വിളിച്ച് നിരവധി പേര്‍ ആക്രമിക്കുകയാണ്. ജീവിക്കാന്‍ ഇറങ്ങിയ തിരിച്ചതാണ് ഞാന്‍. ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് എന്റെ കഷ്ടപ്പാടും ദുരിതങ്ങളും. ജീവിക്കാനും പഠിക്കാനും വേണ്ടി നിരവധി ജോലികള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ മീന്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹനാന്‍ പറയുന്നു. അതേസമയം താന്‍ ഡോക്യുമെന്ററികളിലും മറ്റും അഭിനിക്കുമ്പോഴെല്ലാം താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവയെന്ന് ഹനാന്‍ പറഞ്ഞു.
ഹനാന്‍ മലയാളികളെ പറ്റിച്ചു?, പിന്നില്‍ സിനിമാ പ്രമോഷന്‍?; പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങളും പരിഹാസവും
ജസ്നയ്ക്ക് പിന്നാലെ ഷബ്നയും.. അപ്രത്യക്ഷയായിട്ട് 8 ദിവസം.. കൊല്ലം ബീച്ചിൽ ചെരിപ്പും ബാഗും!