ഏഴില്‍ ഒരാള്‍ കോടീശ്വരന്‍, പത്രിക പിന്‍വലിച്ച് ലീഗ് വിമതന്‍; മഞ്ചേശ്വരത്തെ അവസാന ചിത്രം ഇങ്ങനെ
കാസർകോട്: പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവരസാനിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായി. അരൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ഗീത അശോകനടക്കം ആറുപേരാണ് മത്സരിത്തിനുള്ളത്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ആരും പത്രിക പിന്‍വലിച്ചില്ല. ഗീതാ അശോകന് ടെലിവിഷന്‍ ചിഹ്നമാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും രണ്ട് സ്വതന്ത്രരും അടക്കം അഞ്ച് സ്ഥാനാര്‍ത്ഥികളാണ് കോന്നിയില്‍ ഏറ്റുമുട്ടുന്നത്. ഒമ്പത് പേരാണ് എറണാകുളത്ത് പോരടിക്കുന്നത്. ഇടത് സ്വതന്ത്രന്‍ മനു റോയിക്ക് ഓട്ടോറിക്ഷയാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് 7 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. വിമതനായി പത്രിക നല്‍കിയ കെഎം അബ്ദുള്ള പത്രിക പിന്‍വലിച്ചത് ലീഗിന് വലിയ ആശ്വാസമായി. വിശദാംശങ്ങള്‍ ഇങ്ങനെ..
ത്രികോണ മത്സരം
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നല്‍കിയതോടെയാണ് മഞ്ചേശ്വരത്ത് വിമതനായി പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുള്ളയെന്ന കെഎം അബ്ദുള്ള പിന്മാറിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ വിമത സ്ഥാനാര്‍ത്ഥിയെ പിന്മാറ്റാന്‍ കഴിഞ്ഞത് യുഡിഎഫിന് വലിയ ആശ്വാസമായി.
ഭീഷണിയായി അപരന്‍
അതേസമയം, എംസി ഖമറുദ്ധീന്‍റെ അപരന്‍ ഖമറുദ്ധീന്‍ എംസി മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ, എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ, ബിജെപി സ്ഥാനാർഥി രവീശ് തന്ത്രി കുണ്ടാർ എന്നിവരാണ് പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍. ബാക്കിയെല്ലാവരും സ്വതന്ത്രരാണ്.
സ്വത്ത് വിവരം
എംസി ഖമറുദ്ദീന്‍റെ കയ്യില്‍ പണമായി 12000 രൂപയും ഭാര്യ എന്‍ബി റംലത്തിന്‍റെ പക്കല്‍ 5000 രൂപയുമാണ് ഉള്ളത്. മക്കളായ മുഹമ്മദ് മിന്‍ഹാജിന്‍റെ കയ്യില്‍ 6000 രൂപയും മറിയംബിയുടേയും മിന്‍ഹത്തിന്‍റേയും കയ്യില്‍ 2000 രൂപ വീതവുമുണ്ട്. റംലത്തിന്‍റെ പേരില്‍ ബെംഗളൂരു എച്ച് ടിആര്‍ അസോസിയേറ്റ്സില്‍ 109959 രൂപയുടെ നിക്ഷേപമുണ്ട്.
സ്വന്തമായി വാങ്ങിയ ഭൂമി
ഖമറുദ്ദീന്‍റെ സ്ഥാവര ജംഗമ വസ്തുക്കളുടെ വില 19709358.8 രൂപയും ഭാര്യയുടെ പേരില്‍ 28001703.64 രൂപയും ഉണ്ട്. 1010000 രൂപയുടെ ഭൂമി ഖമറുദ്ദീന്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട്. അതില്‍ 5500000 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തിയിട്ടുണ്ട്. ഭാര്യ 3000000 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തി. ആസ്തിയുടെ വിപണി വില 14096000 രൂപയാണ്. ഭാര്യയുടെ പേരിലുള്ളതി 26095571 രൂപയും കണക്കാക്കുന്നു.
നിക്ഷേപം
ഖമറുദ്ദീന് 237853.86 രൂപയും ഭാര്യക്ക് 51173.64 രൂപയും ബാങ്ക് നിക്ഷേപമുണ്ട്. ഏഴ് കമ്പനികളില്‍ ഒഹരിയും സ്വര്‍ണ്ണവുമായി ഖമറുദ്ദീന് 5703500 രൂപയുടെ നിക്ഷേപമുണ്ട്. റംലത്തിന്‍റെ 1740000 രൂപ വിലവരുന്ന 480 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുണ്ട്. പെണ്‍മക്കള്‍ക്ക് 580000 രൂപ വീതം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും. കെട്ടിട സമുചയ്യങ്ങളടക്കം 1.97 കോടിയുടെ സ്വത്താണ് ഖമറുദ്ദീനുള്ളത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 34 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.
ശങ്കര്‍ റൈക്ക്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്ക് 4089985.65 രൂപ വിലവരുന്ന സ്വത്താണുള്ളത്. ഭാര്യ കാവേരിയുടെ പേരില്‍ 274581 രൂപയുടെ ആസ്തിയുമുണ്ട്. രണ്ട് കേസാണ് ശങ്കര്‍ റൈയുടെ പേരിലുള്ളത്. ശങ്കര്‍ റൈയുടെ കയ്യില്‍ പണമായി 20000 രൂപയുണ്ട്. ഭാര്യയുടെ കൈവശം 2581 രൂപയും ഓഹരിയായി 8900 രൂപയുടെ നിക്ഷേപവുമുണ്ട്.
9.5 ലക്ഷം രൂപയുടെ കാര്‍
9.5 ലക്ഷം രൂപയുടെ കാര്‍ സ്വന്തമായിട്ടുണ്ട്. അതിന് 337000 രൂപയുടെ വായ്പ നിലവിലുണ്ട്. നാല് ഗ്രാമിന്‍റെ ഒരു സ്വര്‍ണ്ണ മോതിരവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. കൃഷിഭൂമിയില്ല. അംഗഡിമുഗറില്‍ അഞ്ച് ലക്ഷം രൂപ വിപണി വില വരുന്ന പത്ത് സെന്‍റ് ഭൂമിയുണ്ട്. അതിലാണ് പത്ത് ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്.
രവീശ തന്ത്രിക്ക്
5968859.97 രൂപയുടെ ആസ്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനുള്ളത്. ഭാര്യ സുജാത ആര്‍ തന്ത്രിക്ക് 1555844 രൂപയുടെ ആസ്തിയാണ് ഉള്ളത്. 30000 രൂപയാണ് രവീശ തന്ത്രിയുടെ കൈവശമുള്ളത്. ഭാര്യയുടെ കയ്യില്‍ 20000 രൂപയും ഉണ്ട്. ബാങ്ക് നിക്ഷേപമായി തന്ത്രിയുടെ പേരില്‍ 17127.97 രൂപയും ഭാര്യയുടെ പേരില്‍ 44584 രൂപയുമുണ്ട്. അഞ്ച് ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്‍റെ പേരിലുള്ളത്.
ഫഡ്നാവിസിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ തുറുപ്പ്; മത്സരിക്കുക മുന്‍ ബിജെപി നേതാവ്