പ്രാദേശിക വികാരം ശക്തം; പ്രതീക്ഷയോടെ സിപിഎം, അടിയൊഴുക്ക് ഭീഷണിയില്‍ ലീഗും ബിജെപിയും
മഞ്ചേശ്വരം: മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മഞ്ചേശ്വരത്ത് ഉപതിരിഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി. സീറ്റ് നിലനിര്‍ത്താനായി യുഡിഎഫ് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് എംസി ഖമറൂദ്ദിനെ രംഗത്ത് ഇറക്കിയപ്പോള്‍ 2006 ലെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ ശങ്കര്‍ റേയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.
അതേസമയം, മൂന്ന് പതിറ്റാണ്ടി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന ബിജെപി രവീശ തന്ത്രി കുണ്ടാറിനെയാണ് മണ്ഡലം പിടിച്ചെടുക്കാന്‍ ഇത്തവണ പരീക്ഷിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രാദേശിക വികാരം യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ഉറക്കംകെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാരനായ ശങ്കര്‍ റേക്ക് മണ്ഡലത്തില്‍ വലിയ വിജയ സാധ്യതയുണ്ടെന്നാണ് ഇടതുമുന്നണി വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
ലീഗ് മത്സരിക്കുന്ന ഏക മണ്ഡലം
ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണ് മഞ്ചേശ്വരം. സീറ്റിങ് സീറ്റ് നിലനിര്‍ത്താനായി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കനായിരുന്നു പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി രൂപപ്പെട്ട ഭിന്നത നേതൃത്വത്തിന് സൃഷ്ടിച്ച തലവേദന ചില്ലറയായിരുന്നില്ല.
നേതൃത്വത്തിന്‍റെ നറുക്ക് വീണത്
ജില്ലാ കമ്മറ്റി എംസി ഖമറുദ്ദീന് വേണ്ടി രംഗത്ത് വന്നപ്പോള്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എകെഎം അഷറഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പ്രാദേശിക ഘടകത്തിന്‍റെയും ലീഗിലെ ഒരു വിഭാഗത്തിന്‍റെയും ആവശ്യം. എന്നാല്‍ എംസി ഖമറുദ്ദിനായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നറുക്ക് വീണത്. ഇതോടെ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വരികയായിരുന്നു.
ആശങ്ക
ഒടുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഇടപെട്ടാണ് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11000-ലേറെ വോട്ടിന്‍റെ ലീഡ് ഉണ്ടെന്നുള്ളത് യുഡിഎഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. എങ്കിലും സ്ഥാനാര്‍ത്ഥിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂപപ്പെട്ട വികാരം അടിയൊഴുക്കിന് കാരണമാകുമോയന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.
ബിജെപിയില്‍
രവീശ തന്ത്രികുണ്ടാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ ബിജെപിക്കുള്ളിലും ശക്തമായ പ്രതിഷേധം രൂപപ്പെടുന്നതാണ് മഞ്ചേശ്വരത്ത് കണ്ടത്. തന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചേക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ ആശങ്ക. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി നടത്തിയ ദയനീയ പ്രകടനവും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന്‍റെ പ്രധാന കാരണമാണ്
ശക്തമായ പ്രതിഷേധം
നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലായിരുന്ന പ്രാദേശിക ഭാരവാഹികളും അണികളും മണ്ഡലം കണ്‍വെന്‍ഷനിടെ പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷനെ ബന്ദിയാക്കി വെക്കുന്ന സ്ഥിതിവരെ മഞ്ചേശ്വരത്ത് ഉണ്ടായി. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ മണ്ഡലത്തിലെ പ്രചാരണ ചുമതല ആര്‍എസ്എസ് തന്നെ നേരിട്ട് ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
സിപിഎമ്മില്‍
ബിജെപി, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രാദേശികവികാരമുയര്‍ത്തി പ്രതിഷേധം ശക്തമായതോടെ മഞ്ചേശ്വരംകാരനായ ശങ്കര്‍ റേയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗുണം ചെയ്തേക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. അസംതൃപ്തരായ യുഡിഎഫ്, എന്‍ഡിഎ അണികളുടെ വോട്ടുകള്‍ മണ്ഡലത്തില്‍ സുപരിചിതനായ ശങ്കര്‍ റേയ്ക്ക് ലഭിക്കുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
എത്ര ലോഡ് സ്നേഹമാണു നാം അനുഭവിച്ചത്, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്
മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍