മഞ്ചേശ്വരത്ത് ബിജെപിയില്‍ കലാപം; സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി പ്രവര്‍ത്തകര്‍, തന്ത്രി വേണ്ട
Recommended Video
കാസര്‍കോട്: നേമത്തിനും വട്ടിയൂര്‍ക്കാവിനും മുമ്പേ കേരളത്തില്‍ ബിജെപി തങ്ങളുടെ ശക്തി തെളിയിച്ച മണ്ഡലമാണ് മഞ്ചേശ്വരം. വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 1987 മുതല്‍ സ്ഥിരമായി മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് കഴിയുന്നുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചിരുന്നെങ്കിലും യുഡിഎഫിലെ പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെടാനായിരുന്നു ബിജെപി ടിക്കറ്റില്‍ മത്സരിച്ച കെ സുരേന്ദ്രന്‍റെ വിധി.
തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഭൂരിപക്ഷത്തിലെ വ്യത്യാസം ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കി പോരാട്ടം കടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കെ സുരേന്ദ്രന്‍ ഉള്‍പ്പടേയുള്ള പല പേരുകളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയപ്പോള്‍ നറുക്ക് വീണത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രവീശ തന്ത്രിക്കായിരുന്നു. ഇതോടെ മഞ്ചേശ്വരത്തെ ബിജെപിയില്‍ വലിയ കലാപം തന്നെയാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വലിയ പ്രതിഷേധം
രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വം നടത്തിയത്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളുമായി സഹകരിക്കില്ലെന്നാണ് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മറ്റികളുടെ നിലപാട്. തീരുമാനം കമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചേക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ ആശങ്ക.
ദയനീയ പ്രകടനം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി നടത്തിയ ദയനീയ പ്രകടനവും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന്‍റെ പ്രധാന കാരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്ന യുഡിഎഫിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്നായിരുന്നു പ്രാദേശിക ഘടകത്തിന്‍റെ വികാരം.
പാര്‍ട്ടിക്കുള്ളില്‍ കലാപം
എന്നാല്‍ പ്രാദേശിക വികാരം കണക്കിലെടുക്കാതെ രവീശ തന്ത്രിയെ തന്നെ ബിജെപി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് മഞ്ചേശ്വരത്തെ പാര്‍ട്ടിക്കുള്ളില്‍ കലാപം രൂപപ്പെട്ടത്. നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലായിരുന്ന പ്രാദേശിക ഭാരവാഹികളും അണികളും മണ്ഡലം കണ്‍വെന്‍ഷനിടെ പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷനെ ബന്ദിയാക്കുകയും ചെയ്തു.
സംഘടനാ സെക്രട്ടറിക്ക് മുന്നില്‍
സാധ്യാതപ്പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ ശ്രീകാന്തിന് പകരം പാര്‍ട്ടി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ രോഷം പ്രവര്‍ത്തകര്‍ സംഘടനാ സെക്രട്ടറിക്ക് മുന്നില്‍ പ്രകടമാക്കി. അഡ്വ. കെ ശ്രീകാന്ത്, മുന്‍ പ്രസിഡന്‍റ് പി സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം വി ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രഖ്യാപനം വൈകി
മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളുടേയും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെന്ന് പ്രധിഷേധക്കാര്‍ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇത്രത്തോളം വൈകിയതിലും ഇവര്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. രവീശ തന്ത്രിക്കെതിരെ കുമ്പള, മീഞ്ച, മംഗല്‍പ്പാടി, പുത്തിഗെ പഞ്ചായത്തിലെ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
നിഷ്പക്ഷ വോട്ടുകളും സ്വന്തമാക്കണം
പാര്‍ട്ടിവോട്ടുകള്‍ക്ക് പുറമെ പരമാവധി ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും സ്വന്തമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ വേണം ഉപതിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനെന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ ആവശ്യം. ഇതിനായി കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റേയെ ആദ്യം ബിജെപി നേതൃത്വം സമീച്ചെങ്കിലും നീക്കം ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ സ്ഥാനാര്‍ത്ഥിയായേക്കുമെന്നായി സൂചന.
മണ്ഡലം പിടിച്ചെടുക്കും
എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആര്‍എസ്എസിന്‍റെയും പിന്തുണ ലഭിച്ചതോടെ കേന്ദ്ര നേതൃത്വം രവീശ തന്ത്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം,എല്ലാ വിഭാഗം വോട്ടര്‍മാരുടേയും പിന്തുണ ഉറപ്പാക്കാന്‍ തനിക്ക് കഴിയുമെന്നും മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി വിജയം പിടിച്ചെടുക്കുമെന്നുമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രവീശ തന്ത്രി പ്രതികരിച്ചത്.
മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും; വിജയം ഉറപ്പെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി
തമ്മിലടിയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന യുഡിഎഫ് വിലയിരുത്തല്‍ തെറ്റാണെന്ന് ജോസഫ്