യുവതികള്‍ക്കും ശബരിമലയില്‍ പോവാം, പക്ഷെ ആചാരം ലംഘിക്കാന്‍ പാടില്ല; വിചിത്ര നിലപാടുമായി ശങ്കര്‍ റേ
കാസര്‍കോട്: 'ശബരിമലയില്‍ യുവതികള്‍ ഉള്‍പ്പടേ ആര്‍ക്കും പ്രവേശിക്കാം, പക്ഷെ ആചാരം സംരക്ഷിക്കണം'. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ. വിശ്വാസികളായവര്‍ക്ക് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ച് അവിടെ പോകാം. അത് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാസര്‍കോഡ് പ്രസ്ക്ലബില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശങ്കര്‍ റേ. വിശ്വാസിയായ കമ്യൂണിസ്റ്റാണ് ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്. നിലവില്‍ അമ്പലക്കമ്മിറ്റ് പ്രസിഡന്‍റാണ് ഇതിനൊന്നും ഇതുവരെ എന്‍റെ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് വിലക്ക് ഉണ്ടായിട്ടില്ല. ശബരിമലയില്‍ പോകണ്ടാ എന്ന് പറയുന്നയാള്ളല്ല ഞാന്‍. വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങള്‍ അനുസരിച്ച് പോകാമെന്നും ശങ്കര്‍ റേ പറഞ്ഞു.

വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നാണ് ശങ്കര്‍ റേയുടെ നിലപാട്. പക്ഷെ ആചാരങ്ങള്‍ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയിൽ പ്രവേശിക്കരുത്. അങ്ങനെ തന്നെയാണ് എന്‍റെ പ്രസ്ഥാനത്തിന്‍റെയും അഭിപ്രായം. കോടതിവിധി നടപ്പിലാക്കണം. അത് ഞാന്‍ ചിന്തിക്കേണ്ട കാര്യമല്ല. അതേ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചോളും.
ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നുണ്ടോ, ഇല്ലയോ എന്നുള്ളത് പ്രശ്നമല്ല. അവിടുത്തെ ആചാരങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. ആചാരങ്ങള്‍ പാലിച്ചേ മതിയാവു. ആചാരങ്ങള്‍ മറികടന്ന് പോകുന്നത് ശരിയല്ല. സുപ്രീംകോടതി വിധിയെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും അത് നടപ്പാക്കിയേ പറ്റുവെന്നും ശങ്കര്‍ റേ വ്യക്തമാക്കി.












Click it and Unblock the Notifications