പാർവ്വതിക്ക് വേണ്ടി മിണ്ടാതെ മഞ്ജു വാര്യർ.. പാർവ്വതിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ഇങ്ങനെ!
തിരുവനന്തപുരം: മമ്മൂട്ടിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഇംഗ്ലീഷ് ലേഖനം തങ്ങളുടെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡബ്ല്യൂസിസി ലേഖനം പിന്‍വലിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ സംഘടനയെ വെറുതെ വിടുന്നില്ല. പെണ്ണ് സംസാരിക്കുന്നതിനെ അഹസിഷ്ണുതയോടെ മാത്രം നോക്കിക്കാണുന്ന കൂട്ടര്‍ ഡബ്ല്യൂസിസിയുടെ പേജില്‍ വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കി പേജിനെ ഇടിച്ച് താഴ്ത്തുകയാണ്. അതിനിടെ പാര്‍വ്വതിയെ സംഘടന കരുവാക്കുകയാണ് എന്ന ആരോപണവും ഒരു വശത്തുണ്ട്. പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് നടി മഞ്ജു വാര്യര്‍ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്.
പാര്‍വ്വതിയെ ഇരയാക്കി ഡബ്ല്യൂസിസി കളിക്കുന്നു!! വനിതാ സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് സുനിത ദേവദാസ്
സ്ത്രീകൾക്ക് വേണ്ടി സംഘടന
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന എന്ന ആശയത്തിന്റെ പിറവി. മഞ്ജു വാര്യര്‍ ഈ സംഘടനയുടെ രൂപീകരണത്തിന് മുന്നില്‍ നിന്ന നടിയാണ്. ഓഖി ദുരിതബാധിതരെ ചെന്ന് കണ്ട് ആശ്വസിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്ത നടി പക്ഷേ പാര്‍വ്വതിക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല.
പ്രതികരിക്കാതെ മഞ്ജു
കഴിഞ്ഞ ദിവസം സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയിലെ പ്രസംഗത്തിന് ശേഷം ചോദ്യോത്തര വേളയില്‍ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ അഭിപ്രായം പറയാതെ ഒഴിഞ്ഞ് മാറുകയാണ് മഞ്ജു ചെയ്തത്. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നടി പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം.
നോ കമന്റ്‌സ്
അത് പറയാനുള്ള വേദിയല്ല ഇത്, നോ കമന്റ്‌സ് എന്നായിരുന്നു മഞ്ജു വാര്യര്‍ നല്‍കിയ മറുപടി. മമ്മൂട്ടിച്ചിത്രമായ കസബയില്‍ സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിന് എതിരെ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് പാര്‍വ്വതി സൈബര്‍ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിട്ടും തെറിവിളി നിലയ്ക്കുന്നില്ല.
തനിക്ക് ദുരനുഭവം ഇല്ല
സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്നും സ്ത്രീവിരുദ്ധ സമീപനമോ അത്തരം അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നും മഞ്ജു വാര്യര്‍ സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍ സംസാരിക്കവെ വ്യക്തമാക്കി. സിനിമയില്‍ നിന്നും തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും നടി വ്യക്തമാക്കി. ചിലര്‍ക്ക് ദുരനുഭവങ്ങള്‍ ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.
അത് പ്രശസ്തിക്ക് വേണ്ടിയല്ല
ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്ക് വേണ്ടിയല്ല, മനസ്സിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് എന്നും മഞ്ജു പറഞ്ഞു. ചെയ്യുന്നത് വലിയ കാര്യമാണ് എന്നൊന്നും താന്‍ കരുതുന്നില്ല. നിരവധി പേര്‍ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. തന്നെ ആളുകള്‍ക്ക് അറിയുന്നതിനാല്‍ വലിയ രീതിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നേ ഉള്ളൂ എന്നും മഞ്ജു പറഞ്ഞു.
രാഷ്ട്രീയത്തിലേക്കില്ല
സാമൂഹ്യവിഷയങ്ങളില്‍ ഇടപെടുന്നതിനുള്ള കാരണം രാഷ്ട്രീയ ചിന്തയല്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. ആ രംഗത്തേക്ക് കടക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. സമൂഹത്തില്‍ പല വിഷയങ്ങളും ചര്‍ച്ചയാവുന്നുണ്ട്. ചോദ്യങ്ങളെ താനും നേരിടേണ്ടി വരും. എല്ലാം വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന് നിര്‍ബന്ധമില്ലെന്നും മഞ്ജു പറഞ്ഞു.
പുരുഷ വിരോധിയല്ല
പുരുഷ വിരോധം തോന്നാന്‍ മാത്രമുള്ള മോശമായ അനുഭവമൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ല. സിനിമയിലും നൃത്തരംഗത്തും മാന്യമായ പരിഗണനയും പെരുമാറ്റവുമാണ് തനിക്ക് ലഭിച്ചതെന്നും മഞ്ജു വ്യക്തമാക്കി. മമ്മൂട്ടിക്കെതിരായ വാര്‍ത്തയുടെ ലിങ്ക് പങ്ക് വെച്ചതിന്റെ പേരില്‍ മഞ്ജു വാര്യര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി തെറ്റിപ്പിരിഞ്ഞതായി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്.