'വിവാഹം ഒന്നിന്റേയും അവസാന വാക്കല്ല', സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യമെന്ന് മഞ്ജു

സ്ത്രീകളുടെ മുന്നേറ്റത്തിന് ഏറ്റവും ആവശ്യം സാമ്പത്തിക സ്വാതന്ത്ര്യമാണ് നടി മഞ്ജു വാര്യര്‍. വനിതാ കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' ക്യാംപെയ്‌നില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം. ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസഡറാണ് മഞ്ജു. തന്റെ അമ്മയടക്കമുള്ള നിരവധി സ്ത്രീകളുടെ പ്രചോദന കഥകളും ചേര്‍ത്ത് വെച്ചായിരുന്നു മഞ്ജുവിന്റെ പ്രസംഗം.

മഞ്ജുവാര്യരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഈ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്ത് എനിക്കൊരു വീഡിയോ അയച്ചുതന്നു. അത് ജലജ എന്ന പറഞ്ഞ ചേച്ചിയുടെ വീഡിയോ ആയിരുന്നു. ഞാന്‍ കണ്ട രസമുള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ആ ചേച്ചിക്ക് വണ്ടിയോടിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ഒരുപാട് യാത്ര ചെയ്യാനും ഇഷ്ടമാണ്. പക്ഷെ അതിനുള്ള ഒരു സാഹചര്യം ജീവിതത്തില്‍ വന്നില്ല.

Manju Warrier

അവരുടെ കുടുംബവുമായി ബന്ധപ്പെട്ട് ചെയ്യുന്ന ജോലി എന്ന് പറഞ്ഞാല്‍ കാശ്മീരില്‍ നിന്ന് കേരളത്തിലേക്ക് ആപ്പിള്‍ എത്തിക്കുന്ന ജോലിയാണ്. ജലജ ചേച്ചി ചെയ്തത് എന്താണെന്ന് വെച്ചാല്‍ വണ്ടിയോടിക്കാന്‍ പഠിച്ച് ഹെവി ലൈസന്‍സ് എടുത്ത് ഇപ്പോള്‍ കാശ്മീരില്‍ നിന്ന് കേരളത്തിലേക്ക് ആപ്പിളുമായി വരുന്ന ലോറികളിലൊന്ന് ഓടിക്കുന്നത് ആ ജലജ ചേച്ചിയാണ്. അത് മാത്രമല്ല, അതില്‍ രസമായിട്ട് എനിക്ക് തോന്നിയത് ജലജ ചേച്ചിയുടെ കുടുംബം, മക്കള്‍ ആ ചേച്ചിയോടൊപ്പം യാത്ര ചെയ്യുന്നു.

യാത്ര ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് വ്‌ളോഗ് ചെയ്ത് സോഷ്യല്‍ മീഡിയയിലൊക്കെ പങ്ക് വെക്കുകയാണ്. അപ്പോള്‍ അത് എനിക്ക് എല്ലാവര്‍ക്കും തോന്നാത്ത ചിന്തയും ധൈര്യവുമായി എനിക്ക് തോന്നി. ആ ചേച്ചിയുടെ കഥ കേട്ടപ്പോള്‍ എന്റെ വീട്ടിലുള്ള ഒരു ഉദാഹരണം എനിക്ക് ഓര്‍മ്മ വന്നു. അത് വേറാരുമല്ല, അമ്മ തന്നെയാണ്. അമ്മ ലോറിയൊന്നുമോടിക്കില്ല. പക്ഷെ അമ്മ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ട്, എനിക്ക് ഭയങ്കര പ്രചോദനമായി നിന്നിട്ടുണ്ട്.

അച്ഛനേയും അമ്മയേയും എപ്പോഴും ഒന്നിച്ചേ കാണാന്‍ പറ്റുമായിരുന്നുള്ളൂ, ബോബനും മോളിയും പോലെ. അച്ഛന്റെ മരണ ശേഷം ഇത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്നോര്‍ത്ത് ഞാനും ചേട്ടനുമൊക്കെ പലപ്പോഴും വേവലാതിപ്പെട്ടിട്ടുണ്ട്. പക്ഷെ ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ക്കൊരു ഭാരമാകരുത് എന്ന് സ്വയം തീരുമാനിച്ച പോലെ അമ്മയ്ക്ക് പണ്ട് ചെയ്യാന്‍ ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങള്‍ പാട്ടും നൃത്തവുമൊക്കെ പഠിക്കാന്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നു.

അതിനൊക്കെ അമ്മ തന്നെ ഇനീഷ്യേറ്റെടുത്ത് ക്ലാസുകള്‍ കണ്ടുപിടിച്ച് അതില്‍ പോയി പഠിച്ചു. സാഹിത്യത്തില്‍ പണ്ട് അമ്മ കോളേജില്‍ പഠിക്കുമ്പോള്‍ എഴുതപമായിരുന്നു എന്ന് പറഞ്ഞ് കേട്ടിരുന്നു. പക്ഷെ ചെറിയ കുറിപ്പുകളൊക്കെ എഴുതി കണ്ടുുപിടിച്ച് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. അത് പിന്നീട് ഗൃഹലക്ഷ്മി പോലൊരു പ്രസിദ്ധീകരണം അമ്മയെ ഇങ്ങോട്ട് വന്ന് സമീപിച്ച് ഒരു പുസ്തകം വരെ പുറത്തിറക്കി.

അമ്മയ്ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ അങ്ങോട്ട് പോയി ചെയ്യാന്‍ സ്വയം ഇനീഷ്യേറ്റെടുക്കാനും സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്താനും ആ സന്തോഷങ്ങള്‍ക്കൊക്കെ വേദി കിട്ടുമ്പോള്‍ അതില്‍ പങ്കെടുക്കാനും സുഹൃദ്‌സംഘങ്ങളുണ്ടാക്കി അവര്‍ക്കൊപ്പം യാത്ര ചെയ്യാനും അമ്മയ്ക്ക് സാധിക്കുന്നുണ്ട്. എന്റെ മുന്നില്‍ ഏത് പ്രായത്തിലും അവനവന്റെ സന്തോഷം കണ്ടെത്തണണെങ്കില്‍ ആഗ്രഹിച്ചാല്‍ അത് കണ്ടെത്താം എന്ന് ജീവിതം കൊണ്ട് എന്റെ മുന്നില്‍ കാണിച്ചുതന്ന ഒരാളാണ് എന്റെ അമ്മ.

അതേപോലെ കാറും ജീപ്പും ലോറിയും മുതല്‍ ജെസിബി വരെ ഒാടിക്കുന്ന രാധാമണിയമ്മയെ കുറിച്ച് ഇവിടെ എത്രപേര്‍ കേട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. 70 വയസൊക്കെ കഴിഞ്ഞ ഒരു സുന്ദരിയായ ഒരു അമ്മയാണ്. അതുപോലുള്ള ഉദാഹരണങ്ങള്‍ ഞാന്‍ കണ്ടു. പിന്നെ തട്ടുകട നടത്തി എല്‍എല്‍ബിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ കുറിച്ച് ഞാന്‍ കേട്ടു. അതുപോലെ വിദേശത്ത് പഠിക്കാന്‍ പോയിട്ട് അവിടെ പാര്‍ട്ട്‌ടൈം ജോലി ചെയ്ത് പഠനവും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് പേരുണ്ട്.

നമ്മള്‍ക്ക് പ്രചോദനം പകരുന്ന എത്രയോ ഉദാഹരങ്ങള്‍ നമുക്ക് ചുറ്റും സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്ക് നല്ല പ്രതീക്ഷയാണുള്ളത്. വിവാഹം എന്നുള്ളത് ഒന്നിന്റേയും അവസാന വാക്കല്ല എന്നുറക്കെ പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ട്. വിവാഹം വേണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെണ്‍കുട്ടികളേയും കാണുന്നുണ്ട്.

അതിലും ഭംഗി എനിക്ക് തോന്നിയത് അവര്‍ക്ക് പൂര്‍ണപിന്തുണ കൊടുത്ത് അവര്‍ക്കൊപ്പം നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നതാണ്. ശരരിക്കും നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ് എന്നുള്ള വളരെ ശുഭകരമായ പ്രതീക്ഷ എനിക്കുണ്ട്. എന്റെ കാര്യത്തില്‍ എനിക്കും ഉണ്ടായിരുന്നു ബക്കറ്റ് ലിസ്റ്റ്. ഡ്രൈവിംഗ് പഠിക്കുക, നീന്തല്‍ പഠിക്കുക എന്നതൊക്കെയായിരുന്നു എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങള്‍.

ബൈക്ക് റൈഡിംഗ് എന്നത് എനിക്ക് കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമായിരുന്നു. അച്ഛന്റെ പിറകില്‍ ബൈക്കില്‍ പോയിട്ടുള്ള ഏതൊരു പെണ്‍കുട്ടിയുടേയും ആഗ്രഹമായിരിക്കും എനിക്കും ബൈക്കോടിക്കണം എന്നത്. ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങള്‍ ചെയ്ത് ടിക്ക് ചെയ്ത് പോയത് കൊണ്ട് മാത്രം അതിന്റെ ഭംഗി മുഴുവനാകില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ അപ്‌ഡേറ്റായിരുന്നാലെ അതിന്റെ ഭംഗി കൂടുതലാകൂ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നമ്മള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നാലെ നമ്മളുടെ ആഗ്രഹങ്ങളുടെ ഭംഗി കൂടുതലാകൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതൊക്കെ ചെയ്യണം എന്നുണ്ടെങ്കില്‍ നമ്മള്‍ക്ക് വേണ്ടത് ആത്മവിശ്വാസം കൂടാതെ സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ്. അതുണ്ടെങ്കില്‍ മാത്രമെ നമുക്കിതെല്ലാം ചെയ്യാനാകൂ എന്ന സത്യവും നമ്മള്‍ തിരിച്ചറിയണം. അതിനുവേണ്ട കാര്യങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്. അത് എങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് തരാന്‍ അറിവും കഴിവുമുള്ള വനിത കമ്മീഷന്റെ സാരഥികളെ പോലുള്ളവരുണ്ട്.

വനിതാ കമ്മീഷന്റെ പറന്നുയരാം കരുത്തോടെ എന്ന ക്യാംപെയ്‌നിന്റെ അംബാസഡറായി വളരെ അഭിമാനത്തോടെ നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് പറന്നുയരാനുള്ള ചിറകുകള്‍ നിങ്ങള്‍ സ്വയം കണ്ടെത്തണം എന്നും ആ ചിറകുകള്‍ വിരിച്ച് പറക്കാനുള്ള ആകാശവും വേണ്ടി വന്നാല്‍ നിങ്ങള്‍ തന്നെ സൃഷ്ടിക്കണം എന്നുമാണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+