വീട്ടിൽ കണക്കില്ലാത്ത നിധി.. രണ്ട് വർഷം തുടർച്ചയായ മാന്ത്രിക പൂജ, വീട്ടമ്മയ്ക്ക് സംഭവിച്ചത്..
മണ്ണാര്‍ക്കാട്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് തള്ളിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതേ ഉള്ളൂ. ഇത്രയും പുരോഗമിച്ച ഈ കാലത്തും മന്ത്രവാദവും ആഭിചാരവുമെല്ലാം വലിയ തോതില്‍ തന്നെ നമ്മുടെ നാട്ടില്‍ നടക്കുന്നു എന്ന കണ്ടത്തല്‍ അത്ഭുതപ്പെടുത്തുന്നതാണ്. പണക്കാരനാകാനും നിധി കണ്ടെത്താനുമൊക്കെ മന്ത്രവാദത്തിന്റെ പിറകേ പോകുന്നവരുണ്ട്.
മണ്ണാര്‍ക്കാട് നിന്ന് അത്തരത്തിലൊരു മന്ത്രവാദിയെ പോലീസ് പിടികൂടിയിരിക്കുകയാണ്. നിധിയുടെ പേരില്‍ ഈ വ്യാജന്‍ പറ്റിച്ചത് പയ്യനടത്തെ വീട്ടമ്മയെ ആണ്. സംഭവത്തിന്റെ വിശദാംശങ്ങളിങ്ങനെയാണ്:
തട്ടിയെടുത്തത് ലക്ഷങ്ങൾ
പയ്യനെടം തോട്ടാശ്ശേരി ആയിഷയെ ആണ് മന്ത്രവാദി നൈസായി പറ്റിച്ച് പണം തട്ടിയത്. ആയിഷയുടെ കയ്യില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല, 82 ലക്ഷം രൂപയാണ്. പയ്യനെടത്തുള്ള വീടിന് പുറമേ ആയിഷയ്ക്ക് കോട്ടയ്ക്കലും ഒരു വീടുണ്ട്. ഈ വീട്ടില്‍ വലിയ നിധിയുണ്ട് എന്നായിരുന്നു അബ്ദുള്‍ അസീസ് എന്ന വ്യാജ സിദ്ധന്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
നിധിയെടുക്കാൻ മന്ത്രവാദം
ഈ നിധി വെറുതെ അങ്ങ് ചെന്നെടുക്കാന്‍ പറ്റില്ല. നിരവധി പൂജകള്‍ നടത്തിയാല്‍ മാത്രമേ നിധി കണ്ടെത്താനും സ്വന്തമാക്കാനും സാധിക്കുകയുള്ളൂ എന്നും ഇയാള്‍ ആയിഷയേയും കുടുംബത്തേയും ധരിപ്പിച്ചു. രണ്ട് വര്‍ഷത്തോളം പല മന്ത്രവാദ ക്രിയകളും ഇയാള്‍ നടത്തി. ഇതിനായി എല്ലാ തവണയും പണവും വാങ്ങി.
രണ്ട് വർഷം തട്ടിപ്പ്
പൂജ നടത്താനുള്ള സാധനങ്ങളുടെ പട്ടിക നല്‍കുന്നതിനൊപ്പം അവയില്‍ പലതും വാങ്ങാന്‍ കിട്ടില്ലെന്നും താന്‍ തന്നെ സംഘടിപ്പിക്കാം എന്നും പറഞ്ഞ് അസീസ് പണം വാങ്ങുകയായിരുന്നു പതിവ്. അത് കൂടാതെ പൂജ നടത്തിയതിന്റെ ഫീസ് വേറെയും വാങ്ങും. ഇത്തരത്തില്‍ രണ്ട് വര്‍ഷം കൊണ്ട് അസീസ് വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത് 82 ലക്ഷം രൂപയാണ്.
വീട് വിറ്റും കടം വാങ്ങിയും
വീടും സ്ഥലും വിറ്റും കടം വാങ്ങിയും മറ്റുമാണ് ആയിഷ നിധി കണ്ടെത്താനുള്ള പൂജയ്ക്ക് പണമുണ്ടാക്കി മന്ത്രവാദിക്ക് നല്‍കിയത്. മലപ്പുറത്തെ കല്‍പ്പകഞ്ചേരിയിലുള്ള 30 സെന്റ് സ്ഥലവും വീടും വിറ്റപ്പോള്‍ കിട്ടിയ 35 ലക്ഷവും, കൃഷിയിടം വിറ്റ 14 ലക്ഷവും, സ്വര്‍ണം വിറ്റ് കിട്ടിയ 6 ലക്ഷവും വളവന്നൂരിലെ സ്ഥലം വിറ്റ 22 ലക്ഷവും ആയിഷ മന്ത്രവാദിക്ക് കൊടുത്തു. 5 ലക്ഷം രൂപ കടം വാങ്ങിയും കൊടുത്തു.
നാല് കോടിയുടെ കല്ല്
എന്നാല്‍ രണ്ട് വര്‍ഷം പൂജ നടത്തിയിട്ടും നിധി പോയിട്ട് ഒരു ചുക്കും കിട്ടിയില്ല. തുടര്‍ന്നാണ് മന്ത്രാവാദി ആയിഷയ്ക്ക് ഒരു കല്ല് നല്‍കിയത്. 4 കോടി രൂപ വില വരുന്ന ഡയമണ്ടാണ് എന്ന് പറഞ്ഞാണ് കല്ല് കൊടുത്തത്. ഈ കല്ല് കോഴിക്കോട്ടെ വജ്രക്കടയില്‍ കൊണ്ട് ചെന്ന് പരിശോധിച്ചപ്പോഴാണ് പത്ത് രൂപ പോലും വിലയില്ലാത്ത വ്യാജ കല്ലാണ് എന്ന് തിരിച്ചറിഞ്ഞത്.
വ്യാജ ചെക്ക്
അപ്പോഴാണ് രണ്ട് വര്‍ഷമായി മന്ത്രവാദി കബളിപ്പിക്കുകയായിരുന്നുവെന്ന് ആയിഷ അറിഞ്ഞത്. ഇതോടെ മന്ത്രവാദത്തിന് നല്‍കിയ മുഴുവന്‍ പണവും ആയിഷ തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് അസീസ് ഇരുപത് ലക്ഷത്തിന്റെ നാല് ചെക്കുകള്‍ ആയിഷയ്ക്ക് നല്‍കി. ഈ ചെക്കുകളാകട്ടെ പണം മാറാനാകാതെ മടങ്ങി. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി ആയിഷ പോലീസിനെ സമീപിച്ചത്
മന്ത്രവാദി അറസ്റ്റിൽ
തുടര്‍ന്ന് ചെര്‍പ്പുളശേരി നെല്ലായ മഞ്ഞാലിങ്കല്‍ അബ്ദുള്‍ അസീസ് എന്ന 62കാരന്‍ വ്യാജ സിദ്ധനെ പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂരിലും ചെര്‍പ്പുളശ്ശേരിയിലുമായി താമസിക്കുന്ന ഇയാള്‍ക്ക് രണ്ടിടങ്ങളിലും ഭാര്യമാരുണ്ട്. വിശ്വാസ വഞ്ചനക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.