ശ്രീധന്യ ഇന്ന് അസി.കളക്ടര്‍, പിന്നെന്തിനാണ് നിങ്ങളിപ്പോഴും ജാതിവാൽ തുന്നിക്കൊടുക്കുന്നത്..? കുറിപ്പ്
പരിമിതികളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും പൊരുതി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. ശ്രീധന്യ ഉടന്‍ തന്നെ അസിസ്റ്റന്‍ കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും.വയനാട്ടില്‍ പൊഴുതന ഇടിയം വയല്‍ സ്വദേശിയായ ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാണ് ചരിത്രവിജയം നേടിയത്. ശ്രീധന്യയുടെ ഈ വിജയത്തില്‍ അഭിമാനിക്കുകയാണ് നാട്. എന്നാല്‍ ഇതിനിടെയിലും ചിലര്‍ ശ്രീധന്യയുടെ ജാതിയും കുലവും ഗോത്രവും തിരയുന്നുണ്ട്. അത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് വൈറലാവുകയാണ്. മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രചോദനമാണ്
ശ്രീധന്യ സുരേഷ് IAS എന്ന വയാനാട്ടുകാരി പെൺകുട്ടി ഇന്നെല്ലാവർക്കും ഒരു പ്രചോദനമാണ്. ജീവിതപരിസരങ്ങൾ എത്ര മോശമായതാണെങ്കിലും ഏതൊരാൾക്കും വിചാരിച്ചാൽ എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നാണ് സിവിൽ സർവീസ് എന്ന് തെളിയിച്ച പെൺകുട്ടിയാണ്. സിവിൽ സർവ്വീസ് എന്നല്ലാ, മനസുണ്ടെങ്കിൽ എന്തും നേടാനാവും എന്നതാണ് ശ്രീധന്യയുടെ വിജയം നൽകുന്ന യഥാർത്ഥ പാഠം.ഒരുപാട് പേർ ഈ നേട്ടത്തിൽ ശ്രീധന്യയെ അഭിനന്ദിച്ചു കണ്ടു. വളരെ ആത്മാർത്ഥമായി തന്നെയാണ് എല്ലാവരും ആ കുട്ടിയെ അഭിനന്ദിക്കുന്നത്.
വീണ്ടും വീണ്ടും
പക്ഷെ, അവിടെയെന്തിനാണ് നിങ്ങൾ അവളൊരു ആദിവാസി പെൺകുട്ടിയെന്ന് വീണ്ടും വീണ്ടും എടുത്തു പറഞ്ഞ് അഭിനന്ദിക്കുന്നത്? ജാതിയുടെ ബാക്ഗ്രൗണ്ടിലല്ലാതെ തന്നെ അവൾ താണ്ടിയ വഴികളെ നിങ്ങൾക്ക് ബഹുമാനത്തോടെ കാണാൻ കഴിയില്ലേ..? സമാനമായ സാഹചര്യത്തിൽ നിന്നും സമാനമായ പൊസിഷനിലെത്തുന്ന ഒരു നായർ സമുദായക്കാരനെ നിങ്ങൾ ജാതി പറഞ്ഞ് അഭിനന്ദിക്കുമോ? ഇല്ലല്ലോ.. പിന്നെന്തിനാണ് ശ്രീധന്യയ്ക്ക് നിങ്ങളിപ്പാഴും ജാതിവാൽ തുന്നിക്കൊടുക്കുന്നത്..?
അസിസ്റ്റൻ്റ് കളക്റ്ററാണ്
ശരിയാണ്. ശ്രീധന്യ ആദിവാസി സമുദായമാണ്. കേരളത്തിലെ ആദ്യ ആദിവാസി IAS കാരിയാണ്. അക്കാര്യങ്ങൾ നമ്മൾ റാങ്ക് ലിസ്റ്റ് വന്നപ്പോഴേ ആഘോഷിച്ചതാണ്. ഇന്നവൾ ഒരു ജില്ലയുടെ അസിസ്റ്റൻ്റ് കളക്റ്ററാണ്. നാളെ കളക്റ്ററും പല വകുപ്പുകളുടെ ഡയറക്റ്ററും സെക്രട്ടറിയും തുടങ്ങി പല പൊസിഷനുകളിലും എത്തും. അപ്പോഴും നിങ്ങളവളെ അഭിനന്ദിക്കും, ആ വലിയ കസേരയിലെത്തിയ ആദിവാസി പെണ്ണ് എന്ന് പറഞ്ഞു തന്നെ. അല്ലെ, അങ്ങനെയല്ലേ സംഭവിക്കുക.
അവരുടെ സ്വാതന്ത്ര്യം
അവർ ആ ജാതിയിൽ തുടരണോ, നാളെ മുതൽ ജാതിയും മതവുമില്ലാതെ ജീവിക്കണോ എന്നതൊക്കെ അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തേ പറ്റൂ. ജീവിതത്തിലെ ഏറ്റവും കഠിനമായ വഴികളെ അത്രയും ഇച്ഛാശക്തിയോടെ കടന്നുവന്ന ഒരു പെൺകുട്ടിയാണവൾ. നിസാരകാര്യമല്ലാ. അവൾ അഭിനന്ദിക്കപ്പെടേണ്ടത് ആ ആത്മാർപ്പണത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പേരിലാവണം.
നൂറുസിംഹാസനങ്ങൾ
നൂറുസിംഹാസനങ്ങളുടെ ചക്രവർത്തിയായാലും കീഴ്ജാതിക്കാരൻ കീഴ്ജാതിക്കാരനായി തന്നെ തുടരണമെന്ന നമ്മുടെ പൊതുബോധമാണ് ഇവിടെയും പ്രവർത്തിക്കുന്നത്. അതെത്രത്തോളം ഹീനമാണെന്നോ, അത് തെറ്റാണെന്നോ ഉള്ളിലെ സവർണതയുടെ കനം കാരണം നമ്മൾ തിരിച്ചറിയുന്നില്ലാന്ന് മാത്രം.ഓരോ മലയാളിയും ജയമോഹൻ്റെ 'നൂറുസിംഹാസനങ്ങൾ' ഒരു നൂറുവട്ടമെങ്കിലും വായിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്നിട്ടാ കുട്ടിയുടെ നേട്ടത്തെ നോക്കിക്കാണണം.
ആഗ്രഹം
വയനാട്ടിലെ ഒരു കുഗ്രാമത്തിൽ, വിദ്യാഭ്യാസമില്ലാത്ത അച്ഛനമ്മമാർക്ക്, ഭൗതിക സാഹചര്യങ്ങളൊന്നുമില്ലാത്ത കുടുസു വീട്ടിൽ പിറന്ന ഒരു പെൺകുട്ടിക്ക് കളക്റ്ററാവാൻ ആഗ്രഹം തോന്നുന്നു. അവൾ പിന്നെ നിരന്തരം അതിനായി ശ്രമിക്കുന്നു. ഒടുവിൽ നിരവധി പരീക്ഷകളും പരീക്ഷണങ്ങളും കടന്ന് ആ വലിയമല കീഴടക്കുന്നു. എല്ലാ സൗകര്യവും പിന്തുണയുമുള്ളവർ പോലും പരാജയപ്പെടുന്ന ആ മലകയറ്റം, ഒരു പെൺകുട്ടി ഒറ്റയ്ക്ക് വിജയിച്ചതിനാണ് അവളെ അഭിനന്ദിക്കേണ്ടത്. ഇനി അവളുടെ ജാതിയെ പ്രതി അവൾക്കഭിമാനിക്കാൻ തോന്നിയാൽ അതവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെയത് നിങ്ങളായിട്ട് ഇംപോസ് ചെയ്ത് കൊടുക്കേണ്ടതില്ലാ..
Recommended Video
ആശംസകൾ.
ഓ, ഈ സിവിൽ സർവ്വീസൊക്കെ സംവരണം ഉള്ളതുകൊണ്ട് കിട്ടിയതല്ലേ എന്ന് കമൻറ് ചെയ്യാൻ മുട്ടുന്നവർ ഓർക്കണം, 410 ആയിരുന്നു ആ റാങ്ക് ലിസ്റ്റിൽ ശ്രീധന്യയുടെ സ്ഥാനം. ആ കടമ്പ കടന്ന ശേഷമേ സംവരണം കടന്നുവരൂ..എന്തായാലും, കോഴിക്കോട് ജില്ലാ അസിസ്റ്റൻറ് കളക്റ്ററാകുന്ന ശ്രീധന്യ സുരേഷ് IAS-ന് എൻ്റെ വകയും ഹൃദ്യമായ ആശംസകൾ.